കേരളത്തിലെ 14 ജില്ലകളില്‍ പത്തിലും ഭരിക്കുന്നത് വനിതാ കളക്ടര്‍മാര്‍. ആലപ്പുഴ ജില്ലാ കലക്ടറായി ഡോ.രേണു രാജിനെ നിയമിച്ചതോടെയാണ് ജില്ലകളുടെ ഭരണസാരഥ്യത്തില്‍ വനിതാ പ്രാതിനിധ്യം റെക്കോര്‍ഡിലെത്തിയത്. കേരള ചരിത്രത്തിലിത് ആദ്യമാണ്.സ്ത്രീകൾ അടുക്കളയിൽ നിന്ന് അരങ്ങേത്തേയ്ക്ക് വരാൻ പേടിച്ചിരുന്ന കാലത്ത് നിന്നും കേരളം ബഹുദൂരം സഞ്ചരിച്ചുവെന്ന് ഒരിക്കൽ കൂടി ഓർമിപ്പിക്കുകയാണ് കേരളത്തിലെ ജില്ലാ കളക്ടറുമാരായ 10 പെണ്ണുങ്ങൾ.
സ്ത്രീകൾക്ക് പൊതുവിടങ്ങൾ നിഷേധിച്ച കാലത്തെ നോക്ക് കുത്തിയാക്കിയാണ് ഈ 10 പെൺമുഖങ്ങൾ ഓരോ ജില്ലയുടെയും നേതൃ പദവിയിൽ എത്തിയത്. അതെ, ഇതൊരു മോഡൽ ആണ് കേരളമോഡൽ. ഒരു സംസ്ഥാനത്തിന്റെ 14 ജില്ലകളിൽ പത്തിലും സ്ത്രീകൾ കളക്ടർ പദവിയിൽ എത്തുന്നത് ഏറെ അഭിമാനത്തോടെ നോക്കികാണേണ്ട കാര്യമാണ്.
നിയമസഭയില്‍ 33 ശതമാനമാണ് സ്ത്രീ സംവരണം. കളക്ടര്‍മാരില്‍ വനിതകളുടെ സാന്നിധ്യമാകട്ടെ 71.4 ശതമാനവും. കഴിഞ്ഞദിവസം റവന്യൂ വകുപ്പിന്റെ മികച്ച കളക്ടര്‍മാര്‍ക്കുള്ള അവാര്‍ഡ് തേടിയ മൂന്നുപേരില്‍ രണ്ടുപേര്‍ സ്ത്രീകളാണ്. തിരുവനന്തപുരം കളക്ടര്‍ ഡോ. നവ്‌ജ്യോത് ഖോസ, പാലക്കാട് മൃണ്‍മയി ജോഷി എന്നിവര്‍. ആലപ്പുഴ കളക്ടര്‍ സ്ഥാനത്തുനിന്ന് അടുത്ത ദിവസം വിരമിക്കാനിരിക്കുന്ന എ. അലക്‌സാണ്ടറും ഈ പുരസ്‌കാരം നേടി. ഇദ്ദേഹം വിരമിച്ചതിന് പിന്നാലെയാകും ഡോ.രേണുരാജ് ചുമതല ഏറ്റെടുക്കുക.
ഹരിത വി കുമാര്‍ (തൃശൂര്‍), ദിവ്യ എസ് അയ്യര്‍ (പത്തനംതിട്ട), അഫ്‌സാന പര്‍വീണ്‍ (കൊല്ലം), ഷീബ ജോര്‍ജ് (ഇടുക്കി), ഡോ.പി കെ ജയശ്രീ (കോട്ടയം), ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ് (കാസര്‍കോട്) ഡോ. എ ഗീത (വയനാട്) എന്നിവരാണ് മറ്റ് വനിതാ കളക്ടര്‍മാര്‍. എറണാകുളം, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലാണ് പുരുഷന്മാര്‍ കളക്ടറായുള്ളത്. കൊല്ലം കളക്ടര്‍ അഫ്‌സാന പര്‍വീണിന്റെ ഭര്‍ത്താവ് ജാഫര്‍ മാലിക്കാണ് എറണാകുളം കലക്ടര്‍ എന്നതും പ്രത്യേകതയാണ്. കോട്ടയം ജില്ലയിലെ ഇത്തിത്താനമാണ് ഡോ. രേണുരാജിന്റെ സ്വദേശം. നഗരകാര്യ ഡയറക്ടറുടെ ചുമതലയില്‍നിന്നാണ് രേണുരാജ് ആലപ്പുഴ കളക്ടറായി എത്തുന്നത്. കോട്ടയം മെഡിക്കല്‍ കോളജിലെ എംബിബിഎസ് പഠനശേഷമാണ് സിവില്‍ സര്‍വീസില്‍ പ്രവേശിച്ചത്.
