അയല്‍വാസികളായ യുവാവും യുവതിയും ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍

0
9908

ആറ്റിങ്ങല്‍: അയല്‍വാസികളായ യുവാവും യുവതിയും ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍. ആറ്റിങ്ങല്‍ കടുവയില്‍ ശാന്താമന്ദിരത്തില്‍ വാടകയ്ക്ക് താമസിക്കുന്ന കൃഷ്ണവിലാസത്തില്‍ ബിജുവിന്റെ ഭാര്യ ശാന്തികൃഷ്ണ(36), കടുവയില്‍ മണിമന്ദിരത്തില്‍ സന്തോഷ്‌കുമാര്‍ എന്ന് വിളിക്കുന്ന കെ.ഷിനു (38) എന്നിവരാണ് മരിച്ചത്. ഇരുവരും വിവാഹിതരും രണ്ടുകുട്ടികളുടെ വീതം രക്ഷിതാക്കളുമാണ്. ഞായറാഴ്ച രാവിലെ 11.30-ഓടെയാണ് സംഭവം. യുവതിയെ കൊലപ്പെടുത്തിയശേഷം യുവാവ് തൂങ്ങിമരിച്ചതാകാമെന്ന് പോലീസ് കരുതുന്നു.വീടിനുള്ളിലെ കിടപ്പുമുറിയില്‍ ഷാള്‍ കഴുത്തില്‍കുരുങ്ങി കട്ടിലില്‍ കിടക്കുന്ന നിലയിലാണ് ശാന്തികൃഷ്ണയെ കണ്ടെത്തിയത്. അമ്മ പ്രസന്ന വിവരം അറിയിച്ചതിനെത്തുടര്‍ന്ന് നാട്ടുകാരെത്തി വലിയകുന്ന് താലൂക്കാശുപത്രിയിലെത്തിച്ചെങ്കിലും അതിനോടകം മരണം സംഭവിച്ചിരുന്നു.ഷിനു താമസിക്കുന്ന വീടിനുപിന്നില്‍ പുതിയ വീട് നിര്‍മ്മിക്കുന്നുണ്ട്. ഈ വീടിനുള്ളില്‍ അടുക്കളയോട് ചേര്‍ന്നുളള മുറിയുടെ മേല്‍ക്കൂരയില്‍ തൂങ്ങിയ നിലയിലാണ് ഷിനുവിനെ കണ്ടത്. വിവരമറിഞ്ഞെത്തിയ നാട്ടുകാര്‍ ജീവനുണ്ടെന്ന് കരുതി ഉടന്‍തന്നെ അഴിച്ചിറക്കി ആറ്റിങ്ങലിലെ സ്വകാര്യാശുപത്രിയിലെത്തിച്ചു. ഇയാളുടെയും മരണം അതിനോടകം സംഭവിച്ചിരുന്നു. പോലീസെത്തി ഇരുവരുടെയും മൃതദേഹങ്ങള്‍ തിരുവനന്തപുരം മെഡിക്കല്‍കോളേജാശുപത്രി മോര്‍ച്ചറിയിലേയ്ക്ക് മാറ്റി.
ശാന്തിയും ഷിനുവും വളരെക്കാലമായി പ്രണയത്തിലായിരുന്നതായി വിവരം ലഭിച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. തിരുവനന്തപുരം റൂറല്‍ എസ്.പി. ബി.അശോകന്‍, ആറ്റിങ്ങല്‍ ഡി.വൈ.എസ്.പി. പി.വി.ബേബി, എസ്.എച്ച്.ഒ. വി.വി.ദിപിന്‍, എസ്.ഐ.സനൂജ് എന്നിവരുടങ്ങുന്ന പോലീസ് സംഘം സ്ഥലം സന്ദര്‍ശിച്ച് തെളിവുകള്‍ ശേഖരിച്ചു. കൊലപാതകത്തിന്റേതായ സൂചനകളാണ് ശാന്തികൃഷ്ണയുടെ വീടിനുള്ളിലും മൃതദേഹത്തിലും ഉള്ളതെന്ന് പോലീസ് പറയുന്നു. എന്നാല്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വന്നശേഷമേ ഇക്കാര്യം സ്ഥിരീകരിക്കാനാവൂവെന്നും പോലീസ് വ്യക്തമാക്കി.
ശാന്തികൃഷ്ണയുടെ ഭര്‍ത്താവ് ബിജുകുമാര്‍ വിദേശത്താണ്. അഭിഷേക്, ആദിത്യ എന്നിവര്‍ മക്കളാണ്.റോഡ്്്‌റോളര്‍ ഡ്രൈവറാണ് ഷിനു. വിജിതയാണ് ഭാര്യ. മിലന്‍കൃഷ്ണ, മയൂഖാകൃഷ്ണ എന്നിവര്‍ മക്കളാണ്.