ആറ്റുകാല്‍ ദേവി ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവം ഇന്ന് തുടക്കമായി

0
180

തിരുവനന്തപുരം: ആറ്റുകാല്‍ ദേവി ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവം ഇന്ന് തുടക്കമായി. പത്തിന് രാത്രി കുരുതി തര്‍പ്പണത്തോടെ ഉത്സവം സമാപിക്കും. ഈ മാസം 9നാണ് ആറ്റുകാല്‍ പൊങ്കാല. പതിവു പൂജകള്‍ക്ക് ശേഷം ഇന്ന് രാവിലെ 9.30ന് ദേവിയെ കാപ്പുകെട്ടി കുടിയിരുത്തിയതോടെ ഉത്സവത്തിന് തുടക്കമായി.

തുടര്‍ന്ന് ഉച്ചയ്ക്ക് ഒരുമണിക്ക് അടയ്ക്കുന്ന നട വൈകിട്ട് 5ന് വീണ്ടും തുറക്കും. എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായിക്കഴിഞ്ഞു. കലാപരിപാടികളുടെ ഉദ്ഘാടനം വൈകിട്ട് 6.30ന് ചലച്ചിത്ര താരം അനു സിത്താര നിര്‍വഹിക്കും.അംബ, അംബിക, അംബാലിക, തുടങ്ങി മൂന്ന് വേദികളിലായാണ് കലാപരിപാടികള്‍. ആറ്റുകാല്‍ അംബാ പുരസ്‌കാരം ഗാനരചയിതാവ് ശ്രീകുമാരന്‍ തമ്പിക്ക് സമ്മാനിക്കും.എല്ലാ ദിവസവും തോറ്റം പാട്ടുണ്ടാകും. ഈ വര്‍ഷം ഹരിത പൊങ്കാലയാക്കാനുള്ള ശ്രമത്തിലാണ് നഗരസഭ. മേഖലയില്‍ ഗ്രീന്‍ പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കാന്‍ നഗരസഭാ ആരോഗ്യവിഭാഗം ജീവനക്കാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ഉത്സവത്തോടനുബന്ധിച്ച് കര്‍ശന സുരക്ഷയാണ് ഒരുക്കിയിട്ടുളളത്. ഇന്ന് മുതല്‍ 8 വരെ മാത്രം 760 പൊലീസുകാരെ സുരക്ഷാ ചുമതലകള്‍ക്കു നിയോഗിക്കും.പൊങ്കാല ദിവസം 3500 പൊലീസുകാര്‍ ഡ്യൂട്ടിയിലുണ്ടാകും. 2000 വനിതാ പൊലീസുകാരാണ് ക്ഷേത്രത്തിലെയും പരിസരത്തെയും സുരക്ഷാ ചുമതല നിര്‍വഹിക്കുക. സിസിടിവി ക്യാമറകള്‍ക്ക് പുറമെ ഡ്രോണില്‍ ഘടിപ്പിച്ച ക്യാമറകള്‍ വഴിയും നിരീക്ഷണമുണ്ടാകും. അടിയന്തര വൈദ്യ സഹായം ലഭ്യമാക്കുന്നതിന് മെഡിക്കല്‍ ടീമിന്റെ സേവനമുണ്ടാകും. ആംബുലന്‍സുകളും അഗ്നിശമന സേന വിഭാഗവും ക്ഷേത്ര പരിസരത്തുണ്ടാകും. മുന്നൂറിലധികം ബസുകളാണ് ഇത്തവണ സര്‍വീസ് നടത്തുക. ഒമ്പത് പ്രത്യേക ട്രെയിന്‍ സര്‍വീസുകളും കൂടുതല്‍ സ്റ്റോപ്പുകളും പൊങ്കാല ദിവസം ഉണ്ടാകും