തിരുവനന്തപുരം നഗരത്തിലെ മദ്യപാന സംഘങ്ങൾ സൃഷ്ടിക്കുന്ന സംഘർഷങ്ങൾ പോലീസിനും നാട്ടുകാർക്കും ബുദ്ധിമുട്ട് ഉണ്ടാക്കുന്നു. പ്രധാന ആശുപത്രികളിൽ ഉൾപ്പെടെ നാലിടങ്ങളിൽ മദ്യപസംഘം ചേരി തിരിഞ്ഞ് ഏറ്റുമുട്ടിയ സംഭവത്തിൽ പൊലീസ് കേസെടുത്തു. വെള്ളിയാഴ്ച അർധരാത്രിയാണ് അക്രമി സംഘങ്ങൾ ജനറൽ ആശുപത്രി, മെഡിക്കൽ കോളജ് ആശുപത്രി പരിസരങ്ങൾ ഉൾപ്പെടെ ഏറ്റുമുട്ടിയത്. മർദനത്തിൽ 2 പേർക്ക് പരുക്കേറ്റു.
തമ്പാനൂരിലെ ബാറിൽ നിന്ന് ആരംഭിച്ച അടി, വഞ്ചിയൂർ ഉപ്പിടാംമൂട് പാലം, ജനറൽ ആശുപത്രി പരിസരം, മെഡിക്കൽ കോളജ് ആശുപത്രി പരിസരം എന്നിവിടങ്ങളിലും തുടർന്നു. പൊലീസ് എത്തുന്നതിന് മുൻപ് സംഘർഷം നടന്ന സ്ഥലങ്ങളിൽ നിന്നെല്ലാം അക്രമി സംഘവും മർദനമേറ്റവരും കടന്നുകളഞ്ഞു. ജനറൽ ആശുപത്രി പരിസരത്തെ അക്രമത്തിന്റെ മൊബൈൽ ദൃശ്യങ്ങളിലൂടെയാണു മർദന വിവരം പുറത്തറിഞ്ഞത്. ബാറിലെ അടിയിൽ പരുക്കേറ്റവർ ജനറൽ ആശുപത്രിയിൽ ചികിത്സയ്ക്കായി പോകുന്നതിനിടയിലാണ് ഉപ്പിടാംമൂട് പാലത്ത് സമീപത്ത് വീണ്ടും സംഘങ്ങൾ ഏറ്റുമുട്ടിയത്. അടികൊണ്ട് ഓടിയവരെ പിന്തുടർന്ന് ആക്രമിക്കുന്നതിന്റെ ദ്യശ്യങ്ങളും പുറത്തു വന്നു.
നഗരത്തിലെ രണ്ടു പ്രധാന ആശുപത്രി പരിസരങ്ങളിൽ മണിക്കൂറുകളുടെ വ്യത്യാസത്തിൽ അക്രമം നടന്നതു സുരക്ഷാ വീഴ്ചയാണെന്ന ആരോപണം ഉയർന്നപ്പോൾ മാത്രമാണ് ബാറിലെ മർദനത്തിൽ തമ്പാനൂർ പൊലീസും ജനറൽ ആശുപത്രി പരിസരത്തെ മർദനത്തിൽ കന്റോൺമെന്റ് പൊലീസും കേസെടുത്തത്.