തിരുവനന്തപുരം : ആക്കുളത്ത് സര്‍വ്വീസ് റോഡുകളെ അപകടക്കെണികളാക്കി കണ്ടെയ്നര്‍ ലോറികളുടെ അനധികൃത പാര്‍ക്കിംഗ് തുടരുന്നു. സ്ഥലത്ത് ലുലു മാള്‍ പ്രവര്‍ത്തനം തുടങ്ങിയപ്പോള്‍ ഇവിടെയുള്ള ഗതാഗതം സുഗമമാക്കാന്‍ സര്‍വ്വീസ് റോഡ് ടാര്‍ ചെയ്യുകയും മറ്റ് അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കുകയും ചെയ്തിരുന്നു. എന്നാല്‍ വഴിയാത്രക്കാരെയും ഇതുവഴി കടന്ന് പോകുന്ന വാഹനങ്ങളെയും അപകടത്തിലേയ്ക്ക് തള്ളിവിടും വിധത്തിലാണ് നടപ്പാതയിലും റോഡിലുമായി കണ്ടെയ്നര്‍ ലോറികള്‍ ദിവസേന പാര്‍ക്ക് ചെയ്യുന്നത്. ദേശിയപാതയോട് ചേര്‍ന്നുള്ള രണ്ട് ദിശയിലേയ്ക്കുള്ള സര്‍വ്വീസ് റോഡുകളിലൂടെയും ആയിരക്കണക്കിന് വാഹനങ്ങളാണ് ഓരോ ദിവസവും കടന്നുപോകുന്നത്. ഇത്രയും വാഹനങ്ങള്‍ക്കുള്ള സുഗമമായ ഗതാഗത സൗകര്യത്തിന് വെല്ലുവിളിയാവുകയാണ് കണ്ടെയ്നര്‍ ലോറികളുടെ നിയമലംഘനം. ഒന്നും രണ്ടുമല്ല, പത്തിലധികം കണ്ടെയ്നര്‍ ലോറികളാണ് സര്‍വ്വീസ് റോഡുകളില്‍ നിരത്തിയിടുന്നത്. കാല്‍നടയാത്രക്കാര്‍ക്ക് അരിക് ചേര്‍ന്ന് നടക്കാനുള്ള സൗകര്യം പോലും നല്‍കാതെയാണ് നിയമലംഘനം. വാഹനക്കമ്പനികളുടെ ഗോഡൗണുകളിലേയ്ക്ക് വാഹനങ്ങള്‍ എത്തിയ്ക്കുന്നവയാണ് ഈ കണ്ടെയ്നറുകള്‍. എന്നാല്‍ വാഹനങ്ങളുടെ അണ്‍ലോഡിംഗ് പൂര്‍ത്തിയായാലും ലോറികള്‍ സര്‍വ്വീസ് റോഡില്‍ തന്നെ ഏറെ നാള്‍ തുടരുന്നതാണ് പ്രശ്നങ്ങള്‍ക്ക് കാരണം.
ആനയറ വേള്‍ഡ് മാര്‍ക്കറ്റിനും ലുലു മാളിനുമിടയിലുള്ള തിരക്കേറിയ സര്‍വ്വീസ് റോഡില്‍ ഒരേ സമയം പത്തിനടുത്ത് കണ്ടെയ്നര്‍ ലോറികളാണ് റോഡിന്‍റെ പകുതി ഭാഗം കയ്യേറി പാര്‍ക്ക് ചെയ്ത് വരുന്നത്. എതിര്‍വശത്തുള്ള കിംസ്, മെഡിക്കല്‍ കോളേജ് ഭാഗങ്ങളിലേയ്ക്കുള്ള സര്‍വ്വീസ് റോഡിലും ഗതാഗത തടസ്സം രൂക്ഷമാക്കുന്നത് ലോറികളുടെ സമാനമായ പാര്‍ക്കിംഗ് തന്നെ. ആംബുലന്‍സ്, ഫയര്‍ഫോഴ്സ് അടക്കം അടിയന്തര ആവശ്യങ്ങള്‍ക്ക് പോകുന്ന വാഹനങ്ങള്‍ക്ക് പോലും ഇതുവഴി കടന്നുപോകാന്‍ തടസ്സം നേരിടുന്നുണ്ട്.
റോഡ് കയ്യേറിയുള്ള ലോറികളുടെ പാര്‍ക്കിംഗ് മൂലം ഗതാഗത തടസ്സം മാത്രമല്ല , മേഖലയില്‍ അപകടങ്ങളും പതിവായിട്ടുണ്ട്. പ്രത്യേകിച്ച് ഇരുചക്രവാഹനയാത്രക്കാര്‍ക്ക്. യാത്രക്കാരുടെ അടക്കം പരാതി തുടരുമ്പോഴും ലോറികളുടെ അനധികൃതപാര്‍ക്കിംഗിനെതിരെ പോലീസും മോട്ടോര്‍വാഹനവകുപ്പും മെല്ലെപ്പോക്ക് തുടരുന്നതായി ആക്ഷേപം ശക്തമാണ്. വാഹനപരിശോധനയ്ക്കായി ദിവസേന മേഖലയില്‍ പോലീസ് എത്തുന്നുണ്ടെങ്കിലും ലോറികളുടെ നിയമലംഘനത്തില്‍ നടപടിയില്ല. പോലീസെത്തിയാലും ലോറികള്‍ മാറ്റാന്‍ വാക്കാലുള്ള നിര്‍ദ്ദേശം മാത്രം നല്‍കി മടങ്ങുകയാണ് പതിവ്. മേഖലയില്‍ തിരക്ക് വര്‍ദ്ധിയ്ക്കുന്ന പശ്ചാത്തലത്തില്‍ പ്രശ്ന പരിഹാരത്തിന് അടിയന്തര ഇടപെടല്‍ വേണമെന്ന ആവശ്യം ശക്തമായിരിയ്ക്കുകയാണ്.
ഈ ക്രിസ്തുമസും ന്യൂഇയറും കളറാക്കാൻ പൂജയും ഒപ്പം കൈ നിറയെ ഓഫറുകളും
https://www.facebook.com/varthatrivandrumonline/videos/497720782463157