
12 വയസുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതിയായ വെങ്ങാനൂർ സ്വദേശി രാജന് (56) 43 വർഷം കഠിനതടവും 40,000 രൂപ പിഴയും വിധിച്ച് അതിവേഗ പ്രത്യേക കോടതി.പിഴ ഒടുക്കിയില്ലെങ്കില്‍ മൂന്ന് മാസം കൂടുതലായി ശിക്ഷ അനുഭവിക്കണം. അതിവേഗ പ്രത്യേക കോടതി ജഡ്ജി അഞ്ജു മീര ബിർളയാണ് ശിക്ഷ വിധിച്ചത്.
പിഴത്തുകയും ലീഗല്‍ സർവീസ് അതോറിറ്റി നഷ്ടപരിഹാരവും അതിജീവിതക്ക് നല്‍കണം എന്ന് കോടതി വിധിപ്രസ്താവത്തില്‍ വ്യക്തമാക്കി. 2021 സെപ്റ്റംബർ 30നും ഒക്ടോബർ 15നും ഇടയില്‍ നഗരത്തിലെ ഒരു ഹോസ്റ്റലിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. അവിടത്തെ ക്ലീനറായിരുന്നു പ്രതി ആരുമില്ലാത്ത സമയത്ത് മിഠായി നല്‍കാം എന്നുപറഞ്ഞ് ശൗചാലയത്തില്‍ കയറ്റിയാണ് അതിജീവിതയെ പീഡിപ്പിച്ചത്.
പ്രതി ഭീക്ഷണിപ്പെടുത്തിയതിനാല്‍ ആദ്യത്തെ സംഭവം കുട്ടി പുറത്ത് പറഞ്ഞില്ല. രണ്ടാമത്തെ സംഭവത്തിനുശേഷം ഇവർ ഒരുമിച്ച് നില്‍ക്കുന്നത് മറ്റൊരാള്‍ കണ്ടു. കുട്ടി പരിഭ്രമിച്ച് നില്‍ക്കുന്നതില്‍ സംശയം തോന്നി കുട്ടിയോട് ചോദിച്ചപ്പോഴാണ് സംഭവം പുറത്തറിയുന്നത്.
