
ആറ്റിങ്ങൽ: പ്രസിദ്ധമായ പള്ളിയറ കാളിയൂട്ടിന് ഇളമ്പ ഏറത്ത് പള്ളിയറ ഭഗവതിക്ഷേത്രത്തിൽ തുടക്കമായി. വെള്ളിയാഴ്ച രാത്രി 8-ന് ഉച്ചബലിക്രിയകളോടെ കാളീനാടകത്തിന്റെ ചടങ്ങുകൾ ആരംഭിച്ചു. ഇന്ന് വെളുപ്പിന് 4-ന് കലശം കെട്ടും മുടിയെടുപ്പും നടന്നു. രാത്രി 8-ന്. വെള്ളാട്ടംകളിയും കുരുത്തോലത്തുള്ളലും. എട്ടിന് രാത്രി 8-ന് നാരദൻ പുറപ്പാട്. ഒൻപതിന് രാത്രി 8-ന് നായർപുറപ്പാട്. 10-ന് രാത്രി 8-ന് ഐരാണിപ്പറ പുറപ്പാട്. 11-ന് രാത്രി 8-ന് കണിയാരുപുറപ്പാടും വേലൻ പുറപ്പാടും. 12-ന് രാത്രി 8-ന് പുലയർ പുറപ്പാട്, മുക്കണ്ണൻ പുറപ്പാട്, കള്ളുകുടിയൻ പുറപ്പാട്, പാണ്ഡുബ്രാഹ്മണൻ പുറപ്പാട്, വെളുപ്പിന് 4-ന് വള്ളി-സുബ്രഹ്മണ്യ പരിണയം, കുറത്തിമാലവയ്പ്. 13-ന് വൈകീട്ട് 4-ന് മുടിയേറ്റ് തുടർന്ന് നിലത്തിൽപ്പോരും
പറണേറ്റും നടക്കും.
മൂന്നുവർഷത്തിലൊരിക്കലാണ് പള്ളിയറയിൽ കാളിയൂട്ട് നടത്തുന്നത്. കൊയ്തൊഴിഞ്ഞ പാടശേഖരത്തിനു നടുവിൽ തീർക്കുന്ന കൂറ്റൻ പറണുകളാണ് പള്ളിയറക്ഷേത്രത്തിലെ കാളിയൂട്ടിന്റെ ആകർഷകങ്ങളിലൊന്ന്. നിലത്തിൽപ്പോരിന് കാളിക്കൊപ്പം സേവകരായ കൂളികളും അരങ്ങത്തെത്തുന്നുവെന്ന പ്രത്യേകതയുമുണ്ട്. തിരുവനന്തപുരം, കൊല്ലം ജില്ലകളിൽനിന്നു ധാരാളമാളുകൾ ഇവിടെ കാളിയൂട്ട് ചടങ്ങുകൾക്ക് സാക്ഷ്യംവഹിക്കാനെത്തും. നൂറ്റാണ്ടുകൾ പഴക്കമുള്ളതാണ് പള്ളിയറ കാളിയൂട്ട്. തിന്മയുടെമേൽ നന്മയുടെ വിജയം ഉദ്ഘോഷിക്കുന്ന കാളിയൂട്ടിന് ഒരു ഗ്രാമം അര ങ്ങായി മാറുന്ന സവിശേഷക്കാഴ്ചയാണ് പള്ളിയറയിലേത്. ക്ഷേത്രത്തിനു സമീപത്തായി പ്രത്യേകം തയ്യാറാക്കിയ തുള്ളൽപ്പുരയിലാണ് കാളിയൂട്ട് ചടങ്ങുകൾ നടത്തുന്നത്.
