കേന്ദ്ര ബഡ്‌ജറ്റ്‌ 2020.

കൊച്ചി: സമ്പദ്‌രംഗത്തെ സർ‌വമേഖലയെയും തലോടുന്ന ബഡ്‌ജറ്റെന്ന് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ ഇന്നലെ അവതരിപ്പിച്ച ബഡ്‌ജറ്രിനെ വിശേഷിപ്പിക്കാം. പൊതുജനത്തിനും ബിസിനസ് ലോകത്തിനും സർക്കാരിനുമേൽ നഷ്‌ടപ്പെട്ട വിശ്വാസ്യത വീണ്ടെടുക്കുക കൂടിയാണ്, ആദായ നികുതി കുറച്ചതുൾപ്പെടെയുള്ള നടപടികളിലൂടെ നിർമ്മല ചെയ്‌തത്.

സമ്പദ്‌ഞെരുക്കം മൂലം പൊറുതിമുട്ടിയ പൊതുജനത്തെ തൃപ്‌തിപ്പെടുത്താൻ ആദായ നികുതി സ്ളാബുകളിൽ സമഗ്ര മാറ്റം വരുത്തി. ബിസിനസ് ലോകത്തിന് ആശ്വാസം പകർന്ന് ഡയറക്‌ട് ഡിവിഡന്റ് ടാക്‌സ് (ഡി.ഡി.ടി) ഒഴിവാക്കി. കോർപ്പറേറ്ര് നികുതി ഇളവിന്റെ പരിധിയിൽ കൂടുതൽ കമ്പനികളെ ഉൾപ്പെടുത്തി. ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ലായ കാർഷിക മേഖലയെ ആധുനികവത്കരിക്കാനും കർഷകരുടെ വരുമാനം വരുമാനം ഇരട്ടിയാക്കാനും നടപടിയുണ്ട്.

വിദ്യാഭ്യാസം, ആരോഗ്യം, ടൂറിസം, കായികം, സമുദ്രോത്പന്ന മേഖല, സ്‌റ്റാർട്ടപ്പുകൾ, എം.എസ്.എം.ഇ, ധനകാര്യം, അടിസ്ഥാനസൗകര്യം, സ്‌ത്രീക്ഷേമം, സാമൂഹിക ക്ഷേമം, ഊർജോത്പാദനം എന്നിവയ്ക്കും മികച്ച പരിഗണന ലഭിച്ചു. പരിസ്ഥിതി മലിനീകരണം കുറയ്ക്കാനുള്ള നടപടികളും ബഡ്‌ജറ്റിൽ കാണാം.

അതേസമയം, ദീർഘകാല മൂലധന നേട്ടത്തിന്മേലുള്ള നികുതി (എൽ.ടി.സി.ജി) ഒഴിവാക്കാതിരുന്നത് ഓഹരി നിക്ഷേപകർക്ക് നിരാശയായി. ഓഹരി വിപണി ഇന്നലെ കൂപ്പുകുത്തുതയും ചെയ്‌തു. എൽ.ഐ.സിയിലെ നിശ്‌ചിത ഓഹരികൾ പ്രാഥമിക വിപണിയിൽ വില്‌ക്കുമെന്ന (ഐ.പി.ഒ) പ്രഖ്യാപനം ഇൻഷ്വറൻസ് വരും ദിവസങ്ങളിൽ വൻ ചർച്ചകൾക്കും പ്രതിപക്ഷ പ്രതിഷേധത്തിനും ഇടമൊരുക്കും. സ്വർണ ഇറക്കുമതി തീരുവ 12.5 ശതമാനത്തിൽ നിന്ന് കുത്തനെ കുറച്ചേക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും ഉണ്ടായില്ല.

