ഡി.ജി.പിയുടെ അഴിമതി മുഖ്യമന്ത്രിയുടെ അറിവോടെ: മുല്ലപ്പള്ളി

0
166

മുഖ്യമന്ത്രി പിണറായി വിജയന്റെ അറിവോടും സമ്മതത്തോടും കൂടിയാണ് ഡി.ജി.പി ലോക്‌നാഥ് ബഹ്‌റ വന്‍ അഴിമതി നടത്തിയതെന്നു കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍.സി.എ.ജി റിപ്പോര്‍ട്ടില്‍ വെളിപ്പെടുത്തിയ അതീവഗുരുതരമായ അഴിമതി ആരോപണത്തെക്കുറിച്ച് മുഖ്യമന്ത്രിയും ഡി.ജി.പിയും നിശബ്ദത പാലിച്ചത് ഇതിനു തെളിവാണ്. ഡി.ജി.പിയെ ഉടനടി തല്‍സ്ഥാനത്ത് നിന്നു മാറ്റി വിശ്വാസയോഗ്യതയുള്ള ഏജന്‍സി അന്വേഷിക്കണമെന്ന് മുല്ലപ്പള്ളി ആവശ്യപ്പെട്ടു.
ദേശീയ സുരക്ഷയെപ്പോലും ബാധിക്കുന്ന ക്രമക്കേടാണ് പോലീസിലുണ്ടായത് എന്നാണു സി.എ.ജി റിപ്പോര്‍ട്ട്. ഇതേക്കുറിച്ച് കേന്ദ്ര ഏജന്‍സികള്‍ ഉടനടി അന്വേഷണം ആരംഭിക്കണം.12,601 വെടിയുണ്ടകളും 25 റൈഫിളുകളുമാണ് കാണാതെ പോയത്. ഇതു സംബന്ധിച്ച അന്വേഷണം ഡി.ജി.പി അട്ടിമറിക്കുകയും ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുക്കാതിരിക്കുകയും ചെയ്തു. ശരിയായ അന്വേഷണം നടത്തിയാല്‍ ഡി.ജി.പി. തന്നെ കുടുങ്ങും എന്നതാണ് വാസ്തവം. ഇക്കാര്യങ്ങളെല്ലാം അറിയാവുന്ന മുഖ്യമന്ത്രി ഡി.ജി.പിയെ ശക്തമായി പിന്തുണയ്ക്കുന്നു.
മവോയിസ്റ്റ് മേഖലയില്‍ തണ്ടര്‍ബോള്‍ട്‌സ് സേനാംഗങ്ങള്‍ക്ക് ക്വാര്‍ട്ടേഴ്‌സ് പണിയാന്‍ നല്‍കിയ തുകപോലും വകമാറ്റിയെന്നത് അതീവ ഗുരുതരമാണ്. കേരള പോലീസിന്റെ ചരിത്രത്തില്‍ ഇതുപോലെ അഴിമതി നിറഞ്ഞ കാലം ഉണ്ടായിട്ടില്ല. എല്‍.ഡി.എഫ് സര്‍ക്കാര്‍ കഴിഞ്ഞ നാലുവര്‍ഷമായി നടത്തിയ അഴിമതിയുടെ എല്ലാ തെളിവുകളും കോണ്‍ഗ്രസ് ശേഖരിച്ചുവരികയാണെന്നും മുല്ലപ്പള്ളി പറഞ്ഞു.
രണ്ടു സീനിയര്‍ ഉദ്യോഗസ്ഥരെ മറികടന്നാണ് മുഖ്യമന്ത്രി ബഹ്‌റയെ ഡി.ജി.പിയാക്കിയത്. പ്രധാനമന്ത്രിയെ ഡല്‍ഹിയില്‍ സന്ദര്‍ശിച്ച ശേഷം മുഖ്യമന്ത്രി തിരുവനന്തപുരത്തെത്തി ഒപ്പിട്ട ആദ്യഫയല്‍ ഇതായിരുന്നു.ഡി.ജി.പിക്ക് ആഭ്യന്തരവകുപ്പില്‍ പൂര്‍ണ്ണ സ്വാതന്ത്ര്യവും നല്‍കി.അലനും താഹയ്ക്കുമെതിരെ യു.എ.പി.എ ചുമത്തിയപ്പോള്‍ അതുപോലീസ് നടപടിയാണെന്ന് പറഞ്ഞ് മുഖ്യമന്ത്രി ഒഴിയേണ്ടിവന്നു. ചരിത്രത്തില്‍ ആദ്യമാണ് ഒരു ആഭ്യന്തരവകുപ്പ് മന്ത്രി നിസഹായനായി നിന്നുകൊണ്ട് ഒരു കാക്കികുപ്പായക്കാരന്‍ വകുപ്പിന്റെ പൂര്‍ണ്ണ ചുമതലയേറ്റെടുത്ത് ഭരണം നിയന്ത്രിക്കുന്നത്. ഇത് അപമാനകരവും ഇന്ത്യയില്‍ ഒരു സംസ്ഥാനത്തും കേട്ടുകേള്‍വി പോലും ഇല്ലാത്തതാണെന്നും മുല്ലപ്പള്ളി പറഞ്ഞു.