വാക്കിൻറെ വൻകരകൾ
ഓരോ വാക്കും വായനയുടെ വൻകരകളിലേക്ക് നമ്മെ നയിക്കുന്ന വസന്തങ്ങൾ ആണ്.
നല്ല വാക്കിൻ്റെ ഉള്ള് തൊടുമ്പോൾ അറിയാം അത് മിടിക്കുന്നതും പറയുന്നതും നമ്മെ നവീകരിക്കുന്നതുമെല്ലാം.
അക്ഷരങ്ങളുടെ ചേർത്തു വയ്ക്കൽ പിന്നിട്ട് വാക്ക് വജ്ര രൂപത്തിലേക്ക് മാറുമ്പോൾ അതിന് ഏതിനെയും ഉയർത്തെഴുന്നേൽപ്പിക്കാനുള്ള ശക്തിയുണ്ടാകും.
പറയുന്നത് വിശ്വാസം ആയില്ലെങ്കിൽ ഈ വായനാ ദിനം മുതൽ നമുക്ക് വാക്കിൻറെ ചിറകിലേറാൻ ശ്രമിക്കാം.
എഴുത്തച്ഛൻ പുരസ്കാരം സ്വീകരിച്ചുകൊണ്ട് എഴുത്തുകാരനായ ഒ വി വിജയൻ പറഞ്ഞത് “എനിക്ക് എൻറെ ഭാഷയെ തിരിച്ച് തരൂ” എന്നാണ് .ഭാഷയിലെ വാക്കുകൾ നഷ്ടപ്പെട്ട വേദനയിൽ ആയിരുന്നു അദ്ദേഹത്തിൻ്റെ ആ വാക്കുകൾ. വായന ഇല്ലാതാകുന്നതിൻ്റെ ഖേദമായിരുന്നു ഇതിഹാസ കാരൻറെ ഹൃദയത്തിൽ..
വായിക്കാൻ സമയമില്ല എന്നു പറയുന്നവൻ ബുദ്ധിപരമായി ആത്മഹത്യ ചെയ്യുന്നു എന്നു പറഞ്ഞത് തോമസ് ഡ്രയറായിരുന്നു
സമയമില്ലാത്തതിൻ്റെ കഥകൾ പറഞ്ഞു നാമും നടക്കുന്നത് ബുദ്ധിപരമായ മരണത്തിലേക്ക് തന്നെയാണ്. ഇവിടെയാണ് ഈ വായനാദിനം നമ്മെ ചിലത് ഓർമിപ്പിക്കുന്നത്. വേദകാലത്ത് വാക്ക് വാക്കിലൂടെയാണ് സഞ്ചരിച്ചിരുന്നത്. പിന്നീട് അതു താളിയോലകളിലേക്ക് ലിഖിത രൂപത്തിലെത്തി.
വ്യവസായവൽക്കരണത്തോടെ ലോകം അച്ചടിയുടെ പിന്നാലെയായി. ഇവിടെ നിന്നും വാക്കുകൾക്ക് ഇരിപ്പിടം ഒരുങ്ങി. കേരളത്തിലെ അച്ചടി മേഖലയും സമ്പുഷ്ടമായി. നാമും അങ്ങനെ എഴുത്തിനെ പ്രണയിക്കാൻ തുടങ്ങി. മലയാളിയുടെ വിദ്യാഭ്യാസത്തെയും സംസ്കാരത്തെയും ഈ എഴുത്തുകൾ സാഹിത്യ വിജ്ഞാന കൃതികൾ സമ്പന്നമാക്കാൻ തുടങ്ങി .പക്ഷേ അപ്പോഴും അതുവരെ ഉണ്ടായ വാക്കിനും വാക്കുകൾ ഉണർന്ന പുസ്തകങ്ങൾക്കും
അഭയം ഇല്ലാതെ അലയാനായിരുന്നു വിധി . ഇതിനൊരു മാറ്റം കൊണ്ടുവന്ന
മഹാനായിരുന്നു പുതുവായിൽ നാരായണപ്പണിക്കർ പി എൻ പണിക്കർ. അദ്ദേഹത്തിൻറെ ചരമദിനം നാം ഇന്ന് വായനാദിനമായി ആചരിക്കുന്നു. ഗ്രന്ഥങ്ങളെയും വാക്കിനെയും ഓർക്കാനുള്ള ദിനമായി തിരഞ്ഞെടുത്തിരിക്കുന്നു
ആരായിരുന്നു പി എൻ പണിക്കർ
1909 ൽ പി എൻ പണിക്കർ നീലംപേരൂർ എന്ന ഗ്രാമത്തിൽ ജനിച്ചു. എൽ പി അധ്യാപകനായിരുന്ന അദ്ദേഹത്തിന് വായന ലഹരിയായിരുന്നു. അങ്ങനെയാണ് താൻ വായിക്കുന്ന പുസ്തകങ്ങൾക്ക് ഒരു ആസ്ഥാനം ഉണ്ടാകണം എന്ന ചിന്ത ഉണ്ടാകുന്നത്. നീലംപേരൂരിൽ തന്നെ സനാതന ധർമ്മം വായനശാല സ്ഥാപിച്ച നാരായണപ്പണിക്കർ, പിന്നീട് ഗ്രന്ഥശാലകൾക്ക് വേണ്ടി നാടായ നാടെല്ലാം ഓടി നടന്നു. 1945ൽ തിരുവിതാംകൂർ ഗ്രന്ഥശാല സംഘം രൂപീകരിച്ചു. 47 വായനശാലകൾ ആണ് അന്നുണ്ടായിരുന്നത്. അതിൽനിന്ന് ആ കർമയോഗി ഉടലും ഉയിരും നൽകി വളർത്തിയെടുത്തതാണ് ഇന്നു കാണുന്ന ഗ്രന്ഥശാലകളെല്ലാം. പിന്നീട് അവ കേരള ഗ്രന്ഥശാലാ പ്രസ്ഥാനത്തിൻ്റെ ഭാഗമായി .കേരളത്തിനു ലോകത്തിൻറെ മുന്നിൽ തല ഉയർത്തി സമ്പൂർണ്ണ സാക്ഷരത നേടിയ സംസ്ഥാനമെന്ന പേരോടടെ നിൽക്കാൻ സാധിക്കുന്നതിനു പിന്നിലും പി എൻ പണിക്കരാണ്.
