ഉത്തർപ്രദേശിലെ കാൺപൂരിൽ എട്ട് പൊലീസുകാരെ കൊലപ്പെടുത്തിയ കൊടുംകുറ്റവാളി വികാസ് ദുബെ മധ്യപ്രദേശിലെ ഉജ്ജയ്നിൽ നിന്ന് അറസ്റ്റിൽ ആയി. വികാസ് ദുബെയെ കണ്ടെത്തുന്നവർക്കായി പൊലീസ് 5 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് വികാസ് ദുബെയും കൂട്ടാളികളും നടത്തിയ വെടിവയ്പിൽ ഡിഎസ്പി ദേവേന്ദ്രകുമാർ മിശ്ര ഉൾപ്പെടെ എട്ട് പേർ കൊല്ലപ്പെട്ടത്. ഇതിന് പിന്നാലെ വികാസ് ദുബെയ്ക്ക് വേണ്ടിയുള്ള തെരച്ചിൽ വ്യാപകമാക്കിയിരുന്നു. ഹരിയാനയിലെ ഫരീദാബാദിലെ ബാദ്കൽ ചൗക്ക് ഏരിയയിലെ ഒരു ഹോട്ടലിലാണ് ഇയാൾ ഒളിച്ച് താമസിച്ചിരുന്നത്. പൊലീസ് ഇവിടെ എത്തുന്നതിന് തൊട്ടുമുൻപ് ഇയാൾ കടന്നുകളയുകയായിരുന്നു.