വെഞ്ഞാറമൂട് : കോവിഡ്19ന്റെ ഭാഗമായി വന്ന ലോക്ക്ഡൗൺ കാലത്ത് വീട്ടിലിരുന്ന് കരകൗശല വസ്തുക്കൾ നിർമിക്കുകയും അത് വിറ്റുകിട്ടിയ പണം ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകി നാടിന് തന്നെ മാതൃകയായിരിക്കുകയാണ് വെഞ്ഞാറമൂടുകാരി ഊർമിള അഗസ്ത്യ എന്ന ബിരുദ വിദ്യാർത്ഥിനി. കഥയും കവിതയും എഴുതി അവ ഓൺലൈൻ മാധ്യമങ്ങളിലൂടെ പ്രദർശിപ്പിക്കുകയും ഒപ്പം മനോഹരമായ കരകൗശല വസ്തുക്കൾ നിര്‍മിച്ചുമാണ് ഊർമിള അഗസ്ത്യ ശ്രദ്ദ നേടുന്നത്. പെൻഹോൾഡർ ആർട്ട്, ബോട്ടിൽ ആർട്ട്, പേപ്പർ ക്രാഫ്റ്റ്, ഫ്ലവർ ക്രാഫ്റ്റ്, പൂക്കൾ തുടങ്ങിയ നിരവധി വസ്തുക്കളാണ് ഇതിനകം ഊർമിള നിർമിച്ചത്. നിർമിച്ച കരകൗശല വസ്തുക്കൾ വെഞ്ഞാറമൂട് സാംസ്കാരിക സഹകരണ സംഘം വില നൽകി വാങ്ങുകയും അവ വിറ്റുകിട്ടിയ പണം ഊർമിള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകുകയും ചെയ്തു.
എം എൽ എ അഡ്വ ഡി കെ മുരളി ഉർമിളയുടെ വീട് സന്ദർശിച്ച് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള തുക ഏറ്റുവാങ്ങി. പഴയ കുപ്പികൾ ശേഖരിച്ച് അവയിൽ കളർ ചെയ്ത് മനോഹരമാക്കുക, കളിമണ്ണ് ഉപയോഗിച്ചുള്ള ബോട്ടിൽ ആർട്ട്, തുണി പാഴ്വസ്തുക്കൾ, പേപ്പർ സോക്സ് എന്നിവ ഉപയോഗിച്ചുള്ള പൂക്കൾ നിർമാണം. കൂടാതെ ചിരട്ടകൾ കൊണ്ടുള്ള നിരവധി കരകൗശല വസ്തുക്കളും നിർമ്മിച്ചുമാണ് ഊർമിള ശ്രദ്ധ നേടിയത് .പുരോഗമന കലാ സാഹിത്യ സംഘം പ്രവർത്തകയും ചിത്രകാരിയുമാണ് ഊർമിള അഗസ്ത്യ.