നവജ്യോത് സിങ് ഖോസ തിരുവനന്തപുരം ജില്ലാ കളക്ടറാണ് .പഞ്ചാബ് ബട്ടിന്റ സ്വദേശിയായ ഖോസ അമൃത്സറിലെ സര്‍ക്കാര്‍ ഡെന്റല്‍ കോളേജില്‍ നിന്നും ബി.ഡി.എസ്. പൂര്‍ത്തിയാക്കി. 2012 ബാച്ച് ഐ.എ.എസ്. ഉദ്യോഗസ്ഥയാണ്. തൃശൂര്‍ അസിസ്റ്റന്റ് കളക്ടര്‍, തലശ്ശേരി സബ് കളക്ടര്‍, ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍, കേരള മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷന്‍ എം.ഡി., നാഷണല്‍ ആയുഷ് മിഷന്‍ എം.ഡി. എന്നീ ചുമതലകള്‍ വഹിച്ചിട്ടുണ്ട്. ഭര്‍ത്താവ് ഖത്തറില്‍ ഡോക്ടറാണ്. ഒന്നരവയസുകള്ള മകളുണ്ട്.
2014 ബാച്ച് ഐ.എ.എസ്സ് ഉദ്യോഗസ്ഥയായ അഫ്സാന പർവീൻ ഐ.എ.എസ് കൊല്ലംജില്ല കളക്ടറാണ് . ജാർഖണ്ഡ് സ്വദേശിയായ അഫ്സാന മുൻ എറണാകുളം ജില്ലാ വികസന കമ്മീഷണറായിരുന്നു. നിലവിലെ എറണാകുളം ജില്ലാ കളക്ടർ ജാഫർ മാലിക്കാണ് ഭർത്താവ് . അമാൻ മാലിക് ആണ് മകൻ.
പത്തനംതിട്ട ജില്ലാ കളക്ടറാണ് ഡോ. ദിവ്യ എസ്.അയ്യര്‍.തിരുവനന്തപുരം സ്വദേശിനിയായ ദിവ്യ എസ് അയ്യര്‍. എംബിബിഎസ് ഡോക്ടറാണ്. 2014 ഐ എ എസ് ബാച്ച് ഉദ്യോഗസ്ഥയാണ് ദിവ്യ . അസിസ്റ്റന്റ് കളക്ടറായി കോട്ടയം ജില്ലയിലും സബ് കളക്ടറായി തിരുവനന്തപുരം ജില്ലയിലും തദ്ദേശ സ്വയംഭരണ വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറിയായും ചുമതല വഹിച്ചു. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ പദ്ധതി, ദേശീയ ആയുഷ്മിഷന്‍ എന്നിവയുടെ മിഷന്‍ ഡയറക്ടറായി പ്രവര്‍ത്തിക്കവെയാണ് പത്തനംതിട്ട ജില്ലാ കളക്ടറായി നിയമിതയായത്.
കോട്ടയം ജില്ലാ കളക്‌ടറാണ് ജയശ്രീ ഐ എ എസ് .കാഞ്ഞങ്ങാട് സൗത്ത് സ്വദേശിനിയായ ജയശ്രീ 1987ല്‍ കൃഷി വകുപ്പില്‍ ഓഫീസറായാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. 2000ല്‍ കേരള അഗ്രിക്കള്‍ച്ചറല്‍ യൂണിവേര്‍സിറ്റിയില്‍ അസി.പ്രൊഫസറായി ഉദ്യോഗക്കയറ്റം ലഭിച്ചു. 2007ലാണ് വകുപ്പ് മാറി റവന്യു വകുപ്പില്‍ ഡപ്യൂട്ടി കളക്ടറായി കാസര്‍കോട് ചുമതലയേറ്റത്.
