പോത്തൻകോട്: പന്തലക്കോട് കുറ്റിയാണിയിൽ ദളിത് യുവാവിനെ അന്യസംസ്ഥാന തൊഴിലാളികൾ മർദ്ദിച്ചതായി പരാതി. കുറ്റിയാണി പാങ്കോട്ടുകോണം പുതുവൽ പുത്തൻവീട്ടിൽ ബാബു (48) വിനെയാണ് അന്യസംസ്ഥാന തൊഴിലാളികൾ സംഘം ചേർന്ന് മർദ്ദിച്ചത്. മർദ്ദനമേറ്റ് ദിവസങ്ങൾ കഴിഞ്ഞിട്ടും പ്രതികൾക്കെതിരെ നിയമ നടപടി സ്വീകരിക്കാത്തതിൽ തുടർന്ന് ബാബുവും കുടുംബവും കഴിഞ്ഞ ദിവസം ഉന്നത പോലീസ് ഉദ്യോഗസ്ഥർക്ക് പരാതി നൽകി.
മാർച്ച് 28ന് വൈകീട്ട് ആറ് മണിയോടെയാണ് അക്രമ സംഭവം. ബാബു പട്ടാഴിയിലെ സുഹൃത്തിൻ്റെ വീട്ടിൽ പോകുന്നതിനിടെ പട്ടാഴിയിലെ ഹോളോബ്രിക്സ് കമ്പിനിയിലെ തൊഴിലാളികൾ പരിസരവാസികൾക്ക് ശല്യമുണ്ടാക്കുന്ന രീതിയിൽ ഉച്ചത്തിൽ അസഭ്യ ശബ്ദങ്ങൾ ഉയർത്തിയിരുന്നു. ഈ ബഹളം ബാബു റോഡിൽ നിന്നും ശ്രദ്ധിക്കുന്നതിനിടെയാണ് യാതൊരു പ്രകോപനവും കൂടാതെ തൊഴിലാളികൾ ബാബുവിനെ അക്രമിക്കാൻ എത്തിയത്.
തുടർന്ന് അഞ്ചംഗ അന്യസംസ്ഥാന തൊഴിലാളി സംഘം ബാബുവിനെ ഹോളോബ്രിക്സ് കമ്പിനിക്കുള്ളിൽ ബലം പ്രയോഗിച്ച് കയറ്റി ഇരുമ്പ് ദണ്ഡ് ഉൾപ്പെടെയുള്ള മാരകായുധങ്ങളുമായി മർദ്ദിക്കുകയായിരുന്നു. നിലവിളി കേട്ടെത്തിയ നാട്ടുകാരാണ് ബാബുവിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ബാബുവിൻ്റെ ഇടത് കാൽ പൊട്ടിയ നിലയിലാണ് കണ്ണുകൾക്കും പരിക്കുണ്ട്.
സംഭവത്തെ തുടർന്ന് വട്ടപ്പാറ പോലീസ് സ്ഥലത്തെത്തിയെങ്കിലും ഹോളോബ്രിക് കമ്പനി ഉടമയുടെ സഹായത്തോടെ പ്രതികളെ സഹായിക്കുന്ന നിലപാടാണ് പോലീസ് എടുത്തതെന്ന് ബാബുവിൻ്റെ ബന്ധുക്കൾ പറയുന്നു. പ്രതികളെ തിരിച്ചറിഞ്ഞിട്ടും പ്രതികളെ അറസ്റ്റ് ചെയ്യാൻ പോലീസ് തയ്യാറായില്ല. സംഭവം പോത്തൻകോട് സ്റ്റേഷൻ പരിതിയാണെന്ന് പറഞ്ഞു പോലീസ് തലയൂരിയതായും ബന്ധുക്കൾ ആരോപിച്ചു.
തുടർന്ന് ബന്ധുക്കൾ പരാതിയുമായി പോത്തൻകോട് പോലീസിനെ സമീപിച്ചെങ്കിലും പ്രതികൾ മുങ്ങിയിരുന്നു. ദിവസങ്ങൾ കഴിഞ്ഞിട്ടും പോലീസ് നടപടികൾ വൈകിയതോടെ ബാബു നെടുമങ്ങാട് ഡിവൈഎസ്പിയ്ക്കും കഴിഞ്ഞ ദിവസം പരാതി നൽകി. സംഭവത്തിൽ ഹോളോബ്രിക് കമ്പനി ഉടമയ്‌ക്കെതിരെയും പട്ടികജാതി കമ്മീഷനിൽ പരാതി നൽകി.
അക്രമ സംഭവത്തിന് പിന്നാലെ ബാബുവിനെയും കുടുംബത്തെയും കമ്പനി ഉടമ ജാതി പറഞ്ഞ് അധിക്ഷേപിച്ചെന്നാണ് പരാതി.അക്രമ സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായും പ്രതികൾ ഒളിവിലാണെന്നും പോത്തൻകോട് എസ്ഐ അനൂപ് പറഞ്ഞു.