ന്യൂയോർക്ക് : അന്യഗ്രഹ ജീവികളും യു.എഫ്.ഒകളും എന്നും മനുഷ്യന് കൗതുകമുള്ള ഒരു സങ്കല്പമാണ്. അവ യാഥാർത്ഥ്യമാണെന്ന് ശാസ്ത്രലോകം ഇതുവരെ തെളിയിച്ചിട്ടില്ല. അതിനുള്ള വ്യക്തമായ തെളിവുകളും ലഭിച്ചിട്ടില്ല. എന്നാൽ അന്യഗ്രഹ ജീവികളെയും യു.എഫ്.ഒകളെയും പറ്റിയുള്ള കഥകളും അവകാശവാദങ്ങളും ലോകത്ത് നിരവധിയാണ്. അത്തരമൊരു സംഭവം വാർത്തകളിൽ നിറയുകയാണ്. യു.എസ് എയർഫോഴ്സിലെ ഒരു മുൻ ക്യാപ്റ്റന്റേതാണ് വെളിപ്പെടുത്തൽ. അര നൂറ്റാണ്ട് മുമ്പ്, 1967 മാർച്ച് 24ന് താൻ ജോലി ചെയ്തിരുന്ന ആണവ മിസൈൽ ബേസിന് നേരെ യു.എഫ്.ഒ ആക്രമണമുണ്ടായെന്ന് ക്യാപ്റ്റൻ റോബർട്ട് സാലസ് പറയുന്നു. സംഭവം ഭരണകൂടം പൊതുജനങ്ങളിൽ നിന്ന് മറിച്ചുവച്ചെന്നും ഒരു അന്താരാഷ്ട്ര മാദ്ധ്യമത്തോട് റോബർട്ട് വെളിപ്പെടുത്തി. ആക്രമണമുണ്ടായപ്പോൾ ബേസിൽ 10 ആണവ മിസൈലുകൾ ഉണ്ടായിരുന്നു. മൊണ്ടാനയിലെ മാംസ്ട്രോം ബേസാണ് ആക്രമിക്കപ്പെട്ടത്.
വൈകിട്ടായിരുന്നു സംഭവം. ബേസിന് മുകളിൽ അസ്വഭാവിക പ്രകാശം പറക്കുന്നെന്ന് സുരക്ഷാ ഉദ്യോഗസ്ഥരിൽ ഒരാൾ ബേസിനുള്ളിൽ ഡ്യൂട്ടിയിലായിരുന്ന തന്നെ ഫോണിൽ വിളിച്ച് അറിയിച്ചു. തിളങ്ങുന്ന ഓറഞ്ച് നിറത്തിലെ എട്ട് ലൈറ്റുകൾ ബേസിന് മുകളിൽ കാണുന്നുണ്ടത്രെ. ലൈറ്റുകൾക്കുള്ളിൽ ഓവൽ ആകൃതിയിലെ എന്തോ വസ്തുവുണ്ട്. അത് വിമാനമല്ലെന്ന് അവർ പറഞ്ഞു. അവയ്ക്ക് ശബ്ദവുമുണ്ടായിരുന്നില്ല. അഞ്ച് മിനിറ്റ് കഴിഞ്ഞ് വീണ്ടും ഫോൺ വന്നു. ഡ്യൂട്ടിയിലുണ്ടായിരുന്നവർ ഭയന്ന് നിലവിളിക്കുകയായിരുന്നു. വൈകാതെ തങ്ങൾ ആക്രമിക്കപ്പെടുകയാണെന്ന് തനിക്ക് തോന്നി.
പക്ഷേ, ആര് ? എന്ത് ? ഇതൊന്നുമറിയില്ല. തങ്ങളുടെ കൺട്രോൾ റൂമിൽ ബെല്ലുകളും വിസിലുകളും മുഴങ്ങി. അജ്ഞാത ലൈറ്റുകൾ മിസൈലുകൾക്കരികിലേക്ക് നീങ്ങി. ജീവൻ ഭയന്ന് അവിടെയുണ്ടായിരുന്ന സുരക്ഷാ ജീവനക്കാരെല്ലാം ഓടിമറഞ്ഞു. വൈകാതെ മിസൈലുകൾ പ്രവർത്തനരഹിതമായെന്ന് സൂചിപ്പിക്കുന്ന ചുവന്ന ലൈറ്റുകൾ കത്തുന്നത് കണ്ടു. സംഭവച്ചിതെന്താണെന്ന് ഇപ്പോഴും വ്യക്തമല്ല. മിസൈലുകളിൽ മിക്കതിനും കേടുപാടുണ്ടായി. സംഭവം രഹസ്യമാക്കി വയ്ക്കാൻ ബേസിലുണ്ടായിരുന്ന താൻ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരെ കൊണ്ട് കരാറിൽ ഒപ്പിടുവിച്ചു. എയർഫോഴ്സ് അന്വേഷണം ആരംഭിച്ചെങ്കിലും മൂന്ന് വർഷത്തിന് ശേഷം അവസാനിപ്പിച്ചു. ഭീഷണി ഉയർത്തുന്നതൊന്നും ഉണ്ടായിട്ടില്ലെന്നായിരുന്നു അവർ സമർപ്പിച്ച റിപ്പോർട്ടിലെന്ന് റോബർട്ട് പറയുന്നു.
എന്താണ് യു.എഫ്.ഒ (UFO)
തിരിച്ചറിയാൻ കഴിയാത്ത അജ്ഞാത ആകാശ വസ്തുക്കളാണ് പൊതുവെ പറക്കും തളികകൾ അല്ലെങ്കിൽ യു.എഫ്.ഒകൾ അല്ലെങ്കിൽ തിരിച്ചറിഞ്ഞിട്ടില്ലാത്ത ആകാശ പ്രതിഭാസങ്ങൾ (യു.എ.പി – Unidentified aerial phenomena) എന്നറിയപ്പെടുന്നത്. യു.എ.പി എന്നാണ് യു.എസ് സർക്കാർ യു.എഫ്.ഒകളെ അഭിസംബോധന ചെയ്യുന്നത്. യു.എഫ്.ഒകളെ അന്യഗ്രഹ ജീവികളുമായി ബന്ധപ്പെടുത്തി നിരവധി കഥകൾ പ്രചാരത്തിലുണ്ടെങ്കിലും അവ സാങ്കല്പികമാണെന്ന് ശാസ്ത്രലോകം പറയുന്നു. അജ്ഞാത യു.എഫ്.ഒകളുടെ വീഡിയോകൾ തങ്ങളുടെ പക്കലുണ്ടെന്നും എന്നാൽ രാജ്യ സുരക്ഷ കണക്കിലെടുത്ത് അവയിൽ ചിലത് പുറത്തുവിടില്ലെന്നും അമേരിക്കൻ നേവി മുമ്പ് വ്യക്തമാക്കിയിരുന്നു.
യു.എഫ്.ഒകളുടെ ഉത്ഭവത്തിന് ഭൂമിയ്ക്ക് പുറത്തേക്ക് ബന്ധമില്ലെന്ന് പെന്റഗൺ പറയുന്നു. ആകാശത്തെ ഇത്തരം അജ്ഞാത വസ്തുക്കൾക്ക് പിന്നിൽ ശത്രുരാജ്യങ്ങളാകാമെന്ന പ്രചാരണങ്ങളുമുണ്ട്.