കൊച്ചി: കെ എസ് ആർ ടി സി ബസിൽ യുവതിയ്ക്ക് നേരെ നഗ്നതാ പ്രദർശനം നടത്തിയ കേസിൽ കോഴിക്കോട് കായക്കോടി സ്വദേശി സവാദിന് ജാമ്യം ലഭിച്ചു. ഉപാധികളോടെയാണ് എറണാകുളം അഡീഷണൽ സെഷൻസ് കോടതി ജാമ്യം അനുവദിച്ചത്. തൃശൂർ സ്വദേശിനിയായ നന്ദിതയ്ക്കാണ് ദുരനുഭവുമുണ്ടായത്. തനിക്കുണ്ടായ ദുരനുഭവം യുവതി സോഷ്യൽ മീഡിയയിലൂടെ വെളിപ്പെടുത്തിയിരുന്നു. സവാദിന്റെ വീഡിയോയും ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്‌തിരുന്നു. എറണാകുളത്തേക്ക് പോവുകയായിരുന്നു നന്ദിത.
സവാദ് അങ്കമാലിയിൽ നിന്നാണ് ബസിൽ കയറിയത്.മൂന്ന് പേർക്ക് ഇരിക്കാവുന്ന, സ്ത്രീകൾക്ക് മുൻഗണനയുള്ള സീറ്റിൽ നന്ദിതയ്ക്കും മറ്റൊരു യുവതിക്കുമിടയിലാണ് സവാദ് ഇരുന്നത്. ബസെടുത്തതോടെ അയാൾ തന്റെ ശരീരത്തിൽ ഉരസുകയും നഗ്നത പ്രദർശിപ്പിക്കുകയും ലൈംഗിക ചേഷ്ട കാണിക്കുകയുമായിരുന്നെന്നാണ് യുവതിയുടെ പരാതി. ബസിൽ നിന്ന് ഇറങ്ങിയോടാൻ ശ്രമിച്ച ഇയാളെ ഡ്രൈവറും കണ്ടക്‌ടറും ഓടിച്ചിട്ട് പിടികൂടുകയായിരുന്നു.
അതേസമയം, ഇന്നലെ സവാദിനെ പിന്തുണച്ചും, പരാതിക്കാരിയായ യുവതിയെ വിമർശിച്ചും ഓൾ കേരള മെൻസ് അസോസിയേഷൻ രംഗത്തെത്തിയിരുന്നു. സവാദിന് ജാമ്യം ലഭിച്ച് പുറത്തെത്തിയാൽ സ്വീകരണം നൽകുമെന്ന് സംഘടനാ അദ്ധ്യക്ഷൻ വട്ടിയൂർക്കാവ് അജിത് കുമാർ വ്യക്തമാക്കിയിരുന്നു.