നിർഭയക്ക് നീതി ലഭിച്ചു, നാലു പ്രതികളെയും മരണംവരെ തൂക്കിലേറ്റി

0
753

ഡൽഹി നിർഭയ കേസിലെ നാലു പ്രതികളെയും പരമോന്നത നീതി പീഠം മരണംവരെ തൂക്കിലേറ്റി. മുൻ നിശ്‌ചയിച്ചിരുന്ന പ്രകാരം ഇന്ന് പുലർച്ചെ 5.30നാണ് പ്രതികളായ മുകേഷ് സിംഗ് (32), അക്ഷയ് താക്കൂർ (31), പവൻ ഗുപ്‌ത(25), വിനയ് ശർമ്മ (26) എന്നിവരുടെ വധശിക്ഷ നടപ്പിലായത്. തീഹാറിലെ ഫൻസി കോടയിൽ (തൂക്കുമരം അഥവാ കൊലമരം)​ പ്രത്യേകം തയ്യാറാക്കപ്പെട്ട തൂക്കുകയറുകളിൽ ഒരേസമയം തന്നെയാണ് നാലുകുറ്റവാളികളെയും തൂക്കിലേറ്റിയത്. ഉത്തരപ്രദേശിലെ മീററ്റ് ജില്ലയിലുള്ള പവൻ ജല്ലാദ് എന്ന ആരാച്ചാറാണ് നീതി നടപ്പാക്കിയത്. ആദ്യമായാണ് നാലുപേരുടെ വധശിക്ഷ ഒരുമിച്ച് തിഹാറിൽ നടക്കുന്നത്.

2012 ഡിസംബർ 16 ഞായറാഴ്‌ച ഇന്ത്യയെ സംബന്ധിച്ചിടത്തോളം നാണക്കേടിന്റെ ഒരു കറുത്ത അദ്ധ്യായമാണ്. സുഹൃത്തിനൊപ്പം സിനിമ കാണാൻ പോയി,​ ബസിൽ വീട്ടിലേക്കു മടങ്ങിയ ഇരുപത്തിമൂന്നുകാരിയെ ഓടിക്കൊണ്ടിരുന്ന ബസിൽ ആറു നരാധമന്മാർ പിച്ചിച്ചീന്തിയ ദുർദിനം. ബസ് ഡ്രൈവർ രാംസിംഗ്, സംഭവ ദിവസം ബസ് ഓടിച്ച സഹോദരൻ മുകേഷ് സിംഗ് (ജയിൽ വാസത്തിനിടെ ആത്മഹത്യ ചെയ്‌തു), ജിംനേഷ്യത്തിൽ ജോലി ചെയ്യുന്ന വിനയ് ശർമ്മ, പഴക്കച്ചവടക്കാരൻ പവൻ ഗുപ്ത, അക്ഷയ് താക്കൂർ, പ്രായപൂർത്തിയാകാത്ത ഒരാൾ കൂടിയുണ്ട് (ഇയാളെ മൂന്ന് വർഷത്തെ ജുവനൈൽ വാസത്തിനു ശേഷം കോടതി വെറുതെ വിട്ടു) എന്നിവരായിരുന്നു പ്രതികൾ.

വധശിക്ഷയിൽ നിന്ന് രക്ഷപ്പെടാൻ ഇന്നലേയും പ്രതികൾ തീവ്രശ്രമം നടത്തി. പ്രതികളായ മുകേഷ് കുമാർ സിംഗ് , വിനയ് കുമാർ ശർമ, പവൻ കുമാർ ഗുപ്ത എന്നിവർ വധശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജി ഇന്നലെ പാട്യാല കോടതി അഡി. സെഷൻസ് ജഡ്ജ് ധർമേന്ദ്ര റാണ തള്ളി. സംഭവം നടന്നപ്പോൾ താൻ ഡൽഹിയിലുണ്ടായിരുന്നില്ല എന്ന മുകേഷിന്റെ ഹർജി, രാഷ്ട്രപതിക്ക് രണ്ടാമതും നൽകിയ ദയാഹർജി തള്ളിയതിനെതിരെ നൽകിയ പുനഃപരിശോധനാ ഹർജികൾ എന്നിവ ജസ്റ്റിസുമാരായ ആർ. ഭാനുമതി, അശോക് ഭൂഷൺ, എ.എസ്. ബൊപ്പണ്ണ എന്നിവരുൾപ്പെട്ട ബെഞ്ച് കൂടി തള്ളിയോടെ പ്രതികൾക്ക് നിയമപരമായ അവകാശങ്ങൾ ഒന്നും ബാക്കിയില്ലെന്ന് കോടതി വിലയിരുത്തി. തുടർന്നാണ് മാർച്ച് 5ന് പാട്യാല കോടതി പുറപ്പെടുവിച്ച മരണവാറണ്ടുമായി ജയിൽ അധികൃതർ മുന്നോട്ട് പോയത്