ആദായ നികുതിയിൽ ആശ്വാസം

വ്യക്തിഗത ആദായ നികുതി നിരക്ക് നേരിട്ട് കുറയ്ക്കുന്നതിന് പകരം, നിലവിലെ സ്ളാബ് നിലനിറുത്തിക്കൊണ്ടു തന്നെ കുറഞ്ഞ നിരക്കുകളുള്ള പുതിയ ‘ഓപ്‌ഷണൽ” സ്ളാബ് അവതരിപ്പിക്കുകയാണ് നിർമ്മല ചെയ്‌തത്. ഓപ്‌ഷണൽ സ്ളാബ് തിരഞ്ഞെടുക്കുന്നവർക്ക് വിവിധ നിക്ഷേപങ്ങളിൽ ലഭിച്ചിരുന്ന നികുതിയിളവുകൾ കിട്ടില്ല. എന്നാൽ, ഇവരുടെ നികുതിഭാരം കുറയും. റിട്ടേൺ സമർപ്പണവും ലളിതമാകും

 പുതിയ സ്ളാബ് തിരഞ്ഞെടുക്കുന്ന, ശമ്പളടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന വ്യക്തിക്ക് 78,000 രൂപവരെ ലാഭിക്കാം

 100ഓളം നിക്ഷേപങ്ങളിലൂടെ നേരത്തേ ആദായ നികുതി ഇളവ് ലഭിച്ചിരുന്നതിൽ 70ഓളവും ധനമന്ത്രി പുതിയ സ്ളാബിൽ ഒഴിവാക്കി.

അപ്പ് അപ്പ് സ്‌റ്റാർട്ടപ്പ്

സ്‌റ്റാർട്ടപ്പുകളെ പ്രോത്സാഹിപ്പിക്കാനും അതുവഴി തൊഴിലവസരങ്ങൾ ഉയർത്താനും ബഡ്‌ജറ്റിൽ പ്രഖ്യാപനമുണ്ട്. എംപ്ളോയീ സ്‌റ്റോക്ക് ഓപ്‌ഷനുമേൽ (ഇ.എസ്.ഒ.പി) നികുതി അടുത്ത അഞ്ചുവർഷത്തേക്ക് കൂടി ഒഴിവാക്കിയത് ശ്രദ്ധേയമാണ്. 25 കോടി രൂപയ്ക്കുമേൽ വരുമാനമുള്ള സ്‌റ്രാർട്ടപ്പുകൾ ലാഭത്തിന്മേൽ നികുതി ഒടുക്കേണ്ടിയിരുന്നു. ഈ പരിധി 100 കോടി രൂപയാക്കി.

നിക്ഷേപകർക്ക് നേട്ടവും കോട്ടവും

ലാഭവിഹിതത്തിന്മേലുള്ള നികുതി (ഡിവിഡന്റ് ടാക്‌സ് – ഡി.ഡി.ടി) ഒഴിവാക്കണമെന്ന നിക്ഷേപക ലോകത്തിന്റെ ദീർ‌ഘകാല ആവശ്യം ഇക്കുറി ധനമന്ത്രി നിറവേറ്രി. കോ-ഓപ്പറേറ്റീവ് സൊസൈറ്റികളെ മിനിമം ഓൾട്ടർ‌നേറ്റീവ് നികുതിയിൽ നിന്ന് ഒഴിവാക്കി. ഇളവുകൾ ക്ളെയിം ചെയ്‌തില്ലെങ്കിൽ 22 ശതമാനം കോർപ്പറേറ്റ് നികുതി തിരഞ്ഞെടുക്കാമെന്നും വാഗ്‌ദാനം.

