തിരുവനന്തപുരം: അമിതവേഗത്തിലെത്തിയ കെഎസ്‌ആർടിസി ബസ് ഓട്ടോയിലിടിച്ചുണ്ടായ അപകടത്തിൽ ഒരു മരണം കൂടി. കല്ലമ്പലം നാലുമുക്ക് കാരൂർകോണത്ത് പണയിൽ വീട്ടിൽ മഹേഷിന്റെ ഭാര്യ അനു (23) ആണ് മരിച്ചത്. ദിവസങ്ങളായി ഇവർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ അതീവ ഗുരുതരാവസ്ഥയിൽ കഴിയുകയായിരുന്നു. അനുവിന്റെ നാല് ദിവസം പ്രായമുള്ള പെൺകുഞ്ഞ്, അമ്മ ശോഭന (41), ഓട്ടോഡ്രൈവർ സുനിൽ (40) എന്നിവർ അപകടം നടന്ന അന്ന് തന്നെ മരിച്ചിരുന്നു.
ഇക്കഴിഞ്ഞ വ്യാഴാഴ്ച രാത്രി 8.45ന് ദേശീയപാതയിൽ പള്ളിപ്പുറം താമരക്കുളം മുഴുത്തിരിയാവട്ടത്തെ വളവിൽ വച്ചായിരുന്നു അപകടമുണ്ടായത്. നിയന്ത്രണ രേഖയും കടന്ന് അമിത വേഗത്തിലെത്തിയ ബസ് എതിർ ദിശയിൽ വന്ന ഓട്ടോറിക്ഷയിൽ ഇടിക്കുകയായിരുന്നു. ആറ് പേരാണ് ഓട്ടോറിക്ഷയിൽ ഉണ്ടായിരുന്നത്. അനുവിന്റെ ഭർത്താവ് മഹേഷും മകൻ മിഥുനും ആശുപത്രിയിൽ കഴിയുകയാണ്. ഇവരുടെ പരിക്ക് ഗുരുതരമല്ലാത്തതിനാൽ വാർഡിലേയ്ക്ക് മാറ്റി. അനുവിന്റെ പ്രസവശേഷം എസ് എ ടി ആശുപത്രിയിൽ നിന്ന് വീട്ടിലേയ്ക്ക് മടങ്ങുവഴിയാണ് അപകടമുണ്ടായത്.
സംഭവവുമായി ബന്ധപ്പെട്ട് കെഎസ്‌ആർടിസി ആറ്റിങ്ങൽ ഡിപ്പോയിലെ ഡ്രൈവർ കൊല്ലം മയ്യനാട് കുട്ടിക്കട താഴത്തുചേരി ജിത്തു ഭവനിൽ വി അജിത്ത് കുമാർ(50) അറസ്റ്റിലായിട്ടുണ്ട്. മനഃപൂർവമല്ലാത്ത നരഹത്യയ്ക്ക് മംഗലപുരം പൊലീസ് ഇയാൾക്കെതിരെ കേസെടുത്തിട്ടുണ്ട്. ഇയാളെ കോടതി റിമാൻഡ് ചെയ്തു. അജിത്തിന്റെ ഡ്രൈവിംഗ് ലൈസൻസ് താൽക്കാലികമായി റദ്ദാക്കിയതായി മോട്ടോർ വാഹന വകുപ്പ് അറിയിച്ചു. ബസ് അമിതവേഗത്തിലായതാണ് അപകടകാരണമെന്നും തുടർനടപടികൾ ഉണ്ടാകുമെന്നും അധികൃതർ അറിയിച്ചു.