എന്തിനെയും ചർച്ചയാക്കുക എന്നതിൽ നിന്ന് മാറി എന്തിനെയും ആഘോഷിക്കുക എന്ന നിലയിലേക്ക് നമ്മുടെ സോഷ്യൽ മീഡിയ വഴിമാറിയിട്ടുണ്ട്. അത്തരത്തിൽ വർഷങ്ങൾക്കുമുമ്പ് സോഷ്യൽ മീഡിയ ആഘോഷമാക്കിയ ഒരു വാർത്തയായിരുന്നു തിരുവനന്തപുരത്തെ സ്വാമിയുടെ ലിംഗം മുറിച്ച കേസ്. തന്നെ കാലാകാലങ്ങളായി പീഡിപ്പിച്ചു വന്ന സ്വാമിയുടെ ലിംഗം പെൺകുട്ടി മുറിച്ചെടുത്തു എന്നത് കേരളം ഞെട്ടലോടെ തന്നെയാണ് ആദ്യം സ്വീകരിച്ചത്.പിന്നെ അവളെ പുകഴ്ത്തിക്കൊണ്ടുള്ള സ്തുതിഗീതങ്ങൾ പോലുള്ള വരികളും സൈബർ ഇടങ്ങളിൽ പ്രത്യക്ഷപ്പെട്ടു.
ആദ്യന്തം ദുരൂഹത നിറഞ്ഞ ഈ കേസിൽ സുപ്രധാനമായ ഒരു വഴിത്തിരിവാണ് ഉണ്ടായിരിക്കുന്നത്. പെൺകുട്ടിയും കാമുകനും ചേർന്നു നടത്തിയ ഗൂഢാലോചനയെത്തുടർന്നാണ് സ്വാമിയുടെ ലിംഗം മുറിച്ചത് എന്നാണ് ക്രൈംബ്രാഞ്ചിന്റെ അന്തിമ റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്നത്. ദുരൂഹതകൾ നിറയുന്ന ഈ കേസിൽ ഒരു ചോദ്യം ഉത്തരം കിട്ടാതെ അലയുകയാണ്. സ്വാമിയുടെ ലിംഗം മുറിച്ചതോ മുറിപ്പിച്ചതോ? ഈ ചോദ്യം ചോദിക്കാൻ കാരണങ്ങളുണ്ട്.
കണ്ണമ്മൂലയിലെ പെണ്‍കുട്ടിയുടെ വിട്ടില്‍ അതിഥിയായി എത്തിയ ഗംഗേശാനന്ദ, 2017 മെയ് 20ന് രാത്രിയിലാണ് ആക്രമിക്കപ്പെട്ടിരുന്നത്. സ്വാമി പീഡിപ്പിക്കാന്‍ ശ്രമിക്കുന്നതിടെ ലിംഗം മുറിച്ചുവെന്നായിരുന്നു പെണ്‍കുട്ടി ആദ്യം നല്‍കിയ പരാതിയില്‍ പറഞ്ഞിരുന്നത്. തുടര്‍ന്ന് ഗംഗേശാനന്ദക്കെതിരെ ബലാല്‍സംഗത്തിന് പൊലീസ് കേസെടുക്കുകയാണ് ഉണ്ടായത്. മജിസ്‌ട്രേറ്റിന് മുന്നിലും പെണ്‍കുട്ടി സ്വാമിക്കെതിരെ സമാന മൊഴിയാണ് ആവര്‍ത്തിച്ചിരുന്നത്. എന്നാല്‍ സ്വയം ലിംഗം മുറിച്ചുവെന്ന് ആദ്യം മൊഴി നല്‍കിയ ഗംഗേശാനന്ദ പിന്നീട് ഉറക്കത്തില്‍ ആരോ ആക്രമിച്ചതെന്ന് മാറ്റിപ്പറയുകയാണ് ഉണ്ടായത്.വിവാദം ശക്തമാകുന്നതിനിടെ കേസില്‍ വീണ്ടും വഴിത്തിരിവുകള്‍ ഉണ്ടായി. ഗംഗേശാനന്ദ പീഡിപ്പിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും താനല്ല കൊല്ലാന്‍ ശ്രമിച്ചതെന്നും കാണിച്ച് പെണ്‍കുട്ടി വീണ്ടും പൊലീസിനെ സമീപിക്കുകയുണ്ടായി. സ്വാമിയുടെ സഹായി അയ്യപ്പദാസാണ്(പെൺകുട്ടിയുടെ കാമുകൻ) ആക്രമിച്ചതെന്നും പെണ്‍കുട്ടി നല്‍കിയ പരാതിയില്‍ വ്യക്തമാക്കിയിരുന്നു.