 അതേസമയം, ദീർ‌ഘകാല മൂലധന നേട്ടനികുതി (എൽ.ടി.സി.ജി) ഒഴിവാക്കാതിരുന്നത് തിരിച്ചടി

 നികുതിദായകർക്ക് ആധാർ വെരിഫിക്കേഷൻ, ആധാറുണ്ടെങ്കിൽ അതിവേഗം പാൻ കാർഡ് എന്നിവയും ഉപകാരപ്രദം

 വിവാദ് സെ വിശ്വാസ് സ്‌കീം ഒട്ടേറെപ്പേർക്ക് നേട്ടമാകും. നികുതി കുടിശികയുള്ളവർ ഈ മാർക്ക് 31നകം സ്‌കീം തിരഞ്ഞെടുത്താൽ നികുതി മാത്രം അടച്ചാൽ മതി. പിഴയും പലിശയും ഉണ്ടാവില്ല.

ജി.എസ്.ടിയും ഇൻസ്‌പെക്‌ടർ രാജും

ജി.എസ്.ടി വന്നതോടെ, ഉപഭോക്താക്കൾക്ക് ഒരുലക്ഷം കോടി രൂപയുടെ നേട്ടമുണ്ടായെന്ന് ധനമന്ത്രി പറഞ്ഞു. നികുതിഘടന സുതാര്യവും ലളിതവുമായി. ഇൻസ്‌പെക്‌ടർ രാജ് ഇല്ലാതായി.

കർഷക ബഡ്‌ജറ്ര്

കർഷികോത്പാദനവും കർഷക വരുമാനവും കൂട്ടാനുള്ള നി‌ർദേശങ്ങൾ ബഡ്‌ജറ്റിലുണ്ട്. 2022ഓടെ കർഷക വരുമാനം ഇരട്ടിയാക്കാൻ 16-ഇന പദ്ധതികളാണ് നിർമ്മല പ്രഖ്യാപിച്ചത്.

 കാർഷിക മേഖലയ്ക്കായി 15 ലക്ഷം കോടി രൂപയുടെ വായ്‌പ വകയിരുത്തി

 കാർഷിക, കാർഷികാനുബന്ധ മേഖലയ്ക്കായും ജലസേചനത്തിനും ഗ്രാമീണ വികസനത്തിനും ₹2.83 ലക്ഷം കോടി

 നബാർഡ് റീഫിനാൻസിംഗ് സ്‌കീം കാലാവധി നീട്ടും

 സംസ്ഥാനങ്ങളോട് മാതൃകാ കാർഷിക നിയമങ്ങൾ നടപ്പാക്കണമെന്ന് ആവശ്യപ്പെടും

 സോളാർ പമ്പുകൾ നേടാൻ 20 ലക്ഷം കർഷകർക്കായി പി.എം. കുസും പദ്ധതി

 അധിക വൈദ്യുതി വിറ്ര് സോളാറിനെ, വരുമാനത്തിനുള്ള പുതിയൊരു വിളയായി തന്നെ കർഷകന് മാറ്രാനാകും.

 പി.പി.പി മോഡലിൽ കൂടുതൽ വെയർഹൗസുകൾ തുറക്കാനുള്ള തീരുമാനം നിക്ഷേപം ആകർഷിക്കും, തൊഴിലവസരം കൂട്ടും.

