അയോദ്ധ്യയിലെ രാമക്ഷേത്ര നിർമാണത്തിനായുള്ള, സുപ്രീം കോടതി നിർദേശപ്രകാരമുള്ള, ട്രസ്റ്റ് രൂപീകരിച്ചതായി പ്രധാനമന്ത്രി നരേന്ദ്ര മോദി ലോക്സഭയിൽ അറിയിച്ചു. ‘ശ്രീമരാമ ജന്മഭൂമി തീർത്ഥക്ഷേത്ര’ എന്ന പേരിലാണ് ട്രസ്റ്റ് രൂപീകരിച്ചിരിക്കുന്നത്. രാമക്ഷേത്ര നിർമാണത്തിനായുള്ള ട്രസ്റ്റിന് പൂർണസ്വാതന്ത്ര്യം ഉണ്ടായിരിക്കുമെന്നും പ്രധാനമന്ത്രി ലോക്സഭയിൽ അറിയിച്ചിട്ടുണ്ട്. ഇന്ന് രാവിലെ ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗത്തിനു ശേഷമാണ് പ്രധാനമന്ത്രി ഈ പ്രഖ്യാപനം ലോക്സഭയിൽ നടത്തിയിരിക്കുന്നത്.
ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണം അവസാനിക്കാൻ ഒരു ദിവസം മാത്രം ബാക്കി നിൽക്കെയാണ് ഈ പ്രഖ്യാപനം വരുന്നതെന്നതും ശ്രദ്ധേയമാണ്. പ്രഖ്യാപനം ലോക്‌സഭയുടെ അജണ്ടയിൽ നേരത്തെ ഉൾപ്പെടുത്തിയിരുന്നുമില്ല. ഈ വിഷയത്തിൽ സുപ്രീം കോടതിയിൽ കൂടുതൽ സമയം ആവശ്യപ്പെടില്ല എന്ന് സർക്കാർ വൃത്തങ്ങൾ ഇന്നലെ വ്യക്തമാക്കിയിരുന്നു. അയോദ്ധ്യയിലെ മുഴുവൻ ഭൂമിയും ഈ ട്രസ്റ്റിന് നൽകാൻ കേന്ദ്ര സർക്കാർ തീരുമാനമെടുത്തു എന്നതാണ് സുപ്രധാനമായ മറ്റൊരു തീരുമാനം.
സുപ്രീം കോടതി നിർദേശപ്രകാരം 2.77 ഏക്കർ ഭൂമിയാണ് ക്ഷേത്ര നിർമാണത്തിനായി കേന്ദ്ര സർക്കാർ നൽകേണ്ടിയിരുന്നത്. എന്നാൽ ഈ ഭൂമിക്ക് ചുറ്റുമുള്ള, കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള 67 ഏക്കർ സ്ഥലം കൂടി ട്രസ്റ്റിന് നൽകും എന്ന തീരുമാനമാണ് ഇപ്പോൾ വന്നിരിക്കുന്നത്. അതോടെ ഏതാണ്ട് 70 ഏക്കർ വരുന്ന ഭൂമി മുഴുവനും രാമക്ഷേത്ര നിർമാണത്തിനായി മാറ്റിവയ്ക്കാനുള്ള തീരുമാനമാണ് ഇപ്പോൾ കേന്ദ്ര സർക്കാർ കൈക്കൊണ്ടിരിക്കുന്നത്.
അതേസമയം മസ്ജിദ് നിർമിക്കാനായി അഞ്ചേക്കർ ഭൂമി ഉത്തർ പ്രദേശ് സർക്കാർ കണ്ടെത്തിയിട്ടുണ്ടെന്നും മോദി ലോക്സഭയിൽ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ ഈ ഭൂമി എവിടെയാണ് കണ്ടെത്തിയതെന്നും ക്ഷേത്രം നിർമിക്കാനുള്ള ട്രസ്റ്റിൽ ആരൊക്കെ ഉണ്ടാകുമെന്നുമുള്ള കാര്യത്തിലുള്ള വിഷാദശാംശങ്ങൾ പ്രധാനമന്ത്രി നൽകിയിട്ടില്ല.