സംഭവത്തിന് പിന്നില്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥയുടെ ഗൂഡാലോചന ആരോപിച്ച് ഗംഗേശാനന്ദ ഡിജിപിക്ക് പരാതി നല്‍കിയിരുന്നു എങ്കിലും കാര്യമായ അന്വേഷണം ഇക്കാര്യത്തില്‍ ഉണ്ടായിരുന്നില്ല.തന്റെ ജനനേന്ദ്രിയം മുറിച്ച സംഭവം എ.ഡി.ജി.പി സന്ധ്യയുടെ അറിവോടെയാണെന്നാണ് സ്വാമി ഗംഗേശാനന്ദയുടെ ആരോപണം. ചട്ടമ്പി സ്വാമികളുടെ ജന്മസ്ഥലം സംരക്ഷിക്കാന്‍ താന്‍ മുന്‍കൈയെടുത്തതാണ് സന്ധ്യക്ക് തന്നോട് വിരോധമുണ്ടാകാനുള്ള കാരണമെന്നും, അദ്ദേഹം ആരോപിച്ചിരുന്നു. ചട്ടമ്പി സ്വാമിയുടെ ജന്മഗൃഹം സന്ധ്യ വാങ്ങിയിരിക്കുകയാണെന്നും വര്‍ഷങ്ങളായി ഗംഗേശാനന്ദയുടെ നേതൃത്വത്തില്‍ ഇതിനെതിരെ സമരം നടന്നു വരികയാണെന്നും, ഇതിന്റെ പ്രതികാരമായാണ് ലിംഗം മുറിച്ചതെന്നുമാണ് പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലന് നല്‍കിയ അഭിമുഖത്തില്‍ പി.സി ജോര്‍ജും ആരോപിച്ചിരുന്നത്. എന്നാൽ അന്ന് ഈ വസ്തുതകൾ ഒന്നും ആരും ചെവികൊണ്ടില്ല. എല്ലാവരും സ്വാമിയെ കല്ലെറിയുന്ന തിരക്കിലായിരുന്നു. പി സി ജോർജിന്റെ നാക്കിനു ലൈസൻസ് ഇല്ലായെന്ന് പലരും സൈബർ ഇടങ്ങളിൽ കുറിച്ചു.അപ്പോഴും സത്യം തെളിയിക്കാൻ ആരും ശ്രമിച്ചിരുന്നില്ല.
ക്രിമിനല്‍ ഗൂഢാലോചന സൂപ്പര്‍താരം നടത്തിയാലും ഐ.പി.എസുകാരി നടത്തിയാലും കുറ്റകരം തന്നെയാണ്. നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് ഉള്‍പ്പെടെ ഉള്ളവരുടെ ഫോണുകള്‍ പരിശോധിക്കുന്ന ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ എന്തുകൊണ്ടാണ് സ്വാമിയുടെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ എ.ഡി.ജി.പി സന്ധ്യയുടെ ഫോണുകള്‍ പരിശോധിക്കാതിരുന്നത് ? നടി ആക്രമിക്കപ്പെട്ട കേസില്‍ കാവ്യയുടെ കടയിലേക്ക് പള്‍സര്‍ സുനി പോയെന്നു പറയുന്ന പൊലീസ് എന്തുകൊണ്ടാണ് ബി.സന്ധ്യയുടെ വീട്ടിലേക്ക് സ്വാമിയുടെ ലിംഗം ഛേദിച്ച പെണ്‍കുട്ടി പോയതെന്ന ആരോപണത്തിനു കൂടി മറുപടി നൽകാത്തത്? അപ്പോൾ പലർക്കും പല നീതിയാണോ ഇവിടെ ലഭിക്കുന്നത്?
