ഇരട്ടക്കൊല, പ്രതി അറസ്റ്റിൽ : ആദ്യം അമ്മയെയും പിന്നെ കൂട്ടാളിയെയും കൊലപ്പെടുത്തി .

0
315

സ്വത്ത് തട്ടിയെടുക്കാൻ, ഉറങ്ങിക്കിടന്ന അമ്മയെ സാരിയുപയോഗിച്ച് കെട്ടിത്തൂക്കിക്കൊന്നത് പുറത്തറിയാതിരിക്കാൻ വാടകക്കൊലയാളിയെ വകവരുത്തി മൃതദേഹം കഷണങ്ങളാക്കി പലയിടത്തായി തള്ളിയ മകൻ ആറ് വർഷങ്ങൾക്ക് ശേഷം അറസ്റ്റിലായി.

മുക്കം വെസ്റ്റ് മണാശേരിയിലെ ‘സൗപർണിക’യിൽ താമസിച്ചിരുന്ന ബിർജു (53) ആണ് ക്രൈംബ്രാഞ്ചിന്റെ പിടിയിലായത്. 2014ലാണ് അമ്മ ജയവല്ലിയെ ബിർജു കൊലപ്പെടുത്തിയത്. അമ്മയെ കൊല്ലാൻ ബിർജുവിനെ സഹായിച്ച മലപ്പുറം വണ്ടൂർ പുതിയാത്ത് ഇസ്‌മയിലിനെ (48) 2017ലാണ് മദ്യം നൽകി മയക്കിയ ശേഷം കഴുത്തുഞെരിച്ച് കൊന്നത്. തുടർന്ന് കഷണങ്ങളാക്കി വിവിധയിടങ്ങളിൽ തള്ളിയ ഇസ്‌മയിലിന്റെ മൃതദേഹാവശിഷ്ടങ്ങൾ കോഴിക്കോട്ടെ മുക്കം, ചാലിയം എന്നിവിടങ്ങളിൽ നിന്ന് കണ്ടെടുത്തിരുന്നു.

കൊല്ലപ്പെട്ടത് ഇസ്‌മയിലാണെന്ന് തിരിച്ചറിഞ്ഞതിന് പിന്നാലെ അയാളുമായി അടുപ്പമുള്ളവരിലേക്ക് അന്വേഷണം നീണ്ടു. തുടർന്നാണ് സംശയത്തിന്റെ മുന ബിർജുവിലേക്കും തിരിഞ്ഞത്. ഒരാളുടെ അമ്മയെ കൊന്ന വകയിൽ ഇസ്‌മയിലിന് പണം കിട്ടാനുണ്ടെന്ന ചങ്ങാതിയുടെ മൊഴിയാണ് തുമ്പായത്. അമ്മയുടെ കൊലപാതകം ആത്മഹത്യയാണെന്നു ബിർജു വരുത്തുകയായിരുന്നു. കൂട്ടാളിയുടെ കൊലയ്‌ക്ക് തുമ്പുണ്ടാകാതിരിക്കാനാണ് മൃതദേഹം കഷണങ്ങളാക്കിയത്. എന്നാൽ തലയോട്ടിയുൾപ്പെടെയുള്ള മൃതദേഹാവശിഷ്ടങ്ങൾ പലയിടങ്ങളിൽ നിന്ന് കണ്ടെത്തിയിരുന്നു. പിന്നാലെ ശാസ്‌ത്രീയ പരിശോധനകളിലൂടെ തെളിവുകൾ ശേഖരിച്ചുള്ള പൊലീസിന്റെ അതിസമർത്ഥമായ അന്വേഷണത്തിലാണ് പ്രതി കുടുങ്ങിയത്. കാട്ടുമൃഗങ്ങളെ വേട്ടയാടി കഷണങ്ങളാക്കി പരിചയമുള്ള ബിർജു ആ വൈദഗ്ദ്ധ്യം ഇസ്മയിലിന്റെ മൃതദേഹത്തിലും പ്രയോഗിക്കുകയായിരുന്നു. ജയവല്ലിയുടെ കൊലപാതകം പുറത്തറിഞ്ഞാലോ എന്ന സംശയത്താലാണ് ഇസ്‌മയിലിനെ കൊന്നതെന്ന് ബിർജു പറഞ്ഞതായി ക്രൈം ബ്രാഞ്ച് ഡിവൈ.എസ്.പി എം. ബിനോയ് അറിയിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here