
തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായി എ.എ. റഹീം എം.പിയെ നിയോഗിക്കാൻ പാർട്ടി തീരുമാനിച്ചു. നിലവിലെ സെക്രട്ടറിയായിരുന്ന വി.ജോയ് വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ വർക്കല മണ്ഡലത്തില്‍ നിന്ന് സി.പി.എം സ്ഥാനാർത്ഥിയായി മത്സരിക്കാൻ തീരുമാനിച്ചതോടെയാണ് ഈ പുതിയ നിയമനം ഉണ്ടായത്. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ സാന്നിധ്യത്തില്‍ ഇന്ന് ചേർന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലാണ് ഇത് സംബന്ധിച്ച നിർണ്ണായക തീരുമാനങ്ങള്‍ കൈക്കൊണ്ടത്.
വർക്കല മണ്ഡലത്തില്‍ വി. ജോയിയെ അല്ലാതെ മറ്റൊരു സ്ഥാനാർത്ഥിയെ പരിഗണിക്കുന്നത് മണ്ഡലത്തിലെ വിജയസാധ്യതയെ ബാധിക്കുമെന്ന വിലയിരുത്തല്‍ പാർട്ടിയിലുണ്ടായിരുന്നു. മണ്ഡലം നിലനിർത്താൻ അദ്ദേഹത്തിന്റെ സ്ഥാനാർത്ഥിത്വം അനിവാര്യമാണെന്ന പൊതുവികാരം ഉയർന്നതോടെ, ടേം വ്യവസ്ഥയില്‍ ഇളവ് നല്‍കി അദ്ദേഹത്തെ വീണ്ടും മത്സരിപ്പിക്കാൻ പാർട്ടി നേതൃത്വം നിർദ്ദേശിക്കുകയായിരുന്നു.
തിരുവനന്തപുരം ജില്ലയില്‍ സി.പി.എം കഴിഞ്ഞ തവണ മത്സരിച്ച പത്ത് സീറ്റുകളില്‍ ഒൻപതിടത്തും സിറ്റിങ് എം.എല്‍.എമാരെ തന്നെ നിലനിർത്താനാണ് സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം അംഗീകാരം നല്‍കിയത്. വി. ശിവൻകുട്ടി (നേമം), ഒ.എസ്. അംബിക (ആറ്റിങ്ങല്‍), ഡി.കെ. മുരളി (വാമനപുരം), കടകംപള്ളി സുരേന്ദ്രൻ (കഴക്കൂട്ടം), വി.കെ. പ്രശാന്ത് (വട്ടിയൂർക്കാവ്), ജി. സ്റ്റീഫൻ (അരുവിക്കര), സി.കെ. ഹരീന്ദ്രൻ (പാറശാല), ഐ.ബി. സതീഷ് (കാട്ടാക്കട), കെ. ആൻസലൻ (നെയ്യാറ്റിൻകര) എന്നിവരാണ് സ്ഥാനാർത്ഥി പട്ടികയിലുള്ളത്. അഞ്ചാം തീയതി ചേരുന്ന സംസ്ഥാന കമ്മിറ്റി യോഗത്തിന് ശേഷം സ്ഥാനാർത്ഥികളെ ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്ന് പാർട്ടി നേതൃത്വം അറിയിച്ചു.
