
വർക്കല: ശിവഗിരിയുടെ മണ്ണിലേക്ക് സ്ഥാനാർത്ഥ്യത്വമുറുപ്പിക്കുവാൻ മുന്നണികൾക്ക് ഉള്ളിലെ പോരാട്ടം ശക്തം. നിലവിൽ എൽഡിഎഫിന്റെ സിറ്റിംഗ് സീറ്റാണ് വർക്കല. സിപിഎമ്മിലെ വി ജോയിയാണ് എംഎൽഎ. ഇടതുപക്ഷത്തിന്റെ കോട്ടയായിരുന്ന വർക്കല മണ്ഡലം യുഡിഎഫിലെ വർക്കല കഹാർ അട്ടിമറിയിലൂടെ പിടിച്ചെടുക്കുകയും നിലനിർത്തി പോരുകയും ചെയ്തിരുന്നു. എന്നാൽ ജോയ് സ്ഥാനാർത്ഥിയായി എത്തിയതോടെ വർക്കല കഹാർ വീണു. തുടർന്ന് അടുത്ത തെരഞ്ഞെടുപ്പിൽ ബി ആർ എം ഷെഫീറിനെ യുഡിഎഫ് രംഗത്തിറക്കി. എന്നിട്ടും ജോയിയെ കീഴടക്കാനായില്ല. ഇതാണ് വർക്കലയുടെ പിന്നിട്ട ചരിത്രം.
നിലവിൽ സിപിഎമ്മിലെ ജോയ് രണ്ട് ടേം പിന്നിട്ടുയെങ്കിലും ഭരണം നിലനിർത്തുക എന്ന ഒറ്റ ലക്ഷ്യം മുൻനിർത്തി നീങ്ങുന്നതിനാൽ ജോയിക്ക് ഇളവ് ലഭിച്ചേക്കും. ജോയി തന്നെ വീണ്ടും സ്ഥാനാർത്ഥിയാകും എന്നാണ് സിപിഎം കേന്ദ്രങ്ങളിൽ നിന്നുള്ള സൂചനകൾ. കാരണം ജോയ് തന്നെ മത്സരിച്ചാൽ വിജയം ഉറപ്പാണ് എന്നാണ് പാർട്ടി നിഗമനം. അതേസമയം ആറ്റിങ്ങൽ മണ്ഡലത്തിലെ സ്ഥാനാർത്ഥി മാറുകയാണെങ്കിൽ വർക്കലയിലും മാറ്റത്തിനു സാധ്യതയുണ്ട്. കാരണം ജില്ലയിൽ ഒരു സീറ്റിൽ വനിതയ്ക്ക് നൽകാൻ സിപിഎം തീരുമാനിച്ചിട്ടുണ്ട്. ഇത്തരത്തിൽ ജോയി മാറേണ്ട വരികയാണെങ്കിൽ മഹിളാ അസോസിയേഷൻ ജില്ലാ സെക്രട്ടറി ശ്രീജ, മുൻജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻറ് ഷൈലജ, നിലവിലെ ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് പ്രിയദർശനി തുടങ്ങിയവ പരിഗണിക്കപ്പെട്ടേക്കും. മറ്റൊരു മണ്ഡലത്തിൽ വനിതയ്ക്ക് സീറ്റ് നൽകാൻ കഴിയുകയും ജോയ് മാറുകയും ചെയ്യുകയാണെങ്കിൽ മുൻ എംപി സമ്പത്ത് വർക്കലയിൽ സ്ഥാനാർത്ഥിയാകും.
