നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ ഇന്ന് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റ് ചോദ്യം ചെയ്യും. രാവിലെ പതിനൊന്നരയോടെ ഇ ഡി ഓഫീസില്‍ സോണിയ ഹാജരാകുമെന്നാണ് വിവരം. കൊവിഡ് അനുബന്ധവിശ്രമത്തിലായിരുന്നതിനാൽ നേരത്തെ ആവശ്യപ്പെട്ട തീയതികളില്‍ സോണിയ ഇ ഡിക്ക് മുന്‍പില്‍ എത്തിയിരുന്നില്ല. അതേസമയം സംഭവത്തിൽ രാജ്യവ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കുമെന്ന് കോൺഗ്രസ് വ്യക്തമാക്കി. വിഷയം പ്രതിപക്ഷ പാർട്ടികൾ ഒന്നടങ്കം പാര്‍ലമെന്‍റില്‍ ഉന്നയിക്കാനും തീരുമാനമായിട്ടുണ്ട്. പത്ത് മണിക്ക് പ്രതിപക്ഷ നേതാക്കള്‍ സംയുക്ത വാര്‍ത്ത സമ്മേളനം നടത്തി പ്രതിഷേധം അറിയിക്കും.
ഇതേ കേസിൽ കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറി രാഹുൽ ഗാന്ധിയെ ഇഡി ചോദ്യം ചെയ്തിരുന്നു. അഞ്ച് ദിവസം അന്‍പതിലേറെ മണിക്കൂറാണ് രാഹുൽ ഇഡിക്ക് മുന്നിലിരുന്നത്. സോണിയയുടെ കൂടി മൊഴിയെടുത്ത ശേഷം രാഹുലിനെ വീണ്ടും ചോദ്യം ചെയ്യാനാണ് ഇഡിയുടെ നീക്കം. 2016 മുതല്‍ നാഷണല്‍ ഹെറാള്‍ഡ് കേസില്‍ അന്വേഷണം നടന്നു വരികയാണ്. യങ് ഇന്ത്യന്‍ പ്രൈവറ്റ് ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ള നാഷണല്‍ ഹെറാള്‍ഡ് പത്രത്തില്‍ സോണിയയും രാഹുലുമാണ് ഭൂരിഭാഗം ഓഹരികളുടേയും ഉടമകള്‍.
സോണിയ കൂടി ചോദ്യം ചെയ്യലിന് വിധേയമാകുന്നതോടെ കൂടുതൽ പ്രതിരോധത്തിലാവുകയാണ് കോൺഗ്രസ്. നാഷണൽ ഹെറാൾഡ് പത്രത്തിന്റെ ഉടമസ്ഥരായ അസ്സോസ്സിയേറ്റഡ് ജേണൽസും സോണിയയും രാഹുലും ഡയറക്ടർമാരായ യങ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡും തമ്മിൽ നടത്തിയ സാമ്പത്തിക ഇടപാടുകളിൽ ക്രമക്കേട് ആരോപിച്ചാണ് അന്വേഷണം. കൊൽക്കത്ത ആസ്ഥാനമായുള്ള ഡോടെക്‌സ് മെർക്കന്റൈസ് എന്ന കമ്പനിയുമായി യങ് ഇന്ത്യ നടത്തിയ സാമ്പത്തിക ഇടപാടുകളിലും ക്രമക്കേട് ആരോപിക്കുന്നുണ്ട്. ഇതും അന്വേഷണ പരിധിയിൽ ഉൾപ്പെടുന്നു.
നൂറിലധികം ഹാപ്പി കസ്റ്റമേഴ്‌സുമായി KONCEPT DEKOR നാലാം വർഷത്തിലേക്ക്
https://www.facebook.com/varthatrivandrumonline/videos/1164019144422674