ആറ്റിങ്ങൽ: സ്കൂളിന്റെ വികസനത്തിന് പുരയിടം വാങ്ങുന്നതിന് കുടുക്ക പൊട്ടിച്ചു നൽകി മൂന്നാം ക്ലാസുകാരൻ മാതൃക സൃഷ്ടിക്കുന്നു. അവനവഞ്ചേരി ഗവ.ഹൈസ്കൂളിലെ മൂന്നാം ക്ലാസുകാരൻ കാശിനാഥ് ആണ് സമൂഹത്തിന് മാതൃകയാവുന്നത്. സ്ഥല പരിമിതിയിൽ വീർപ്പുമുട്ടുന്ന അവനവഞ്ചേരി ഗവ. ഹൈസ്കൂളിന്റെ സമീപത്തെ പുരയിടം സ്കൂളിലേക്ക് വാങ്ങി ചേർക്കാൻ തീരുമാനിചിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ കൂടിയ യോഗത്തിൽ സ്കൂൾ അധികാരികൾ സഹായ അഭ്യർത്ഥന രക്ഷിതാക്കളുടെ മുന്നിൽ വയ്ക്കുകയായിരുന്നു. കാര്യം അറിഞ്ഞ കാശിനാഥ് താൻ അക്വേറിയം തയ്യാറാക്കാൻ കൂട്ടിവച്ചിരുന്ന നാണയത്തുട്ടുകൾ കുടുക്കപൊട്ടിച്ച് സ്കൂൾ ഹെഡ്മാസ്റ്റർക്ക് നൽകുകയായിരുന്നു.
യദാസമയം ശമ്പളം ലഭിക്കാതെ ബുദ്ധിമുട്ടുന്ന കെ.എസ്.ആർ.ടി.സിയിലെ ജീവനക്കാരനായ സുധീർകുമാറിൻ്റെ മകനാണ് കാശി നാഥ്. ഈ അവസ്ഥക്ക് ഇടയിലും സ്കൂളിന് പിന്തുണ ഏകുവൻ ഈ കുരുന്നു തൻ്റെ സമ്പാദ്യം കൈമാറുകയായിരുന്നു. അറുന്നൂറ്റി പത്ത് രൂപയാണ് കുടുക്കയിൽ ഉണ്ടായിരുന്നത്. തുകയുടെ വലിപ്പമല്ല ചെറുപ്രായത്തിൽ തന്നെ കാശിനാഥ് കാണിച്ച മനസ്സിന്റെ വലിപ്പം മറ്റു മുതിർന്നവർക്ക് പോലും മാതൃകയാണെന്ന് സൂചിപ്പിച്ചു കൊണ്ട് ഹെഡ്മാസ്റ്റർ ജി.എൽ.നിമി അവനെ അഭിനന്ദിച്ചു. കോരാണി കോണത്തു വീട്ടിൽ സുധീർ കുമാർ – അനു ദമ്പതികളുടെ മകനാണ് ഈ എട്ടുവയസ്സുകാരൻ. ഏക സഹോദരൻ നാലു വയസ്സുകാരൻ കൃഷ്ണദേവ് യു.കെ.ജി വിദ്യാർഥിയാണ്.