കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി ഇന്ത്യയിൽ ഏർപ്പെടുത്തിയ ലോക്ക്ഡൗൺ 49 ദിവസം വേണ്ടിവരുമെന്ന് പഠനം. പ്രായം, ജനങ്ങളുടെ സാമൂഹ്യമായ ഇടപെടല്‍, ജനസംഖ്യ തുടങ്ങിയവ അടിസ്ഥാനമാക്കി നടത്തിയ പഠനത്തിലാണ് ഇത്തരമൊരു കണ്ടെത്തൽ. ഇപ്പോഴത്തെ 21 ദിവസത്തെ ലോക്ക് ഡൗണ്‍കൊണ്ട് വൈറസ് ബാധയില്‍നിന്ന് രക്ഷപ്പെടാനാവില്ലെന്നും കേംബ്രിഡ്ജ് സർവകലാശാലയിലെ ഇന്ത്യക്കാരായ ഗവേഷകര്‍ നടത്തിയ പഠനത്തിൽ പറയുന്നു.സാമൂഹ്യമായ അകലം പാലിക്കല്‍ കൊണ്ട് കൊറോണയെ എത്രമാത്രം തടഞ്ഞുനിറുത്താനാവും എന്നാണ് പഠനത്തിൽ പരിശോധിച്ചത്. വർക്ക് അറ്റ് ഹോം, സ്കൂളുകൾക്ക് അവധി എന്നിവയടക്കമുള്ള നടപടികളെ പഠനത്തില്‍ വിലയിരുത്തുന്നു.
ഇന്ത്യക്കാരുടെ സാമൂഹ്യ ഇടപെടല്‍ രീതി വൈറസ് വ്യാപനത്തിന് ഇടയാക്കുന്നതെങ്ങനെ, സാമൂഹ്യ അകലംപാലിക്കല്‍ നടപടികള്‍ക്കൊണ്ട് വൈറസിനെ എത്രമാത്രം പ്രതിരോധിക്കാനാകും തുടങ്ങിയ കാര്യങ്ങളും പരിശോധിക്കുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് എത്ര ദിവസങ്ങള്‍ നീളുന്ന ലോക്ക് ഡൗണ്‍ നടപടികള്‍ കൊണ്ട് വൈറസ് ബാധയെ ചെറുക്കാനാകുമെന്ന നിഗമനത്തില്‍ ഗവേഷകര്‍ എത്തിച്ചേരുന്നത്.
21 ദിവസത്തെ ലോക്ക് ഡൗണ്‍കൊണ്ട് വൈറസ് വ്യാപനത്തെ പിടിച്ചുനിര്‍ത്താനാവില്ല. മൂന്നാഴ്ചയ്ക്ക് ശേഷവും വൈറസ് വീണ്ടും ശക്തമായി വ്യാപിക്കാന്‍ സാധ്യതയുണ്ട്. അതുകൊണ്ട് ഇടയ്ക്ക് ഇളവുകള്‍ നല്‍കിക്കൊണ്ട് 49 ദിവസം വരെയെങ്കിലും ലോക്ക് ഡൗണ്‍ നീട്ടണമെന്നാണ് പഠനം നിര്‍ദേശിക്കുന്നത്. വരുംദിവസങ്ങളിലെ രോഗവ്യാപനത്തിന്റെ തോത് കൂടി കണക്കിലെടുത്തു വേണം ഇക്കാര്യം തീരുമാനിക്കാനെന്നും ഗവേഷകര്‍ പറയുന്നു.