തമിഴ് സിനിമയിൽ രജനികാന്ത് ആരാധകർക്ക് മുരുകദോസ് എന്ന രജനി ആരാധകൻ കൂടിയായ സംവിധായകൻ നൽകിയ മാസ് എന്റർടൈനർ ആണ് ദർബാർ . സൂപ്പർസ്റ്റാറും മാസ് സംവിധായകനും ഒന്നിച്ചപ്പോൾ എല്ലാത്തരം പ്രേക്ഷകരെയും ഒരു പോലെ രസിപ്പിക്കാനുള്ള ശ്രമമാണ് നടത്തിയിരിക്കുന്നത്.
മുംബയിലെ ഗുണ്ടകളെ കൊന്നൊടുക്കുന്ന കമ്മിഷണർ ആദിത്യ അരുണാചലത്തെ കാണിച്ചാണ് ചിത്രം തുടങ്ങുന്നത്. ആദ്യം ഏതാനും രംഗങ്ങളിൽ നിന്ന് തന്നെ നായകൻ നിയമം വഴി പ്രവർത്തിക്കുന്ന ഒരു പൊലീസുദ്യോഗസ്ഥൻ അല്ല എന്ന് വ്യക്തമാകും. അരുണാചലം വെറിപൂണ്ട് ഗുണ്ടകളെ കൊന്നൊടുക്കുന്നതിന് പിന്നിലെ കഥയിലേക്ക് ചിത്രം നീങ്ങുന്നു. മുംബയിൽ കമ്മിഷണറായി ചാർജെടുക്കുന്ന അരുണാചലത്തിന് മുന്നിൽ ഉത്തരം കാണേണ്ട പ്രശ്നങ്ങൾ നിരവധിയായിരുന്നു. പെൺവാണിഭത്തെയും മയക്കുമരുന്ന് മാഫിയയും ലക്ഷ്യമിട്ട് അയാൾ നടത്തുന്ന പൊലീസ് ഓപ്പറേഷനിൽ ഒരു പ്രമുഖ വ്യവസായിയുടെ മകനായ അജയ് മൽഹോത്ര അറസ്റ്റിലാകുന്നു. അജയ് അറസ്റ്റിലായെങ്കിലും നിയമത്തിന് മുന്നിൽ അർഹിക്കുന്ന ശിക്ഷ വാങ്ങി കൊടുക്കുന്നതിൽ അരുണാചലം പരാജയപ്പെടുന്നു. വില്ലന്മാർക്കെതിരെ തുടർന്ന് നടക്കുന്ന പോരിൽ അജയ്‌യെ കമ്മിഷണർ തന്ത്രപൂർവ്വം വകവരുത്തുന്നു. വ്യവസായിയുടെ മകൻ ഇല്ലാതാകുന്നതോടെ മയക്കുമരുന്ന് മാഫിയക്ക് മേൽ വിലങ്ങുവീഴ്‌ത്താൻ പൊലീസിന് കഴിഞ്ഞു. എങ്കിലും യഥാർത്ഥ വില്ലന്റെ രംഗപ്രവേശം അതിനുശേഷമായിരുന്നു.
വർഷങ്ങൾക്ക് മുൻപ് മുംബയിലെ പൊലീസ് സേനയെ അക്ഷരാർത്ഥത്തിൽ ചാരമാക്കിയ ശേഷം നാടു കടന്ന ഹരി ചോപ്ര എന്ന കൊടും ഭീകരന്റെ തിരിച്ചുവരവാണ് അരുണാചലം അടുത്തതായി നേരിടേണ്ടി വന്നത്. അരുണാചലത്തെയും മകൾ വല്ലിയെയും നശിപ്പിക്കാൻ രാജ്യത്ത് തിരിച്ചെത്തിയ ഹരി ചോപ്ര പൊലീസ് സേനയ്ക്കും കടുത്ത ഭീഷണിയാകുന്നു. നായകന്റെയും വില്ലന്റെയും പോരാണ് ചിത്രത്തിന്റെ ബാക്കിപ്പത്രം.