സിസ്റ്റർ ലൂസി കളപ്പുരയെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന പരാമർശങ്ങളുമായി മാനന്തവാടി രൂപത ബിഷപ്പും എഫ് സി സി സഭാ അധികൃതരും കോടതിയിൽ. സഭാ വിരോധികൾക്കൊപ്പം സദാസമയവും കറങ്ങി നടന്ന് സിസ്റ്റർ ഹോട്ടലുകളിൽ താമസിച്ചെന്നും അച്ചടക്കമില്ലാത്ത ജീവിതം നയിക്കാനാണ് സിസ്റ്റർക്ക് താത്പര്യമെന്നും സത്യവാങ്മൂലത്തിൽ പറയുന്നു. സിസ്റ്ററുടെ ഹർജി മാനന്തവാടി മുൻസിഫ് കോടതി ഇന്നാണ് പരിഗണിക്കുന്നത്.
എഫ് സി സി മഠത്തിൽ നിന്ന് പുറത്താക്കിയുള്ള സഭാ നടപടി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സിസ്റ്റർ ലൂസി കളപ്പുര മാനന്തവാടി മുൻസിഫ് മുമ്പാകെ സമർപ്പിച്ച ഹർജിയിന്മേൽ സഭാ അധികൃതർക്ക് കോടതി നോട്ടീസയച്ചിരുന്നു. ഇതിന് മറുപടിയായി മാനന്തവാടി രൂപത മെത്രാൻ മാർ ജോസ് പൊരുന്നേടവും എഫ് സി സി സഭാ അധികൃതരും നൽകിയ സത്യവാങ്മൂലത്തിലാണ് സിസ്റ്റർക്കെതിരെ മോശം പരാമർശങ്ങൾ.
സഭയെ അപകീർത്തിപ്പെടുത്തുകയെന്ന മാത്രം ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന സിസ്റ്റർ ലൂസി കളപ്പുര കാനോൻ നിയമങ്ങൾക്കെതിരായാണ് ജീവിക്കുന്നത്. കഴിഞ്ഞ ആറു മാസത്തിനിടെ 51 ദിവസം സിസ്റ്റർ മഠത്തിന് പുറത്താണ് കഴിഞ്ഞത്. എങ്ങോട്ട് പോയെന്നോ, എവിടെ താമസിച്ചെന്നോ സഭയെ അറിയിച്ചിട്ടില്ല. ചില സമയങ്ങളിൽ സംസ്‌കാരശൂന്യരായ സഭാ വിരോധികൾക്കൊപ്പം ഹോട്ടലുകളിലൊക്കെയാണ് സിസ്റ്ററുടെ താമസം. ഇത് സഭാനിയമങ്ങൾക്ക് വിരുദ്ധമാണ്. സിസ്റ്ററെ മഠത്തിൽ നിന്നു പുറത്താക്കിയ നടപടി വത്തിക്കാനിലെ പൗരസ്ത്യ തിരുസംഘമടക്കം ശരിവച്ച സാഹചര്യത്തിൽ കാരയ്ക്കാമല എഫ് സി സി മഠത്തിൽ സ്ഥലം കയ്യേറിയാണ് സിസ്റ്റർ താമസിക്കുന്നതെന്നും സത്യവാങ്മൂലത്തിലുണ്ട്