
ഓണ്‍ലൈൻ ടാക്സി ഡ്രൈവറെ ക്രിക്കറ്റ് ബാറ്റ് കാണിച്ച് ഭീഷണിപ്പെടുത്തി കാർ തട്ടിയെടുത്ത സംഭവത്തില്‍ ഗുണ്ട പെരുമാതുറ സ്വദേശി സുഹൈലിനെതിരെ (32) കഠിനംകുളം പൊലീസ് കേസെടുത്തു.ഇന്നലെ വെളുപ്പിന് 4.30ഓടെയാണ് കേസിനാസ്പദമായ സംഭവം. തട്ടിയെടുത്ത കാർ പിന്നീട് വലിയതുറ ഭാഗത്തുനിന്ന് പൊലീസ് കണ്ടെത്തി.വെഞ്ഞാറമൂട്ടിലേക്ക് പോകുന്നതിനായി ഊബർ ടാക്സി വിളിച്ച സുഹൈല്‍ പുതുക്കുറിച്ചി എല്‍.പി സ്കൂള്‍ ജംഗ്ഷനില്‍ നിന്ന് ഇയാള്‍ കാറില്‍ കയറുകയും ചെയ്തു. തുടർന്ന് പെരുമാതുറ ജംഗ്ഷനിലെത്തിയപ്പോള്‍ സുഹൃത്തുക്കള്‍ വരാനുണ്ടെന്ന് പറഞ്ഞ് വാഹനം നിറുത്താൻ ആവശ്യപ്പെട്ടു. തുടർന്ന് തന്റെ കയ്യിലുണ്ടായിരുന്ന ക്രിക്കറ്റ് ബാറ്റുമായി പുറത്തിറങ്ങിയ പ്രതി,ഡ്രൈവർ സജിമോനെ(48) ബലമായി പുറത്തേക്ക് തള്ളിമാറ്റി കാറുമായി രക്ഷപ്പെടുകയായിരുന്നു.വാഹനം തട്ടിയെടുത്ത പ്രതി മുതലപ്പൊഴി ഭാഗത്തേക്ക് പോയതായി പരാതിക്കാരൻ പൊലീസിന് മൊഴി നല്‍കിയിരുന്നു. മുതലപ്പൊഴി വഴി വർക്കല ഭാഗത്തേക്ക് പോയ കാർ പിന്നീട് നടത്തിയ അന്വേഷണത്തിലാണ് വലിയതുറയില്‍ നിന്ന് പൊലീസ് കണ്ടെത്തിത്തത്. കഠിനംകുളം സബ് ഇൻസ്പെക്ടർ അനൂപ് എം.എല്‍ നേതൃത്വത്തില്‍ അന്വേഷണം തുടങ്ങി. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ സുഹൈല്‍,കാപ്പാ നിയമപ്രകാരം നാടുകടത്തല്‍ ശിക്ഷയും തടവും അനുഭവിച്ചിട്ടുണ്ട്.