എന്‍ഡോസള്‍ഫാന്‍ ദുരിതമേഖലകളില്‍ നടത്തിയ സ്തുതീര്‍ഹമായ സേവനത്തിലൂടെ ഇവര്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു. 2012ല്‍ തൃശ്ശൂരില്‍ ഡപ്യൂട്ടി കളക്ടറായി ചാര്‍ജെടുത്തു. പിന്നീട് ഗുരുവായൂര്‍ ദേവസ്വം അഡ്മിനിസ്‌ട്രേറ്ററായും, 2013-14 കാലഘട്ടങ്ങളില്‍ കൂടല്‍മാണിക്യം ദേവസ്വം അഡ്മിനിസ്‌ട്രേറ്ററായും സേവനമനുഷ്ഠിച്ചിരുന്നു.2013ല്‍ തൃശ്ശൂരിലെയും, 2015ല്‍ കാസര്‍കോട്ടെയും സേവനത്തിന് മികച്ച ഡെപ്യൂട്ടി കളക്ടറെന്ന അംഗീകാരം നേടിയിരുന്നു. പെരിയ സ്വദേശിയും എസ്ബിഐ കോഴിക്കോട് ശാഖാ മാനേജരുമായിരുന്ന സി വി രവീന്ദ്രനാണ് ഭര്‍ത്താവ്. മക്കള്‍: ഡോ. ആരതി, അപര്‍ണ്ണ.
ഇടുക്കിയിലെ ആദ്യ വനിത കളക്ടറാണ് ഷീബ ജോർജ്. മലയോര മേഖലയായ ഇടുക്കിയില്‍ മുന്‍പ് ഡെപ്യൂട്ടി കളക്ടറായി ജോലി ചെയ്തതിന്റെ അനുഭവസമ്പത്തോടെയാണ് ഷീബ ജില്ലയുടെ ഭരണം ഏറ്റെടുത്തത്.സംസ്ഥാന സാമൂഹ്യനീതി ഡയറക്ടറായി സേവനമനുഷ്ടിച്ചു വരുന്നതിനിടെയാണ് ഇടുക്കി ജില്ലാ കളക്ടറായി നിയമിതയാകുന്നത്.
ഇന്ത്യൻ സിവിൽ സർവീസ് പരീക്ഷയിൽ ഒന്നാം റാങ്ക് കരസ്ഥമാക്കിയ ആദ്യ മലയാളി വനിതയാണ് ഹരിത വി കുമാർ.മികച്ച മാർക്കോടെ ഇലക്ട്രോണിക് ബിടെക് കോഴ്സ് പൂർത്തിയാക്കുന്നതിനു മുൻപു തന്നെ എച്ച്സിഎല്ലിൽ സോഫ്റ്റ് വെയർ എൻജിനീയർ ജോലി ലഭിച്ചു. എന്നാൽ ജോലി ഉപേക്ഷിച്ചു കൊണ്ട് 2009 സിവിൽ സർവീസ് പരീക്ഷ എഴുതിയെങ്കിലും മെയിൻ പരീക്ഷയിൽ പരാജയപ്പെട്ടു. പിന്നീട് അഞ്ചാമത്തെ വർഷമാണ് ഒന്നാം റാങ്കോടു കൂടി ഐ എ എസ് നേടിയത്. കർണാടക സംഗീതജ്ഞയും നല്ലൊരു ഭരതനാട്യ നർത്തകിയുമാണ് ഹരിത .നെയ്യാറ്റിൻകരയിലെ വിജയകുമാർ -ചിത്ര ദമ്പതികളുടെ മകളാണ് ഹരിത .
മഹാരാഷ്ട്ര സ്വദേശിയായ മൃൺമയി ജോഷി ശശാങ്കാണ് പാലക്കാട് ജില്ലാ കളക്ടർ . 2013ലാണ് മൃൺമയിക്ക് ഐ.എ.എസ് ലഭിച്ചത് . എറണാകുളം, കാസർഗോഡ് മുൻ സബ് കളക്ടർ , കോഴിക്കോട് കോർപ്പറേഷൻ സെക്രട്ടറി, ടൂറിസം വകുപ്പ് അഡി.ഡയറക്ടർ എന്നീ സ്ഥാനം വഹിച്ചിരുന്നു.
