ലൈഫ് ഭവനപദ്ധതിയുടെ രണ്ടാംഘട്ടത്തിന്റെ ഭാഗമായി രണ്ട് ലക്ഷം വീടുകൾ കൂടി ഉടൻ പൂർത്തിയാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പദ്ധതിയുടെ അടുത്ത ഘട്ടമായി, സ്വന്തമായി വീടോ ഭൂമിയോ ഇല്ലാത്തവർക്ക് ഓരോ ജില്ലയിലും ഒരു ഭവനസമുച്ചയമെങ്കിലും സർക്കാർ നിർമ്മിക്കും. ഇതിനായിസർക്കാരിന്റെയും വിവിധ വകുപ്പുകളുടെയുംകൈവശമുള്ള ഭൂമി ഏറ്റെടുക്കും. ഇത് സാദ്ധ്യമായില്ലെങ്കിൽ മറ്റ് മാർഗങ്ങൾ തേടുമെന്നും മുഖ്യമന്ത്റി പറഞ്ഞു.
പ്രളയാനന്തര പുനർ നിർമ്മാണത്തിന്റെ ഭാഗമായി മുഖ്യമന്ത്റിയുടെ അഭ്യർത്ഥനപ്രകാരം ഹൈദരാബാദിലെ രാമോജി ഫിലിം സിറ്റി, കുടുംബശ്രീ ഭവന നിർമ്മാണ യൂണിറ്റുകൾ വഴി നിർമ്മിച്ചു നൽകിയ 121 വീടുകളുടെ താക്കോൽദാനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
വീടിനു പുറമേ പാവപ്പെട്ടവർക്ക് തൊഴിൽ, പ്രായമായവർക്കും രോഗികൾക്കുമുള്ള പരിചരണം തുടങ്ങിയവയെല്ലാം ലഭ്യമാക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്. ഈ സർക്കാർ കുടുംബശ്രീയെ ശാക്തീകരിച്ചു. നിർമ്മാണ മേഖലയിൽ വനിതകൾക്കും അവസരം ഒരുക്കാൻ കുടുംബശ്രീക്ക് കഴിഞ്ഞു. 415 വനിതകൾക്കാണ് കെട്ടിട നിർമാണത്തിൽ കുടുംബശ്രീ ആലപ്പുഴയിൽ പരിശീലനം നൽകിയത്. രാമോജി ഫിലിംസിറ്റിയുടെ പ്രതിനിധി ചെറുകുരി കിരണിനെ മുഖ്യമന്ത്റി ഉപഹാരം നൽകി ആദരിച്ചു. വീട് നിർമാണം വേഗത്തിലാക്കി എട്ട് മാസത്തിനകം പദ്ധതി പൂർത്തീകരിക്കുന്നതിന് നേതൃത്വം നൽകിയ മുൻ സബ്കളക്ടർ വി.ആർ. കൃഷ്ണ തേജയ്ക്കുള്ള ഉപഹാരവും മുഖ്യമന്ത്റി നൽകി.
മന്ത്റി ഡോ. ടി.എം തോമസ് ഐസക് അദ്ധ്യക്ഷത വഹിച്ചു. എല്ലാ പഞ്ചായത്തിലും കുടുംബശ്രീയുടെ കെട്ടിട നിർമാണ യൂണിറ്റ് തുടങ്ങുമെന്ന് അദ്ദേഹം പറഞ്ഞു. വനിതകളുടെ നിർമാണ ഗ്രൂപ്പുകൾക്കുള്ള ഇൻസെന്റീവ് വിതരണം മന്ത്റി ജി.സുധാകരൻ നിർവഹിച്ചു. പദ്ധതി നിർവഹണം നടത്തിയ ടീം അംഗങ്ങൾക്ക് മന്ത്റി പി.തിലോത്തമൻ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. എ.എം.ആരിഫ് എം.പി., രാമോജിഗ്രൂപ്പിന്റെ മാർഗ ദർശി ചിട്ടി ഫണ്ട് എം.ഡി ശൈലജ കിരൺ, ജില്ല പഞ്ചായത്ത് പ്രസിഡന്റ് ജി.വേണുഗോപാൽ, കുടുംബശ്രീ ഡയറക്ടർ ആശാ വർഗീസ്, ഗവേണിംഗ് ബോഡി അംഗം സി.എസ്.സുജാത, ആര്യാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഷീന സനൽകുമാർ, ജില്ല മിഷൻ കോ ഓർഡിനേറ്റർ ജെ.പ്രശാന്ത് ബാബു, കയർകോർപറേഷൻ മുൻ ചെയർമാൻ ആർ.നാസർ തുടങ്ങിയവർ പങ്കെടുത്തു.