നാല് പാൻമസാല കവറുകൾ പിടിച്ചെടുത്താൽ പോലും മാധ്യമങ്ങളെ വിളിച്ചുവരുത്തി ഫോട്ടോയും വീഡിയോയും എടുപ്പിക്കുന്ന പോലീസുകാർ എഡിജിപി ബി സന്ധ്യയെ ചോദ്യം ചെയ്തു എന്നോ ചോദ്യം ചെയ്യാൻ വിളിപ്പിച്ചു എന്നോ അന്വേഷണം പുറപ്പെടുവിക്കുന്നു എന്നോ ഉള്ള വാർത്തകൾ നൽകി കണ്ടില്ല. ഇതിൽ വ്യക്തമായ ഒരു മറുപടി ഇതുവരെയും എഡിജിപി സന്ധ്യ നൽകിയിട്ടുമില്ല. പരാതിക്കാരിയായ പെൺകുട്ടി അക്കാലത്ത് പോലീസ് സ്റ്റേഷനിൽ താൽക്കാലികമായ ഒരു ജോലി നോക്കിയിരുന്നു എന്നുള്ളത് ശ്രദ്ധേയമായ ഒരു വസ്തുതയാണ്. നിയമ വിദ്യാർഥിയായ പോലീസ് സ്റ്റേഷനിൽ താൽക്കാലിക ജോലിയുള്ള ഒരു പെൺകുട്ടി ഒരാൾ തന്നെ നാളുകളായി പീഡിപ്പിക്കുകയായിരുന്നു എന്നുള്ള കാര്യം പോലീസിനോട് പറഞ്ഞിരുന്നില്ല. അതിനർത്ഥം സ്വാമി തന്നെ കാലാകാലങ്ങളായി പീഡിപ്പിച്ചിരുന്നു എന്നുള്ളത് പെൺകുട്ടിയും കാമുകനായ അയ്യപ്പദാസും പിന്നെ ഗൂഢാലോചനയിൽ പങ്കുള്ള ഉന്നതരും മെനഞ്ഞെടുത്ത കള്ള കഥയായിരുന്നു എന്നുള്ളതാണ്.
നടി ആക്രമിക്കപ്പെട്ട കേസിലെ ഗൂഢാലോചന മുന്‍ നിര്‍ത്തി നടന്‍ ദിലീപിനെ അറസ്റ്റു ചെയ്തതു തന്നെ സ്വാമിയുടെ ലിംഗം ഛേദിച്ച സംഭവത്തില്‍ ബി.സന്ധ്യക്കെതിരെ ആക്ഷേപങ്ങള്‍ ഉയര്‍ന്നു വരുന്നത് വഴിതിരിച്ചു വിടാനാണെന്ന ആരോപണം അക്കാലത്ത് തന്നെ ശക്തമായിരുന്നു. ഈ ദിവസങ്ങളിലെല്ലാം കേരളത്തിന്റെ ശ്രദ്ധ മുഴുവന്‍ ദിലീപിനെ ചുറ്റി പറ്റിയായിരുന്നു. സ്വാമിയുടെ ലിംഗ ഛേദന കേസുമായി ബന്ധപ്പെട്ട് എ.ഡി.ജി.പിക്കെതിരെ ഉയുന്ന ആരോപണങ്ങള്‍ എല്ലാം ഈ ഓളത്തില്‍ മുങ്ങിപ്പോവുകയാണ് ഉണ്ടായത്. ഒരു ചാനലും അക്കാര്യം ചര്‍ച്ച ചെയ്തില്ല.
