വെള്ളയമ്പലം – കവടിയാർ റോഡിൽ അമിത വേഗത്തിലെത്തിയ മാരുതി കാർ റോഡരികിലെ പോസ്റ്റിൽ ഇടിച്ചു മറിഞ്ഞ് കാറിലുണ്ടായിരുന്ന അഞ്ചുപേർക്ക് പരിക്കേറ്റു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ കുഞ്ചാലുംമൂട് സ്വദേശി അമോദിനെ (17) കിംസ് ആശുപത്രിയിലും നിസാര പരിക്കേറ്റ പൂജപ്പുര സ്വദേശി ശബരി (17), ആൽത്തറ സ്വദേശി നാഷ് (18), കുടപ്പനക്കുന്ന് സ്വദേശികളായ അഭിദേവ് (21), സാനു (18) എന്നിവരെ പരിക്കുകളോടെ മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി 9.15ഓടെയായിരുന്നു അപകടം. അമിത വേഗതയിൽ വെള്ളയമ്പലത്തു നിന്നും കവടിയാർ ഭാഗത്തേക്കു പോയ കാർ മൻമോഹൻ ബംഗ്ലാവിന് എതിർവശത്തായി റോഡരികിലെ പോസ്റ്റിലിടിച്ചു മറിയുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാറിന്റെ ഒരു വശം പൂർണമായി തകർന്നു. അപകടം കണ്ട് ഓടിക്കൂടിയവരും പൊലിസും ചേർന്ന് കാറിനകത്ത് നിന്ന് പരിക്കേറ്റവരെ പുറത്തെടുക്കുകയായിരുന്നു. എം.എൽ.എ ഹോസ്റ്റലിൽ നിന്നുള്ള 108 ആംബുലൻസിലാണ് ഇവരെ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചത്. തലയ്‌ക്ക് സാരമായി പരിക്കേറ്റ അമോദിനെ വിദഗ്ദ്ധ ചികിത്സയ്ക്കായി കിംസിലേക്ക് മാറ്റുകയായിരുന്നു. മറ്റുള്ളവരുടെ പരിക്ക് ഗുരുതരമല്ലെന്ന് മെഡിക്കൽ കോളേജ് ആശുപത്രി അധികൃതർ പറഞ്ഞു. എന്നാൽ അപകടങ്ങൾ തുടർക്കഥയാകുന്ന ഈ റോഡിൽ അധികൃതർ വേണ്ടത്ര സുരക്ഷ നടപടികൾ സ്വീകരിക്കുന്നില്ലെന്ന് പരക്കെ ആക്ഷേപമുണ്ട്