
സ്വന്തം വേർപാടിലും അഞ്ചുപേർക്ക് പുതുജീവൻ നല്‍കി കേരളത്തിന്റെ അവയവദാന ചരിത്രത്തില്‍ പുതിയ അധ്യായമെഴുതിയ ആലിൻ ഷെറിൻ എബ്രഹാമിന്റെ സംസ്കാരം നാളെ നടക്കും.പത്തുമാസം മാത്രം പ്രായമുള്ള ആലിൻ, സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവാണ്. നാളെ നെടുങ്ങാടപ്പള്ളി സെന്റ് തോമസ് സിഎസ്‌ഐ പള്ളി സെമിത്തേരിയിലാണ് സംസ്കാര ശുശ്രൂഷകള്‍ നടക്കുക.
തലച്ചോറിലെ രക്തസ്രാവത്തെ തുടർന്ന് മസ്തിഷ്ക മരണം സംഭവിച്ച ആലിന്റെ അവയവങ്ങള്‍ ദാനം ചെയ്യാൻ അച്ഛൻ അരുണും അമ്മ ഷെറിനും എടുത്ത തീരുമാനം നാടിനാകെ മാതൃകയായി. മകളുടെ വിയോഗത്തിന്റെ തീരാദുഃഖത്തിനിടയിലും മറ്റുള്ളവരുടെ ജീവിതത്തില്‍ വെളിച്ചമാകാൻ അവർ കാണിച്ച മനസ്സിനെ കേരളം ഒന്നടങ്കം ആദരിക്കുകയാണ്.
കൊച്ചിയിലെ അമൃത ആശുപത്രിയില്‍ നിന്ന് ആലിന്റെ അവയവങ്ങളുമായി പുറപ്പെട്ട ആംബുലൻസ് 200 കിലോമീറ്ററിലധികം ദൂരം വെറും 3 മണിക്കൂർ 17 മിനിറ്റ് കൊണ്ട് താണ്ടിയാണ് തിരുവനന്തപുരത്തെത്തിച്ചത്.ആലിന്റെ കരള് അവിടെ ആറ് മാസം പ്രായമായ കുഞ്ഞിനു വേണ്ടിയാണ് കൊണ്ടുവന്നത്.
ഏറ്റവും പ്രായം കുറഞ്ഞ അവയവ സ്വീകര്ത്താവായി ആ കുഞ്ഞ് മറ്റൊരു ചരിത്രം കുറിച്ചു. കുട്ടിയുടെ രണ്ട് വൃക്കകളും തിരുവനന്തപുരം മെഡിക്കല് കോളജിലുള്ള പത്തു വയസുകാരന് ജീവിതത്തിലെ പുതുനാമ്പായി. 10.40ന് ഹൃദയധമനി ശ്രീചിത്ര ആശുപത്രിയിലെത്തിച്ച് ദൗത്യം പൂര്ത്തിയാക്കി.
നേത്ര പടലങ്ങളും ഹൃദയ ധമനിയും ആര്ക്കാണ് നല്കേണ്ടതെന്നതില് തീരുമാനമായിട്ടില്ല. അവയുടെ സ്വീകര്ത്താവും എത്തുന്നതോടെ ആലിന് ഇനി ആ അഞ്ചു പേരിലൂടെ ജീവിക്കും
