വിശാഖപട്ടണം։ ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് കെമിക്കല്‍ പ്ലാന്റിൽ ഉണ്ടായ വാതക ചോര്‍ച്ചയില്‍ അഞ്ച് മരണം. വിഷവാതകം ശ്വസിച്ച് എട്ട് വയസുകാരി ഉൾപ്പെടെ അഞ്ച് പേർ മരിച്ചതായാണ് റിപ്പോർട്ട്. ആർ. ആർ വെങ്കടപുരം ഗ്രാമത്തിന് സമീപത്തുള്ള എല്‍ജി പോളിമേഴ്സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ പ്ലാന്റിലാണു വാതക ചോർച്ചയുണ്ടായത്.
രാവിലെ 3 മണിയോടെയാണ് വാതകചോര്‍ച്ചയുണ്ടായത്. വാതകചോര്‍ച്ച തടയാനാകാഞ്ഞതാണ് വലിയ അപകടത്തിന് വഴി വെച്ചത്. ലോക്ഡൗണ്‍ മൂലം അടച്ചിട്ടിരുന്ന ഫാക്ടറി ഇന്നലെയാണ് തുറന്നത്. ഗോപാലപട്ടണത്തെ 3 ഗ്രാമങ്ങളെ വാതകചോര്‍ച്ച ബാധിച്ചു. ഏകദേശം 5 കിലോമീറ്റര്‍ പരിധിയോളം വിഷവാതകം പരന്നിട്ടുണ്ടെന്നാണ് പുറത്ത് വരുന്നവിവരം. ഇരുനൂറോളം പേർ വീടുകളിൽ കുടുങ്ങിപ്പോയിട്ടുണ്ട്. ഗ്രാമങ്ങളിൽ നിന്ന് ആളുകൾ ഒഴിഞ്ഞ് പോകണമെന്ന് തുടര്‍ച്ചയായ അറിയിപ്പ് പൊലീസ് നടത്തുന്നുണ്ട്. കിലോമീറ്ററുകൾ നടന്ന് ഗ്രാമങ്ങളിൽ നിന്ന് പുറത്തെത്തുന്ന പലരും ബോധരഹിതരായി വീഴുന്ന കാഴ്ചയും ഇവിടെയുണ്ട്. തെരുവുകളിൽ സ്ത്രീകളും കുട്ടികളും അടക്കമുള്ളവര്‍ ബോധരഹിതരായി കിടക്കുന്ന ഞെട്ടിക്കുന്നകാഷിച്ചകളാണ്എങ്ങും.