ന്യൂഡൽഹി: ഒഡീഷയിലെ ട്രെയിൻ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ സ്ഥിതിഗതികൾ വിലയിരുത്താനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് അപകടസ്ഥലം സന്ദർശിക്കും. രക്ഷാപ്രവർത്തനത്തിന്റെ കാര്യം ഉൾപ്പെടെ റെയിൽവേ മന്ത്രിയുമായി ചർച്ച ചെയ്ത ശേഷം പ്രധാനമന്ത്രി അടിയന്തര യോഗം വിളിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹം അപകടം നടന്ന ബാലസോർ സന്ദർശിക്കുമെന്ന വിവരം പുറത്തുവന്നത്. റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവുമായി സംസാരിച്ചതായും പരുക്കേറ്റവർക്ക് എല്ലാ സഹായങ്ങളും നൽകുമെന്നും പ്രധാനമന്ത്രി ഇന്നലെ ട്വീറ്റ് ചെയ്തിരുന്നു. 280പേരാണ് ട്രെയിൻ അപകടത്തിൽ മരണപ്പെട്ടതെന്നാണ് വിവരം. നിരവധി പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. പാളം തെറ്റിയ കോച്ചുകളിൽ കുടുങ്ങിയവരെ രക്ഷപ്പെടുത്താനുള്ള ശ്രമം തുടരുകയാണ്.
തകർന്ന കോച്ചുകൾക്കിടിയിൽ നിരവധി പേർ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് വിവരം. ബാലസോർ ജില്ലയിലെ ബഹനാഗ ബസാർ സ്റ്റേഷന് സമീപം പാളം തെറ്റി തൊട്ടടുത്ത ട്രാക്കിലേക്ക് മറിഞ്ഞ ബംഗളൂരു-ഹൗറ (12864) സൂപ്പർ ഫാസ്റ്റ് എക്സ്പ്രസിലേയ്‌ക്ക് കൊൽക്കത്തയിലെ ഷാലിമാറിൽ നിന്ന് ചെന്നൈ സെൻട്രലിലേയ്ക്ക് പോകുകയായിരുന്ന കൊറമാണ്ഡൽ എക്സ്പ്രസ് (12841) ഇടിച്ചുകയറുകയായിരുന്നു. മറിഞ്ഞു കിടന്ന കൊറമാണ്ഡൽ എക്സ്പ്രസിന്റെ കോച്ചുകളിലേയ്ക്ക് ഗുഡ്സ് ട്രെയിനും ഇടിച്ചുകയറിയത് ദുരന്തത്തിന്റെ ആഘാതം ഇരട്ടിപ്പിച്ചു.