പാലക്കാട് മണ്ണാർക്കാട് ഭീമനാട് ലക്ഷംകുന്നിൽ ഇന്ന് പുലർച്ചെയാണ് നാടിനെ നടുക്കിയ സംഭവം. ഏഴു വയസ്സുള്ള മുഹമ്മദ് ഇർഫാൻ ആണ് കൊല്ലപ്പെട്ടത്. ഇന്ന് പുലർച്ചെ അഞ്ച് മണിയോടെയാണ് കൊലപാതകം നടന്നത്.
ഇവർക്ക് ഒൻപത് മാസം പ്രായമുള്ള മറ്റൊരു കുട്ടി കൂടിയുണ്ട്. ഈ കുഞ്ഞ് കരഞ്ഞതാണ് പ്രകോപനത്തിന് കാരണമായതെന്നാണ് സൂചന. ഭയന്ന് വീടിന് പുറത്തേക്ക് ഓടിയ മുഹമ്മദ് ഇർഫാനെ പിന്നാലെ എത്തിയ അമ്മ കുത്തുകയായിരുന്നു. കുട്ടിയുടെ കരച്ചിൽ കേട്ട് നാട്ടുകാർ ഓടിയെത്തിയപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. അമ്മ മാനസിക നില തകർന്ന് വരാന്തയിൽ കിടക്കുകയായിരുന്നു. ഇളയ കുഞ്ഞിനേയും സ്ത്രീ ഉപദ്രവിച്ചിട്ടുണ്ട്. രണ്ടാമത്തെ കുഞ്ഞിന്റെ പരിക്ക് ഗുരുതരമല്ല. യുവതിയ്ക്ക് മാനസിക അസ്വാസ്ഥ്യമുണ്ടായിരുന്നതായി ബന്ധുക്കൾ പറയുന്നു. ഇതിന് മരുന്ന് കഴിച്ചിരുന്നു. ഇവരുടെ ഭർത്താവ് എറണാകുളത്താണ് ജോലി ചെയ്യുന്നത്.
പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. കുഞ്ഞിന്റെ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. സ്ത്രിയെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.