കൊച്ചി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഇടയലേഖനം വായിച്ച് ലത്തീന്‍സഭ. മതേതര ഇന്ത്യക്കായി ഭരണഘടന സംരക്ഷിക്കാൻ യോജിച്ച പോരാട്ടത്തിന് ഇറങ്ങണമെന്നും ഭാരത് മാതാ കീ ജയ് എന്നതായിരിക്കണം നമ്മുടെ മുദ്രാവാക്യമെന്നും ലേഖനത്തിൽ പറയുന്നു. പൗരത്വ ഭേദഗതി നിയമം മതേതര സങ്കല്‍പ്പങ്ങളെ തകര്‍ക്കുന്നതാണ്. രാജ്യത്തെ വിഭജിക്കുക എന്ന വലിയ കുറ്റകൃത്യമാണ് പൗരത്വ ഭേദഗതി നിയമത്തിലൂടെ നടക്കുന്നത്.ഇത് മുസ്ലിംങ്ങളുടെ മാത്രം പ്രശ്‌നമല്ല രാജ്യത്തെ സര്‍വജനങ്ങളുടെയും പ്രശ്‌നമാണ്. ബില്ലിന്റ ആന്തരിക അര്‍ത്ഥങ്ങളും രാജ്യം ഭരിക്കുന്നവരുടെയും അവരെ നിയന്ത്രിക്കുന്നവരുടെയും പ്രസ്താവനകളും വിലയിരുത്തുമ്പോള്‍ മതരാഷ്ട്രത്തിലേക്കുള്ള തയ്യാറെടുപ്പുകളാണ് നടക്കുന്നതെന്ന് വെളിപ്പെടുമെന്നും ലേഖനത്തിൽ പറയുന്നു. ലത്തീന്‍ കത്തോലിക്കാ മെത്രാന്‍ സമിതിയുടെ സമ്മേളന തീരുമാനമനുസരിച്ചാണ് ജനുവരി 26ന് ഭരണഘടന സംരക്ഷണ ദിനമായി ആചരിക്കാനുള്ള തീരുമാനം.