 ചരക്കുനീക്കത്തിന് കിസാൻ ട്രെയിൻ പദ്ധതി

 വടക്ക്-കിഴക്കൻ സംസ്ഥാനങ്ങൾക്കായുള്ള കിസാൻ ഉഡാൻ പദ്ധതി ടൂറിസത്തിനും ഗുണകരമാകും

 പാൽ, മത്സ്യ ഉത്‌പാദനം കൂട്ടുമെന്ന പ്രഖ്യാപനം കേരളത്തിനും കരുത്താകും

വിദ്യാഭ്യാസത്തിന് ഊന്നൽ

പുതിയ വിദ്യാഭ്യായ നയം കൊണ്ടുവരുമെന്ന് പറയുന്ന ബഡ്‌ജറ്ര്, മൊത്തം 99,300 കോടി രൂപയാണ് വിദ്യാഭ്യാസ മേഖലയ്ക്കായി വകയിരുത്തിയിരിക്കുന്നത്. തദ്ദേശ സ്ഥാപനങ്ങളിൽ യുവ എൻജിനിയർമാർക്ക് ഇന്റേൺഷിപ്പിന് അവസരമൊരുക്കുന്ന ബഡ്‌ജറ്രിന്റെ ഊന്നൽ, തൊഴിൽ കേന്ദ്രീകൃത വിദ്യാഭ്യാസമാണ്. വിദേശ വിദ്യാർത്ഥികളെ ഇന്ത്യയിലേക്ക് ആകർഷിക്ക്, വിദ്യാഭ്യാസ ഹബ്ബായി മാറുകയെന്ന ലക്ഷ്യവും സർക്കാർ കാണുന്നു.

ആരോഗ്യത്തിൽ ശ്രദ്ധ

ജി.ഡി.പിയുടെ നേരിയ പങ്ക് മാത്രം ആരോഗ്യമേഖലയ്ക്കായി നീക്കിവയ്‌ക്കുന്നു എന്ന മോശം വിശേഷണത്തിൽ നിന്ന് ഇക്കുറിയും ബഡ്‌ജറ്ര് മാറിയിട്ടില്ല. എങ്കിലും ഒട്ടേറെ പുതിയ പദ്ധതികളും നിർദേശങ്ങളും ഇക്കുറി ബഡ്‌ജറ്രിലുണ്ട്. ജില്ലാ ആശുപത്രികളെ മെഡിക്കൽ കോളേജാക്കി മാറ്റുമെന്ന പ്രഖ്യാപനം ഗുണകരമാണ്. മൊത്തം 69,000 കോടി രൂപയാണ് ആരോഗ്യത്തിന് ഇക്കുറി വിഹിതം.

ബാങ്ക് നിക്ഷേപം

കൂടുതൽ സുരക്ഷിതം

ബാങ്ക് നിക്ഷേപത്തിനുമേൽ ലഭിച്ചിരുന്ന ഇൻഷ്വറൻസ് പരിധി ഒരുലക്ഷം രൂപയിൽ നിന്ന് അഞ്ചുലക്ഷം രൂപയായി ഉയർത്തിി നിർമ്മല കൈയടി നേടി. ഇന്ത്യയിലെ ബാങ്കിംഗ് നിക്ഷേപങ്ങളിൽ മുന്തിയപങ്കും അഞ്ചുലക്ഷം രൂപയ്ക്ക് താഴെയുള്ളവയാണ് എന്നതിനാൽ, ഭൂരിഭാഗം ഉപഭോക്താക്കൾക്കും ഗുണകരമായ തീരുമാനമാണിത്.

ടൂറിസത്തിന് ചിയേഴ്‌സ്

രാജ്യത്തിന്റെ വളർച്ചയ്ക്കും തൊഴിലവസരങ്ങളുടെ രൂപീകരണത്തിനും മികച്ച വഹിക്കുന്ന ടൂറിസം മേഖലയ്ക്കായി 2,500 കോടി രൂപ ഇക്കുറി ധനമന്ത്രി മാറ്രിവച്ചു. ടൂറിസം-തീർത്ഥാടന മേഖലകളെ ബന്ധിപ്പിക്കുന്ന തേജസ് എക്‌സ്‌‌പ്രസ് ട്രെയിനുകൾ കൂടുതൽ ആരംഭിക്കും.

