നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് കുഞ്ചാക്കോബോബനെതിരെ അറസ്റ്റ് വാറന്റ്. കേസില്‍ സാക്ഷിയാണ് കുഞ്ചാക്കോ ബോബൻ. വിസ്താരത്തിനായി വെള്ളിയാഴ്ച കോടതിയില്‍ എത്താന്‍ നേരത്തേ സമന്‍സ് നല്‍കിയിരുന്നു. ഇതുപ്രകാരം എത്താതിരുന്നതിനെത്തുടര്‍ന്നാണ് നടപടി. എറണാകുളം അഡീഷണല്‍ സെഷന്‍സ് ജഡ്ജി ഹണി എം വര്‍ഗീസ് ആണ് വാറന്റ് പുറപ്പെടുവിച്ചത്
സിനിമാചിത്രീകരണവുമായി ബന്ധപ്പെട്ട് കൊടൈക്കനാലില്‍ ആയതിനാല്‍ ഹാജരാകാന്‍ കഴിയില്ലെന്ന് കുഞ്ചാക്കോ ബോബന്‍ അറിയിച്ചിരുന്നു. തുടര്‍ന്ന് അടുത്തമാസം നാലിന് ഹാജരാകാന്‍ കോടതി നിര്‍ദേശം നല്‍കുകയായിരുന്നു. കുഞ്ചാക്കോ ബോബനെക്കൂടാതെ ഗീതു മോഹന്‍ദാസ്, സംയുക്ത വര്‍മ, കുഞ്ചാക്കോ ബോബന്‍ എന്നിവരെയാണ് ഇന്നലെ വിസ്തരിക്കേണ്ടിയിരുന്നത്. കേസില്‍ യാഥാക്രമം 14, 15, 16 സാക്ഷികളാണ് ഇവര്‍. ഇരുവരും ഇന്നലെ കോടതിയില്‍ എത്തുകയും ചെയ്തിരുന്നു.
ഗീതു മോഹന്‍ദാസിന്റെ വിസ്താരം വൈകിട്ട് നാലേകാല്‍ വരെ നീണ്ടു. പ്രോസിക്യൂഷന്‍ ഒന്നര മണിക്കൂറാണ് ഗീതുവിനെ വിസ്തരിച്ചത്. എന്നാല്‍ സംയുക്താ വര്‍മ്മയുടെ വിസ്താരം കോടതി ഒഴിവാക്കി. ഗീതുവിനോടും സംയുക്തയോടും ഒരേ കാര്യങ്ങള്‍ തന്നെയാണ് ചോദിക്കാനുണ്ടായിരുന്നതെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു തീരുമാനം. ഇന്ന് സംവിധായകന്‍ വി.എ ശ്രീകുമാറിനെയും വിസ്തരിക്കേണ്ടിയിരുന്നവെങ്കിലും അദ്ദേഹത്തെയും കോടതി ഒഴിവാക്കി. ശ്രീകുമാര്‍ മേനോന്റെ മൊഴിക്കു കേസുമായി ബന്ധമൊന്നുമില്ലെന്നു പ്രോസിക്യൂഷന്‍ അറിയിച്ചതിനെത്തുടര്‍ന്നാണിത്