ഇന്ന് നാടെങ്ങും ലൈബ്രറികൾ ഉണ്ട്. അവിടെയെല്ലാം വെളിച്ചം പകരാൻ പുസ്തകങ്ങളും. എല്ലാറ്റിനും പിന്നിൽ പി എൻ പണിക്കർ എന്ന ധിഷണാശാലിയുടെ പ്രയത്നമാണ്.
ഇന്ന് ഈ ഗ്രന്ഥശാലകളിൽ പലതും അധപതനത്തിലാണ്. പുസ്തകങ്ങൾ പ്രതിദിനം നൂറുകണക്കിന് ആണ് പുറത്തുവരുന്നത്. പക്ഷേ വായിക്കാൻ ആളില്ല എന്നതാണ് അവസ്ഥ.
കാലം മാറുകയാണ് വായന പലരൂപത്തിൽ പരിണമിക്കുന്നു. വായന മരിക്കുന്നു എന്ന വിലാപങ്ങൾ പലയിടത്തുനിന്നും ഉയരുന്നു.
വായന മരിക്കുന്നുവോ
വായന മരിക്കുന്നില്ല, പുസ്തകങ്ങളുടെയും അച്ചടിയുടെയും ലോകം ഒരുപക്ഷേ മാറുന്നു എന്നതാണ് സത്യം. ലോകം ഡിജിറ്റൽ സാക്ഷരതയിലേക്ക് കുതിക്കുന്ന കാലത്ത് പുസ്തകങ്ങളും
അക്ഷരങ്ങളും ഡിജിറ്റലായി മാറിക്കഴിഞ്ഞു. വാക്കിൻറെ വിരുതും വായനയുടെ വിസ്ഫോടനങ്ങളും പഴയതിലും ശക്തമാകുന്നു. എഴുത്തിൻറെ ലോകം വിശാലമായി. അവനവൻ തന്നെ പ്രസാധകൻ ആകുന്നു. ലോകത്തിൽ എഴുത്തിൻറെ, വായനയുടെ അനന്തസാധ്യതകളാണ് തുറക്കപ്പെടുന്നത്. പക്ഷേ ഏതാണ് നല്ലതെന്ന് തിരഞ്ഞെടുക്കാനും തിരിച്ചറിയാനും വായനക്കാരന് ബുദ്ധിമുട്ടാകുന്ന കാലം കൂടിയാണ്.
പി എൻ പണിക്കർ സൃഷ്ടിച്ച ഗ്രന്ഥശാലകൾ ഇന്ന് ഡിജിറ്റൽ ലൈബ്രറിയി ലേക്ക് മാറി. പൊടിഞ്ഞു തീരുന്ന പുസ്തകങ്ങളുടെ കാലം അവസാനിക്കുകയാണ്. ഒരു വിരൽ സ്പർശത്തിൽ ഏതു പുസ്തകവും ഏത് നേരവും കൺ മുന്നിൽ എത്തുന്ന കാലമാണ്ട്. എഴുത്തുകാരനും എഡിറ്ററും പ്രസാധകനും ഒറ്റയാൾ ആകുന്നു.
ലൈബ്രേറിയൻമാരുടെ വംശം അറ്റു പോകുന്നു ‘എല്ലാം ഇങ്ങനെ മാറുമ്പോഴും മാറാതെ വായന ഉണ്ടാകും. അതിൻറെ തെളിവാണ് ഈ കൊറോണ കാലത്തെ ഓൺലൈൻ ക്ലാസ്സുക. വാക്കുകൾ വിഷ്വലിന് വഴിമാറുന്നു .എങ്കിലും വായനയുണ്ട്. അറിവ് തേടലുമുണ്ട്. പക്ഷേ മാധ്യമം മാറുന്നു എന്ന് മാത്രം .വെറും വായനയും വിനോദത്തിനും വിജ്ഞാനത്തിനും വേണ്ടിയുള്ള വായനയും സജീവമാണ്. ഏതു വായിക്കുമ്പോഴും അത് ആഴത്തിൽ ആകണം. അതിൽ നമ്മളെ കണ്ടെത്തണം .കേട്ടതും കണ്ടതും മാത്രം പോരാ ,നിങ്ങൾ വായിക്കുന്നത് നിങ്ങളായി തീരണം എന്നാണ് പഴമൊഴി. വായന മനുഷ്യനെ പൂർണനാക്കുന്നു എന്നാണ് ഫ്രാൻസിസ് ബേക്കൺ പറയുന്നത്. അതെ, ഈ വായനാ ദിനം നമ്മെ പൂർണ്ണരാക്കാനുള്ള തുടക്കമാകട്ടേ…
സുനിൽ കൊടുവഴന്നൂർ