യുഡിഎഫിൽ കോൺഗ്രസ് ആണ് ഈ സീറ്റിൽ മത്സരിക്കുന്നത്. നിലവിൽ മണ്ഡലത്തിൽ നിറഞ്ഞുനിൽക്കുന്ന കോൺഗ്രസ് നേതാവ് വർക്കല കഹാർ തന്നെയാണ്. പക്ഷേ കോൺഗ്രസ് പ്രവർത്തകർക്ക് കഹാറിനോട് താല്പര്യം ഇല്ല. നിലവിലെ പുതിയ ഗ്രൂപ്പ് സമവാക്യങ്ങളിൽ കഹാറിന് ഒപ്പം നിൽക്കുന്ന പ്രാദേശിക നേതാക്കളും യുവ നേതാക്കളും ഉൾപ്പെടെ കഹാറിനെതിരെ നേതൃത്വത്തെ രഹസ്യമായി സമീപിച്ചിരിക്കുകയാണ്. കഹാർ ആണെങ്കിൽ വിജയസാധ്യത ഇല്ല എന്നാണ് ഇവരെല്ലാം നേതൃത്വത്തെ അറിയിച്ചിരിക്കുന്നത്. ഇത് നേതൃത്വം പരിഗണിക്കുകയാണെങ്കിൽ പുതുമുഖ സ്ഥാനാർത്ഥിക്കാണ് വർക്കലയിൽ സാധ്യത.
മുൻ ഇലകമൺ പഞ്ചായത്ത് പ്രസിഡൻറ് അഡ്വ.ഷാലി, നിലവിലെ നാവായിക്കുളം സർവീസ് സഹകരണ ബാങ്ക് പ്രസിഡൻറ് എം.എം താഹ തുടങ്ങിയ പേരുകളും വർക്കല കഹാറിനൊപ്പം കോൺഗ്രസിന് വേണ്ടി പഠനം നടത്തുന്ന സ്വകാര്യ ഏജൻസികളുടെ ലിസ്റ്റിൽ ഉണ്ട്. വിദ്യാർത്ഥി രാഷ്ട്രീയത്തിൽ മുതൽ നേതൃത്വ പദവി വഹിച്ചിട്ടുള്ള എം എം താഹ മുൻ ജില്ലാ പഞ്ചായത്ത് അംഗം, കേരള സർവകലാശാല സിൻഡിക്കേറ്റ് മെമ്പർ തുടങ്ങിയ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്. നിലവിൽ സഹകരണ മേഖല വ്യാപകമായി പ്രതിസന്ധികൾ നേരിടുമ്പോൾ എം എം താഹ നേതൃത്വം നൽകുന്ന നാവായിക്കുളം സർവീസ് സഹകരണ ബാങ്ക് നബാർഡിൻ്റെ വൻ പദ്ധതികൾ വരെ ഏറ്റെടുത്ത് നടപ്പിലാക്കുന്ന വിധം വളർന്നു. നാവായിക്കുളം പഞ്ചായത്തിൽ സമീപകാലത്തുണ്ടായ ഭരണ അട്ടിമറി ഒത്തുതീർപ്പാക്കുന്നതിന് പാർട്ടിയുടെ ഉന്നത നേതാക്കൾ എം എം താഹക്ക് സീറ്റ് സംബന്ധമായ വാക്കും നൽകിയിട്ടുണ്ടെന്ന് ആണ് സൂചന.
മുൻ പഞ്ചായത്ത് പ്രസിഡണ്ട് ആയിരുന്ന ഷാലി നിലവിൽ ഡിസിസി ഭാരവാഹിയാണ്. ജാതി സമവാക്യങ്ങൾ സംബന്ധമായ മാറ്റങ്ങൾ പരിഗണിച്ചാൽ ഷാലി സ്ഥാനാർത്ഥിയാകും.
എൻഡിഎയിൽ ബിഡിജെഎസ് ആണ് ഈ സീറ്റിൽ മത്സരിക്കുന്നത്. ഈ സീറ്റ് പിടിച്ചെടുക്കണമെന്ന് ബിജെപി പ്രാദേശിക നേതൃത്വം ശക്തമായി ആവശ്യപ്പെടുന്നുണ്ട്. ഇതിൽ തീരുമാനം ഉണ്ടായിട്ടില്ല. ബിഡിജെഎസ് തന്നെ മത്സരിക്കുകയാണെങ്കിൽ മുൻ തെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥിയായ അജി എസ് ആർ എം തന്നെ വീണ്ടും മത്സരിച്ചേക്കും. അദ്ദേഹത്തിന് താല്പര്യം ഇല്ലെങ്കിലും വെള്ളാപ്പള്ളി ആവശ്യപ്പെട്ടാൽ ഒഴിഞ്ഞുമാറില്ല.