 2024ഓടെ 100 പുതിയ വിമാനത്താവളങ്ങൾ ആരംഭിക്കുമെന്ന പ്രഖ്യാപനവും നേട്ടം

 സാംസ്‌കാരിക മന്ത്രാലയത്തിനായി ₹3,150 കോടി വകയിരുത്തി

 5 പൗരാണിക സ്ഥലങ്ങൾ ‘ഐക്കണിക് സൈറ്ര്” ആയി മാറ്രും

 ഓഡിറ്രിംഗിന് വിധേയമാകേണ്ട എം.എസ്.എം.ഇകളുടെ വരുമാന പരിധി ഒരു കോടിയിൽ നിന്ന് അഞ്ചുകോടി രൂപയായി ഉയർത്തിയത്,​ പ്രവർത്തനച്ചെലവ് കുറയ്ക്കും

‌ ₹27,​300 കോടി രൂപ വ്യവസായ-വാണിജ്യ മേഖലയ്ക്കായി വകയിരുത്തിയിട്ടുമുണ്ട്.

അടിസ്ഥാനസൗകര്യത്തിന് മുൻതൂക്കം

അടിസ്ഥാനസൗകര്യ വികസനത്തിന് 103 ലക്ഷം കോടി രൂപ സർക്കാർ നേരത്തേ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിൽ 22 ലക്ഷം കോടി രൂപ ഇതിനകം ചെലവഴിച്ചു. 100 പുതിയ വിമാനത്താവളങ്ങൾ,​ ഡൽഹി-മുംബയ് എക്‌സ്‌പ്രസ് പാത,​ നാഷണൽ ലോജിക്‌സ്‌റ്രിക് നയം എന്നിവയും നിക്ഷേപം ആകർഷിക്കാനും തൊഴിലുകൾ കൂട്ടാനും ഉപകരിക്കും.

ഊർജോത്പാദനം കൂട്ടും

ഊ‌ർജം,​ റിന്യൂവബിൾ എനർജി വിഭാഗത്തിന് 22,​000 കോടി രൂപ വകയിരുത്തിയ ധനമന്ത്രി,​ സിറ്റി ഗ്യാസ് ശൃംഖല വിപുലപ്പെടുത്താൻ നാഷണൽ ഗ്യാസ് ഗ്രിഡ് 16,​000 കിലോമീറ്ററിൽ നിന്ന് 27,​000 കിലോമീറ്ററായി ഉയർത്തുമെന്ന് പ്രഖ്യാപിച്ചു.

സമൂഹത്തിന് കരുതൽ

വനിതാക്ഷേമത്തിനും പോഷകം ഉറപ്പാക്കാനും വൻ തുകയാണ് ബഡ്‌ജറ്റിലുള്ളത്. വനിതാ ക്ഷേമത്തിന് ₹28,​600 കോടി. ന്യൂട്രിഷൻ പദ്ധതികൾക്ക് ₹35,​600 കോടി.

 പിന്നാക്ക സമുദായ ക്ഷേമത്തിന് ₹85,​000 കോടി

 പട്ടികവർഗ ക്ഷേമത്തിന് ₹53,​700 കോടി

 മുതിർന്ന പൗരന്മാർക്കും ഭിന്നശേഷിക്കാർക്കും ₹9,​500 കോടി

കണക്കിലെ കളികൾ

നാണയപ്പെരുപ്പം കണക്കാക്കാതെയുള്ള സമ്പദ്‌വളർച്ച (നോമിനൽ ജി.ഡി.പി) 2020-21 വർഷം പത്തു ശതമാനമായിരിക്കുമെന്ന് ധനമന്ത്രി പറഞ്ഞു. അതേസമയം, നടപ്പുവർഷത്തെ ധനക്കമ്മി ലക്ഷ്യം മന്ത്രി ജി.ഡി.പിയുടെ 3.3 ശതമാനത്തിൽ നിന്ന് 3.8 ശതമാനത്തിലേക്ക് ഉയർത്തി. ഇതു പ്രതീക്ഷിച്ചതായതിനാൽ, സമ്പദ്‌ലോകത്തു നിന്ന് എതിരഭിപ്രായമൊന്നും ഉണ്ടാവില്ല. 2020-21ലെ ലക്ഷ്യം 3.5 ശതമാനമാണ്.