കേസ് വിശദമായി അന്വേഷിച്ചു എന്ന് അവകാശപ്പെടുന്ന ക്രൈംബ്രാഞ്ച് സ്വാമിയെ ആക്രമിച്ചത് പെണ്‍കുട്ടി തന്നെയാണെന്ന നിഗമനത്തിലാണ് ഒടുവില്‍ എത്തിചേര്‍ന്നിരിക്കുന്നത്.സുഹൃത്തായ അയപ്പദാസുമായി ചേര്‍ന്നാണ് പെണ്‍കുട്ടി പദ്ധതി തയ്യാറാക്കിയതെന്നും ബന്ധത്തിന് തടസ്സം നിന്ന ഗംഗേശാനന്ദനയെ കേസില്‍പ്പെടുത്തി ഒഴിവാക്കാനായിരുന്നു ശ്രമമെന്നുമാണ് കണ്ടെത്തല്‍. സംഭവ ദിവസം രണ്ടുപേരും കൊല്ലത്തെ കടല്‍ തീരത്തിരുന്നാണ് പദ്ധതി തയ്യാറാക്കിയതെന്നും കത്തിവാങ്ങി നല്‍കിയത് അയ്യപ്പദാസാണ് എന്നും ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. ലിംഗം മുറിക്കുന്നതിനെ കുറിച്ച് ഗൂഗിളില്‍ പരിശോധിച്ച അന്നു തന്നെ സ്വാമിയുടെ ലിംഗം മുറിച്ചതായാണ് കണ്ടെത്തല്‍. കണ്ണമ്മൂലയിലെ വീട്ടിൽ സ്വാമിയുടെ ലിംഗം മുറിച്ചതിനുശേഷം ഉടൻതന്നെ അയ്യപ്പദാസ് പോലീസുകാരുമായി ആ വീട്ടിലെത്തി. പോലീസെത്തി ബഹളമുണ്ടാക്കിയപ്പോഴാണ് വീട്ടുകാർ പോലും ഈ സംഭവം അറിയുന്നത്. ഇത്തരം ഒരു സംഭവം ഉണ്ടായാൽ പെൺകുട്ടി ആദ്യം അറിയേണ്ടിയിരുന്നത് വീട്ടുകാരെ തന്നെയായിരുന്നില്ലേ? വർഷങ്ങളായി പീഡിപ്പിച്ച സ്വാമിയുടെ ലിംഗം പെൺകുട്ടി ഛേദിച്ചു എന്ന വാർത്ത പരത്തിയതും അയ്യപ്പദാസ് ആണ്. കൃത്യവും വ്യക്തവുമായ ഗൂഢാലോചനയ്ക്ക് ഒടുവിലാണ് സ്വാമി ഗംഗേശാനന്തയുടെ ലിംഗം പെൺകുട്ടി മുറിച്ചത് എന്ന് വ്യക്തം.
ഉറക്കത്തില്‍ മുറിച്ചുവെന്ന സ്വാമിയുടെ മൊഴി കളവാണെന്ന് ശാസ്ത്രീയ പരിശോധനകളുടെ അടിസ്ഥാനത്തില്‍ ക്രൈം ബ്രാഞ്ച് സംഘം വ്യക്തത വരുത്തിയിട്ടുമുണ്ട്. കുറ്റകൃത്യത്തില്‍ മറ്റാരുടെയും പ്രേരണയുണ്ടായിട്ടില്ലെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തുമ്പോള്‍ സ്വാമിയുടെ ആദ്യമൊഴിയും പരാതിയും കൂടിയാണ് വീണ്ടും ഇപ്പോള്‍ ചര്‍ച്ച ചെയ്യപ്പെടുന്നത്. അതാകട്ടെ അന്വേഷണ സംഘത്തെ പ്രതിക്കൂട്ടില്‍ ആക്കുന്നതുമാണ്. അപ്പോഴും ഒരു ചോദ്യം അവശേഷിക്കുന്നു… ഗൂഢാലോചനയിൽ പങ്കുചേർന്നത് ആരൊക്കെ? സ്വാമിയുടെ ലിംഗം മുറിച്ചതോ അതോ മുറിപ്പിച്ചതോ?
ദ്രോണർക്കായി ‘ആന’ സംസാരിക്കുമ്പോൾ
https://www.facebook.com/varthatrivandrumonline/videos/462028265576672