കൊറോണയെയും തുരത്തും ഫാര്‍മസി കോളേജിന്‍റെ ഈ സാനിറ്റൈസര്‍

0
634

തിരുവനന്തപുരം: കൊറോണ രോഗബാധയുടെ പശ്ചാത്തലത്തില്‍ മെഡിക്കല്‍ കോളേജ് ക്യാമ്പസിലെ കോളേജ് ഓഫ് ഫാര്‍മസ്യൂട്ടിക്കല്‍ സയന്‍സസ് വികസിപ്പിച്ചെടുത്ത അണുനാശിനിയ്ക്ക് പ്രിയമേറുന്നു. മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ വിവിധ ചികിത്സാവിഭാഗങ്ങളിലേയ്ക്ക് ചുരുങ്ങിയ ചെലവില്‍ തയ്യാറാക്കി നല്‍കിയ അണുനാശിനി ലോകാരോഗ്യസംഘടനയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ക്കനുസൃതമായാണ് നിര്‍മ്മിച്ചിരിക്കുന്നത്. ആള്‍ക്കഹോള്‍, ഹൈഡ്രജന്‍ പെറോക്സൈഡ്, ഗ്ലിസറിന്‍ എന്നിവയാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്. 80 ശതമാനത്തോളം ആള്‍ക്കഹോള്‍ അടങ്ങിയിട്ടുള്ളതിനാല്‍ മറ്റ് സാനിറ്റൈസറുകളേക്കാള്‍ ഇതിന് മേന്മ കൂടുതലാണ്. മുമ്പ് സാര്‍സ് രോഗഭീതി ഉയര്‍ന്ന നാളുകളിലും പ്രളയകാലത്തും പക്ഷിപ്പനി ഉണ്ടായപ്പോഴും ഫാര്‍മസി കോളേജിന്‍റെ നേതൃത്വത്തില്‍ ഇത്തരം അണുനാശിനി നിര്‍മ്മിച്ച് നല്‍കിയിരുന്നു. കൊറോണരോഗത്തെ കുറിച്ചുള്ള ആശങ്ക പലഭാഗത്തും നിലനില്‍ക്കുന്ന സാഹചര്യത്തില്‍ സുരക്ഷിതമായ ചികിത്സാസംവിധാനം ഉറപ്പുവരുത്താനായി വകുപ്പുമേധാവി പ്രൊഫ മേരിമാത്യുവിന്‍റെ നേതൃത്വത്തില്‍ അധ്യാപകര്‍ വീണ്ടും അണുനാശിനി തയ്യാറാക്കുകയായിരുന്നു. കൊറോണവൈറസിനെ തുരത്താന്‍ പ്രതിരോധമാണ് പ്രധാനമാര്‍ഗമെന്നതിനാല്‍ ഈ അണുനാശിനിയുടെ പ്രാധാന്യം വര്‍ധിക്കുന്നു. വിപണിയിലുള്ള അണുനാശിനികള്‍ക്ക് 100 മില്ലീലിറ്ററിന് 300 രൂപ വരെ വില നല്‍കേണ്ടിവരും. കഴിഞ്ഞ പ്രളയകാലത്ത് അണുനാശിനി നിര്‍മ്മിക്കാന്‍ എക്സൈസ് ഡിപ്പാര്‍ട്ട്മെന്‍റ് നല്‍കിയ ആള്‍ക്കഹോളില്‍ ബാക്കിയിരുന്നത് ഉപയോഗിച്ചാണ് കഴിഞ്ഞ ദിവസം വീണ്ടും നിര്‍മ്മിച്ചത്. സൗജന്യമായി ആള്‍ക്കഹോള്‍ ലഭിച്ചതിനാല്‍ മറ്റ് അവശ്യവസ്തുക്കളും കണ്ടെയ്നറിനുമുള്‍പ്പെടെ 100 മില്ലീലിറ്റര്‍ നിര്‍മ്മിക്കാന്‍ 35 രൂപ മാത്രമാണ് ചെലവുവന്നത്. ആള്‍ക്കഹോളിനൊഴികെ ബാക്കി ചെലവുകള്‍ക്ക് അധ്യാപകരുടെ വിഹിതമായി നല്‍കിയ തുക ഉപയോഗിക്കുകയായിരുന്നു. വീണ്ടും ആള്‍ക്കഹോള്‍ ലഭ്യമാക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ട്. അതു ലഭ്യമായാല്‍ ഇനിയും അണുനാശിനി നിര്‍മ്മിച്ച് നല്‍കാന്‍ കഴിയുമെന്ന് അധികൃതര്‍ വ്യക്തമാക്കി. കഴിഞ്ഞദിവസം കേരളാ മെഡിക്കല്‍ സര്‍വീസ് കോര്‍പറേഷന് ഒരു പ്രോജക്ട് സമര്‍പ്പിച്ചിട്ടുണ്ട്. അത് അംഗീകരിക്കപ്പെടുകയും എക്സൈസ് വിഭാഗം ആള്‍ക്കഹോള്‍ ലഭ്യമാക്കുകയും ചെയ്താല്‍ ഫാര്‍മസി കോളേജിന് വലിയ അളവില്‍ അണുനാശിനി നിര്‍മ്മിച്ച് നല്‍കാന്‍ കഴിയും.