അച്ഛന്‍ മകനെ കൊന്ന് കൊക്കയില്‍ തള്ളി; കൊല്ലുന്നത് കണ്ട പ്രതിയുടെ അമ്മ കുഴഞ്ഞുവീണ് മരിച്ചു

0
589

മേലുകാവ് ഇരുമാപ്രയില്‍ മൃതദേഹം കണ്ട സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. മൂന്നിലവ് കൊന്നയ്ക്കല്‍ ജോണ്‍സണ്‍ ജോബി (ഗോവിന്ദന്‍-37) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍, പിതാവ് ചാക്കോ (പാപ്പന്‍-68) ആണ് അറസ്റ്റിലായത്. മേലുകാവ് കോണിപ്പാട് -ഇരുമാപ്ര റോഡില്‍ പള്ളിക്ക് സമീപം കൊക്കയിലാണ് മൃതദേഹം കണ്ടത്. രണ്ട് ദിവസത്തിലേറെ പഴക്കമുണ്ടായിരുന്നു.

സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ: മദ്യപാനിയും ലഹരിക്ക് അടിമയുമായ ജോണ്‍സണ്‍ വെള്ളറയിലെ വീട്ടിലായിരുന്നു. ഉപദ്രവം കാരണം ഇയാളുടെ ഭാര്യ പിണങ്ങിപ്പോയി. തുടര്‍ന്ന് വീട് നശിപ്പിച്ച ജോണ്‍സണ്‍ പലപ്പോഴും മദ്യപിച്ച് വഴിയരികിലാണ് ഉറങ്ങിയിരുന്നത്.ശല്യം സഹിക്കാനാവാതെ പിതാവ് ചാക്കോയും ഭാര്യയും ചാക്കോയുടെ മാതാവും മൂന്നിലവ് എട്ടൊന്നില്‍ വാടകവീട്ടിലേക്ക് മാറി. ജോണ്‍സണ്‍ 11-ന് രാത്രി ഒമ്പതിന് മൂന്നിലവിലെ വീട്ടിലെത്തി സാധനങ്ങള്‍ നശിപ്പിച്ചു. വഴക്കിനിടെ ചാക്കോ ചുറ്റികകൊണ്ട് ജോണ്‍സനെ ഇടിച്ചു. ഇയാള്‍ തത്ക്ഷണം മരിച്ചു.

സംഭവം കണ്ട് കുഴഞ്ഞുവീണ അമ്മയെ ചാക്കോ ഈരാറ്റുപേട്ടയിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു.അമ്മയുടെ മൃതദേഹം സഹോദരന്റെ അഞ്ചുകുടിയാറിലെ വീട്ടില്‍ എത്തിച്ചിട്ട് ചാക്കോ തിരിച്ചുപോയി. പുലര്‍ച്ചെ മൂന്നോടെ ജോണ്‍സന്റെ മൃതദേഹം പാസ്റ്റിക് കയര്‍കൊണ്ട് കെട്ടി ജീപ്പില്‍ കയറ്റി മൂന്ന് കിലോമീറ്റര്‍ അകലെ ഇരുമാപ്രയിലെ കൊക്കയില്‍ തള്ളുകയായിരുന്നു. തുടര്‍ന്ന് അമ്മയുടെ ശവസംസ്‌കാരത്തിലും പങ്കെടുത്തു.

പ്രതിയെ തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കും. ജില്ലാ പോലീസ് മേധാവി ജയദേവിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം.പാലാ ഡിവൈ.എസ്.പി. ഷാജിമോന്‍ ജോസഫ്, മേലുകാവ് എസ്.ഐ. ലെബിമോന്‍, നൗഷാദ്, സുനില്‍, പാലാ എസ്.ഐ. ഹാഷിം, തോമസ് സേവ്യര്‍, അരുണ്‍ചന്ദ്, ബിജു, രാംദാസ് എന്നിവരാണ് പ്രതിയെ പിടികൂടിയത്