പൊതുമേഖലയിൽ

വിറ്രഴിക്കൽ മേളം

 ലക്ഷ്യം ₹2.10 ലക്ഷം കോടിയായി ഉയർത്തി

ജനങ്ങൾക്ക് വാരിക്കോരി ആനുകൂല്യങ്ങൾ നൽകുന്ന കേന്ദ്രസർക്കാരിന്റെ പ്രധാന വരുമാന മാർ‌ഗമാണ് പൊതുമേഖലാ ഓഹരി വില്‌പന! നടപ്പുവർഷത്തെ ലക്ഷ്യം 1.05 ലക്ഷം കോടി രൂപയാണെങ്കിലും പ്രതീക്ഷിക്കുന്നത് 69,000 കോടി രൂപ. ഇതുവരെ കിട്ടിയത് 18,000 കോടി രൂപ. 2020-21ലെ ലക്ഷ്യം 2.01 ലക്ഷം കോടി രൂപ. ഇതിനായി, എൽ.ഐ.സിയുടെ നിശ്‌ചിത ഓഹരികൾ സർക്കാർ വിൽക്കും. പ്രാരംഭ ഓഹരി വില്‌പനയാണ് (ഐ.പി.ഒ) ഉദ്ദേശിക്കുന്നത്. ഇതുവഴി സർക്കാർ 50,000 കോടി രൂപയെങ്കിലും നോട്ടമിട്ടേക്കും.

ആയിരം പോയിന്റിടിഞ്ഞ്ഓഹരി വിപണി

ധനകാര്യ മേഖലയ്ക്ക് കാര്യമായ പരിഗണന ലഭിക്കാതിരുന്നതും ദീർഘകാല മൂലധന നേട്ട നികുതി (എൽ.ടി.സി.ജി) ഒഴിവാക്കാതിരുന്നതും നിക്ഷേപകരെ നിരാശപ്പെടുത്തിയതോടെ, ഓഹരി വിപണി ഇന്നലെ തകർന്നടിഞ്ഞു. സെൻസെക്‌സ് ഒരുവേള ആയിരം പോയിന്റിനുമേൽ കൂപ്പുകുത്തി. ദശാബ്‌ദത്തിനിടെ ബഡ്‌ജറ്ര് ദിനത്തിൽ സെൻസെക്‌സ് ഇത്രയിടിയുന്നത് ആദ്യം.

 സെൻസെക്‌സ് 987 പോയിന്റിടിഞ്ഞ് 39,735ലും നിഫ്‌റ്റി 300 പോയിന്റ് താഴ്‌ന്ന് 11,661ലുമാണ് വ്യാപാരാന്ത്യമുള്ളത്.

 സെൻസെക്‌സിലെ നിക്ഷേപർക്ക് ഇന്നലെ നഷ്‌ടം : ₹3.46 ലക്ഷം കോടി

ജി.എസ്.ടി: ജനുവരിയിൽ₹1.10 ലക്ഷം കോടി

കേന്ദ്രസർക്കാരിന് ആശ്വാസം പകർന്ന് കഴിഞ്ഞമാസം ജി.എസ്.ടി ഇനത്തിൽ 1.10 ലക്ഷം കോടി രൂപ ലഭിച്ചു. ഡിസംബറിൽ സമാഹരണം 1.03 ലക്ഷം കോടി രൂപയായിരുന്നു.

64 പൈസയുടെ കഥ!

