ഇടതു കണ്ണിന് നൽകേണ്ട ചികിത്സ വലതു കണ്ണിന് മാറി നൽകി. സംഭവത്തിൽ തിരുവനന്തപുരം സർക്കാർ കണ്ണാശുപത്രിയിലെ ഡോക്ടറെ സസ്പെൻഡ് ചെയ്തു. ഇടതു കണ്ണിന് എടുക്കേണ്ട കുത്തിവെയ്പ്പ് വലതു കണ്ണിന് എടുക്കുകയായിരുന്നു. കണ്ണിലെ നീർക്കെട്ട് കുറയാൻ നൽകുന്ന കുത്തിവെയ്പ്പാണ് മാറി വലത് കണ്ണിന് നൽകിയത്. ബീമാപ്പള്ളി സ്വദേശിനിയായ 59കാരിയ്ക്കാണ് ചികിത്സ മാറി നൽകിയത്.
കഴിഞ്ഞ ഒരാഴ്ചയായി ഇവർ സർക്കാർ കണ്ണാശുപത്രിയിൽ ചികിത്സ തേടുന്നുണ്ട്. ഇടതുകണ്ണിന് കാഴ്ചക്ക് മങ്ങലുള്ളതിനാലാണ് ചികിത്സ തേടിയത്. തുടർന്ന് മൂന്നാം തീയതിക്ക് മുമ്പ് കുത്തിവെയ്പ്പ് എടുക്കണമെന്ന് പറഞ്ഞതിൻറെ അടിസ്ഥാനത്തിൽ രണ്ടാം തീയതി ആശുപത്രിയിലെത്തുകയായിരുന്നുവെന്ന് 59കാരിയുടെ മകൻ പറഞ്ഞു. രണ്ടാം തീയതി ആശുപത്രിയിലെത്തി ഇടതു കണ്ണിന് കുത്തിവെയ്പ്പ് എടുക്കുന്നതിനായുള്ള കാര്യങ്ങൾ ചെയ്തു.
ഇതിനിടയിൽ കുത്തിവെയ്പ്പിൻറെ മരുന്ന് ആശുപത്രിയിൽ ഇല്ലാത്തതിനാൽ ഡോക്ടർ പറഞ്ഞതനുസരിച്ച് ഒരാൾക്ക് ആറായിരം രൂപ ഗൂഗിൾ പേ ചെയ്ത് നൽകി മരുന്ന് വരുത്തിക്കുകയായിരുന്നുവെന്നും മകൻ പറയുന്നു. മരുന്ന് എത്തിയശേഷം നീർക്കെട്ടുള്ള ഇടതു കണ്ണിന് കുത്തിവെയ്പ്പ് എടുക്കേണ്ടതിന് പകരം ഡോക്ടർ വലതുകണ്ണിന് കുത്തിവെയ്പ്പെടുക്കുകയായിരുന്നു. ചികിത്സയിൽ വീഴ്ചയുണ്ടായ സംഭവത്തിൽ കുടുംബത്തിൻറെ പരാതിയിലാണ് ഡോക്ടർക്കെതിരെ നടപടിയെടുത്തത്.
കണ്ണ് മരവിപ്പിച്ചശേഷം ഓപ്പറേഷൻ തിയറ്ററിൽ വെച്ച് നൽകുന്ന ചികിത്സയാണ് മാറിപ്പോയത്. തിരുവനന്തപുരം സർക്കാർ കണ്ണാശുപത്രിയിലെ അസി.പ്രഫ എസ്എസ് സുജീഷിനെയാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്. ഇടതുകണ്ണിന് തുടർ ചികിത്സ ആവശ്യമാണ്. ഇന്ന് ഇവർ വീണ്ടും ചികിത്സക്ക് ആശുപത്രിയിൽ എത്തിയിട്ടുണ്ട്. അന്വേഷണത്തിൻറെ ഭാഗമായി ഇവരുടെ മൊഴിയെടുക്കും. കുത്തിവെപ്പെടുത്ത വലതു കണ്ണിന് നിലവിൽ മറ്റു കുഴപ്പമില്ലെന്നാണ് വിവരം