തിരുവനന്തപുരം: നിയമ വിരുദ്ധമായി പ്രവർത്തിച്ച് വരികയായിരുന്ന തിരുവനന്തപുരം വെള്ളറടയിലെ ക്വാറി പൂട്ടിച്ചു. പൊലീസ് സുരക്ഷയിൽ അസിസ്റ്റന്റ് തഹസിൽദാറെത്തിയാണ് ക്വാറി പ്രവർത്തനം നിർത്തിവെപ്പിച്ചത്. കഴിഞ്ഞ രണ്ടര വർഷമായി നിയമവിരുദ്ധമായി പ്രവർത്തിക്കുന്ന ക്വാറി നിർത്തിവെക്കാൻ ഹൈകോടതി തിങ്കളാഴ്ച ഉത്തരവിട്ടിരുന്നു. എന്നാൽ ഉത്തരവ് വന്നതിന് ശേഷവും ക്വാറി പൂട്ടിക്കാൻ നടപടിയെടുക്കാത്ത വെള്ളറട പൊലീസിനെതിരെ പ്രദേശവാസികൾ രംഗത്തെത്തിയിരുന്നു. ഇതിനിടെയാണ് അസിസ്റ്റന്റ് തഹസിൽദാർ ഇടപ്പെട്ട് ക്വാറി പ്രവർത്തനം നിർത്തിവെപ്പിച്ചത്. ഈമാസം എട്ടിനായിരുന്നു വെള്ളറടയിലെ ആദിവാസി ഭൂമിയിലെ പാറമടകൾക്കേതിരെ സുപ്രിംകോടതിയുടെ ഇടപെടലുണ്ടായത്. കേസുകൾ ഉടനടി തീർപ്പാക്കണമെന്ന് ഹൈകോടതിക്ക് നിർദേശം നൽകുകയും ചെയ്തിരുന്നു. ആദിവാസി വിഭാഗമായ കാണികൾക്ക് പട്ടയം കൊടുത്ത ഭൂമിയിലാണ് ക്വാറി പ്രവർത്തിക്കുന്നത്. കേരളത്തിലെ ഭൂനിയമ പ്രകാരം ഇവിടെ ക്വാറി പ്രവർത്തനം നടത്താൻ അനുവാദമില്ല. പരിസ്ഥിതി ലോല പ്രദേശമായ ഇവിടെ ക്വാറി പ്രവർത്തിക്കുന്നത് വലിയ പ്രതിഷധത്തിനും വഴിവെച്ചിരുന്നു. തുടർന്ന് നീണ്ട നിയമപോരാട്ടങ്ങൾക്ക് ഒടുവിലാണ് അനുകൂലമായ വിധി നാട്ടുകാർ നേടിയെടുക്കുന്നത്.