വയനാട് ജില്ലാ കലക്ടറാണ് എ. ഗീത ഐ എ എസ് .2014 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥയാണ് എ. ഗീത. സംസ്ഥാന എന്‍ട്രന്‍സ് പരീക്ഷാ കമ്മീഷണര്‍ പദവിയിലിരിക്കെയാണ് പുതിയ നിയമനം.വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോയില്‍ സര്‍ക്കാര്‍ സര്‍വീസില്‍ പ്രവേശിച്ച ഗീത ലോ സെക്രട്ടറിയേറ്റില്‍ ലീഗല്‍ അസിസ്റ്റന്റ്, കേരള ജനറല്‍ സര്‍വീസസില്‍ ഡിവിഷണല്‍ എക്കൗണ്ടന്റ്, കൊല്ലം ജില്ലയില്‍ ഡെപ്യൂട്ടി കലക്ടര്‍, ലാന്‍ഡ് റവന്യൂ കമ്മീഷണറേറ്റില്‍ അസിസ്റ്റന്റ് കമ്മീഷണര്‍ തുടങ്ങിയ പദവികള്‍ വഹിച്ചു.
മഹാരാഷ്ട്രയിലെ താനെ സ്വദേശിയായ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദ് കാസർഗോഡ് ജില്ലാ കളക്‌ടറാണ്.ഭണ്ഡാരി നിലവിൽ ഇൻവെസ്റ്റ് സെൽ എക്സിക്യൂടീവ് ഡയറക്ടറായിയിരിക്കെയാണ് ജില്ലാ കളക്ടറായി നിയമിതയായത് . 2010 ബാചിലെ ഐഎഎസ് ഉദ്യോഗസ്ഥയാണ്. കോട്ടയം ജില്ലാ കലക്ടർ, മില്‍മ മാനജിങ് ഡയറക്ടർ, ഫോര്‍ട് കൊച്ചി ആര്‍ ഡി ഒ, പട്ടികജാതി-പട്ടികവര്‍ഗ വികസന വകുപ്പ് ഡയറക്ടര്‍, ധനകാര്യ വകുപ്പ് ഡയറക്ടര്‍ എന്നീ നിലകളിലും ലോട്ടറി വകുപ്പ് ഡയറക്ടറുടെ അധിക ചുമതലയും വഹിച്ചിട്ടുണ്ട്.അച്ഛന്‍ രണ്‍ബീര്‍ ചന്ദ് ഭണ്ഡാരി, അമ്മ സുഷമ ഭണ്ഡാരി. ഭര്‍ത്താവ് നികുഞ്ജ് ഭഗത്.
ഐ.എ.എസ് രണ്ടാം റാങ്കോടെ പാസായ രേണു രാജ്, കല-കായിക മേഖലകളിലും മികവ് തെളിയിച്ചിട്ടുണ്ട്. കോട്ടയം മെഡിക്കൽ കോളജിൽ നിന്ന് എം.ബി.ബി.എസ് പാസായി. തുടർന്ന് കല്ലുവാതുക്കൽ ഇ.എസ്.ഐ ആശുപത്രിയിൽ മെഡിക്കൽ ഓഫിസറായി സേവനം അനുഷ്ഠിക്കവെയാണ് 27-ാം വയസിൽ ആദ്യ ചാൻസിൽ തന്നെ ഐ.എ.എസ് പരീക്ഷ പാസായത്. തൃശ്ശൂർ സബ് കലക്‌ടറായിട്ടായിരുന്നു ആദ്യ നിയമനം. പിന്നീടാണ് മൂന്നാറിൽ സബ് കലക്‌ടറായി എത്തുന്നത്. കോട്ടയം ചങ്ങനാശ്ശേരി സ്വദേശിയായ രേണു രാജ് മാർച്ച് ഒന്നിന് ആലപ്പുഴയിൽ ചാർജ് എടുക്കും.
യുദ്ധം; കാരണവും അനന്തരഫലവും
https://www.facebook.com/varthatrivandrumonline/videos/1141350856613373