ഭർത്താവിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം ഭാര്യ തൂങ്ങിമരിച്ചനിലയില്‍. കരമന കൊച്ചു കാട്ടാൻവിള ടി.സി 20/1724 കേശവഭവനില്‍ സർക്കാർ കോണ്‍ട്രാക്ടർ കെ.സതീശൻ (57) ഭാര്യ വി. ബിന്ദു (49) എന്നിവരാണ് മരിച്ചത്. സാമ്ബത്തിക ബാദ്ധ്യതയാണ് കാരണമെന്ന് ബന്ധുക്കള്‍ പറഞ്ഞു.
ശനിയാഴ്ച രാത്രി 9ന് ശേഷമാണ് സംഭവമെന്നാണ് നിഗമനം. ഇന്നലെ രാവിലെ 10.30ഓടെയാണ് മരണവിവരം പുറത്തറിയുന്നത്. ബിന്ദുവിന്റെ അമ്മയും വിദേശത്തുള്ള മകൻ സജിത്തും ഫോണില്‍ വിളിച്ചിട്ടും കിട്ടാതായതോടെയാണ് ബിന്ദുവിന്റെ സഹോദരൻ ബിനു വീട്ടിലെത്തിയത്. കതകും ജനാലകളും പൂട്ടിയ നിലയിലായതിനാല്‍ തൊട്ടടുത്ത് താമസിക്കുന്ന സതീശന്റെ ജ്യേഷ്ഠനെ ബിനു വിവരമറിയിച്ചു. പിന്നീട് കുറ്റിയിടാത്ത ഒരു ജനല്‍ പാളി ഇരുവരും ചേർന്നു തുറന്നു നോക്കിയപ്പോഴാണ് ഹാളില്‍ സതീശൻ രക്‌തം വാർന്നുകിടക്കുന്നത് കണ്ടത്. തുടർന്ന് പിന്നിലെ വാതില്‍ ചവിട്ടി തുറന്നു അകത്തുകയറിയപ്പോഴാണ് ബിന്ദു തൂങ്ങിനില്‍ക്കുന്നതായും കണ്ടത്. ബിന്ദുവിന്റെ വസ്ത്രത്തില്‍ സതീശന്റെ രക്‌തം പുരണ്ടിരുന്നു. സതീശനെ ബിന്ദു ഉറക്കത്തില്‍ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയതാകാമെന്നാണ് പൊലീസ് പറയുന്നത്.
തിരുവനന്തപുരം കോർപ്പറേഷനില്‍ കരാറുകാരനായിരുന്ന സതീശന് എസ്.ബി.ഐയില്‍ നിന്നും ഓവർ ഡ്രാഫ്റ്റ് വായ്‌പ എടുത്തതില്‍ 2.30 കോടിയോളം രൂപയുടെ ബാദ്ധ്യതയുണ്ടായിരുന്നുവെന്നാണ് ബന്ധുക്കള്‍ പറയുന്നത്.