ബിജെപിയിൽ സംസ്‌ഥാന ഭാരവാഹികളെ നിയമിച്ചതിനെ തുടർന്നുള്ള പ്രശ്‌നങ്ങൾ രൂക്ഷമായി

0
260

ഒരു വിഭാഗത്തെ പാടെ ഒഴിവാക്കി സംസ്‌ഥാന ഭാരവാഹികളെ നിയമിച്ചതിനെ തുടർന്നുള്ള പ്രശ്‌നങ്ങൾ സംസ്‌ഥാന ബിജെപിയിൽ രൂക്ഷമായി . ചുമതലകൾ ഏറ്റെടുക്കില്ലെന്ന്‌ മുതിർന്ന നേതാക്കളായ എം ടി രമേശും ശോഭാ സുരേന്ദ്രനും എ എൻ രാധാകൃഷ്‌ണനും നേതൃത്വത്തെ അറിയിച്ചു. സംഘടനാ ജനറൽ സെക്രട്ടറി ബി എൽ സന്തോഷിനെയാണ്‌ ഇക്കാര്യം അറിയിച്ചത്‌.

കൃഷ്‌ണദാസ്‌ പക്ഷത്തെ പാടെ ഒഴിവാക്കി വി മുരളീധരനും കെ സുരേന്ദ്രനും പാർടിയെ പൂർണമായും പിടിച്ചടക്കിയതിൽ പാർടിയിൽ കലാപം പുകയുന്നതിനിടെയാണ്‌ മുതിർന്ന നേതാക്കൾ സ്‌ഥാനമേറ്റെടുക്കില്ല എന്ന്‌ പറയുന്നത്‌. ഭാരവാഹി പട്ടികയിൽ കൂടിയാലോചന നടന്നില്ലെന്നും നേതാക്കൾ അറിയിച്ചു. സംസ്ഥാന വക്താവ്‌ സ്ഥാനം ഏറ്റെടുക്കില്ലെന്ന്‌ എം എസ്‌ കുമാർ സംസ്ഥാന പ്രസിഡന്റ്‌ കെ സുരേന്ദ്രനെ കഴിഞ്ഞ ദിവസംതന്നെ അറിയിച്ചിരുന്നു.

ജനറൽ സെക്രട്ടറിമാരായിരുന്ന കൃഷ്‌ണദാസ്‌ പക്ഷത്തെ എ എൻ രാധാകൃഷ്‌ണനെയും ശോഭ സുരേന്ദ്രനെയും വൈസ്‌ പ്രസിഡന്റുമാരായി ഒതുക്കിയാണ്‌ പുതിയ നിയമനം. ആർഎസ്‌എസ്‌ നിർബന്ധിച്ചതിനാൽ എം ടി രമേശിനെ മാത്രം ജനറൽ സെക്രട്ടറിയായി നിലനിർത്തി. മുതിർന്ന നേതാക്കളായ എൻ ശിവരാജൻ, പി എം വേലായുധൻ, കെ പി ശ്രീശൻ എന്നിവരെ ഒഴിവാക്കിയുള്ള ഭാരവാഹി പ്രഖ്യാപനത്തോടെ ബിജെപിയിൽ വി മുരളീധരൻ പക്ഷത്തിന്‌ സമ്പൂർണ ആധിപത്യമായി.