വരുമാനമായി കേന്ദ്രത്തിന് കിട്ടുന്ന ഓരോ രൂപയിലും 64 പൈസ വരുന്നത് നികുതിയിലൂടെ. കണക്കുകൾ നോക്കാം:

വരുമാനം

 ജി.എസ്.ടി : 18 പൈസ

 കോർപ്പറേറ്ര് നികുതി : 18 പൈസ

 ആദായ നികുതി : 17 പൈസ

 മറ്റ് നികുതി : 11 പൈസ

(ബാക്കി തുക നികുതിയിതര മാ‌ർഗമായ പൊതുമേഖലാ ഓഹരി വില്‌പനയിലൂടെയും മറ്രും)

ചെലവ്

 സംസ്ഥാനങ്ങൾക്കുള്ള വിഹിതം : 20 പൈസ

 പലിശച്ചെലവ് : 18 പൈസ

 പ്രതിരോധം : 8 പൈസ

 ക്ഷേമപദ്ധതി : 22 പൈസ

 സബ്‌സിഡി ഉൾപ്പെടെ മറ്ര് ചെലവാണ് ബാക്കി

 

Latest

തദ്ദേശഭരണ ഉപതിരഞ്ഞെടുപ്പ് : ജൂലൈ 30ന് പ്രാദേശിക അവധി

അരുവിക്കര ഗ്രാമപഞ്ചായത്തിലെ എല്ലാ വാർഡിലും, വെള്ളനാട് ഗ്രാമപഞ്ചായത്തിലെ ഒന്നാം വാർഡ് ഒഴികെ...

കർക്കടക വാവുബലി: മദ്യനിരോധനം ഏർപ്പെടുത്തി.

കർക്കടക വാവുബലിയോടനുബന്ധിച്ച് ഓഗസ്‌റ്റ് രണ്ട് രാത്രി 12 മുതൽ ഓഗസ്‌റ്റ് മൂന്ന്...

മൂന്ന് കിലോ കഞ്ചാവുമായി നാവായിക്കുളം സ്വദേശി അറസ്റ്റിൽ.

വർക്കല എക്‌സൈസ് ഇൻസ്‌പെക്ടർ വി. സജീവും സഹപ്രവർത്തകരും ചേർന്ന് ...

ചിത്രരചന മത്സരം സംഘടിപ്പിക്കുന്നു.

ഇളമ്പ റൂറൽ കോ.ഓപ്പറേറ്റീവ് സൊസൈറ്റിയുടെയും ആറ്റിങ്ങൽ കൊളാഷ് ചിത്രകല...

Don't miss

വേനലവധിയിൽ പൂന്തോട്ടങ്ങളുടെ പറുദീസയായ സിംഗപ്പൂരിലേക്ക് ഒരു യാത്ര.

ആധുനിക വിസ്മയങ്ങളുടെയും സാംസ്കാരിക വൈവിധ്യത്തിന്റെയും ആകർഷകമായ അനുഭവങ്ങൾ നൽകുന്ന ഒരിടമാണ്...

യുപിഎസ്‌സി പരീക്ഷ 2024, ഓൺലൈനായി അപേക്ഷിക്കാം

2024 ലെ യുപിഎസ്‌സി സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് അപേക്ഷിക്കാം. യുപിഎസ്‌സിയുടെ ഔദ്യോഗിക...

വനിതാ ഓഫീസ് സ്റ്റാഫിനെആവശ്യമുണ്ട്

ആറ്റിങ്ങലിൽ പുതുതായി ആരംഭിക്കുന്ന കമ്പ്യൂട്ടർ സെന്ററിലേക്ക് വനിതാ ഓഫീസ് സ്റ്റാഫിനെആവശ്യമുണ്ട്. താല്പര്യമുള്ളവർ 8848119916...

എന്യൂമറേറ്റർമാരെ തെരഞ്ഞെടുക്കുന്നു

ജില്ലയിൽ ഇൻലാൻഡ് ക്യാച്ച് അസസ്‌മെന്റ് സർവേയും മറ്റൈൻ ക്യാച്ച് അസസ്‌മെന്റ് സർവേയും...

അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ അഭിമുഖത്തിനായി അപേക്ഷിക്കാം.

പെരുങ്കടവിള ഗ്രാമപഞ്ചായത്ത് പരിധിയിൽ അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ അഭിമുഖത്തിനായി അപേക്ഷിക്കാം....
error: Content is protected !!