തിരുവനന്തപുരം; കൊലപാതകം നടത്തിയശേഷം ദുബായിലേക്ക് കടന്ന പ്രതി ഏഴു വര്‍ഷത്തിന് ശേഷം പിടിയില്‍. വര്‍ക്കല സ്വദേശി അഷറഫിനെ മര്‍ദിച്ച് കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതി കളിയിക്കാവിള തുത്തൂർ ചിന്നത്തുറ സ്വദേശി സജു എന്നറിയപ്പെടുന്ന കിങ്‌സിലാണ്(35) വർഷങ്ങൾക്ക് ശേഷം പിടിയിലായത്. ദുബായിൽനിന്നു പാറശ്ശാല പോലീസാണ് ഇയാളെ അറസ്റ്റു ചെയ്തത്. 2013 ലാണ് പാറശ്ശാലയ്ക്കു സമീപം ഇടിച്ചക്കപ്ലാമൂട്ടിൽവെച്ച് ഇയാൾ അഫറഫിനെ കൊലപ്പെടുത്തിയത്. അഷറഫിന്റെ അനുജനായ ഷംസുദ്ദീനും കിങ്‌സിലിനും തമ്മിൽ മീൻവ്യാപാരത്തിലുള്ള പ്രശ്നങ്ങളാണ് അഷറഫിന്റെ കൊലപാതകത്തിൽ കലാശിച്ചത്. കിങ്‌സിലിനിൽനിന്നാണ് ഷംസുദ്ദീൻ മീൻ വാങ്ങിയിരുന്നത്. ഇവർ തമ്മിലുള്ള കച്ചവടത്തിൽ, കിങ്‌സിലിന് 25 ലക്ഷത്തോളം രൂപ ഷംസുദ്ദീൻ നൽകാനുണ്ടായിരിക്കേ അയാൾ മറ്റൊരാളിൽനിന്നു മീൻ വാങ്ങാൻ തുടങ്ങി. ഈ പണം തിരികെ ലഭിക്കുന്നതിനായി ഷംസുദ്ദീന്റെ ലോറി തട്ടിയെടുക്കാൻ കിങ്‌സിലിൻ കളിയിക്കാവിള ആർ.സി. തെരുവിലെ ഒരു സംഘത്തിന് ക്വട്ടേഷൻ നൽകി. 2013 ജൂലായ് 23-ന് തൂത്തുക്കുടിയിൽനിന്നു മത്സ്യവുമായി തിരിച്ച ഷംസുദ്ദീന്റെ ലോറിയെ കിങ്‌സിലിൻ മറ്റൊരു വാഹനത്തിൽ പിന്തുടർന്നു. അടുത്ത ദിവസം രാവിലെ 5 മണിയോടുകൂടി ലോറി ഇടിച്ചക്കപ്ലാമൂട്ടിൽ എത്തിയപ്പോൾ, അവിടെ കാത്തുനിന്ന കളിയിക്കാവിള സ്വദേശികളായ 11 പേരടങ്ങുന്ന സംഘം ലോറി തടഞ്ഞു. ലോറിയിലുണ്ടായിരുന്ന അഷറഫടക്കമുള്ള ഏഴു പേരെയും ആക്രമിച്ച് ലോറി തട്ടിയെടുത്തു. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ അഷറഫ് അടുത്ത ദിവസം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കേ മരിച്ചു. സംഭവത്തിനു മറ്റ് 11 പ്രതികളെയും വാഹനത്തെയും പാറശ്ശാല പോലീസ് പിടികൂടിയിരുന്നു. പക്ഷേ, പ്രധാന പ്രതിയായ കിങ്‌സിലിൻ കുടുംബസമേതം ദുബായിലേക്കു കടന്നു. കിങ്‌സിലിനായി റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിച്ചതിനു പിന്നാലെയാണ് ഇയാൾ മറ്റൊരു കേസിൽ ദുബായിൽ പിടിയിലായത്. ഇത് അറിഞ്ഞതിനെത്തുടർന്ന് പാറശ്ശാല പോലീസ് ദുബായ് പോലീസുമായി ബന്ധപ്പെട്ടാണ് ഇയാളെ കസ്റ്റഡിയിൽ വാങ്ങിയത്. തിരുവനന്തപുരം ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി. വിനോദ്കുമാർ, പാറശ്ശാല സി.ഐ. കണ്ണൻ, എസ്.ഐ. ഫിറോസ് എന്നിവരടങ്ങുന്ന സംഘമാണ് ദുബായിൽനിന്നു പ്രതിയെ നാട്ടിലെത്തിച്ചത്