തിരുവനന്തപുരം ജില്ലയിൽ ചിറയിൻകീഴ് പഞ്ചായത്തിലാണ് കേരളത്തിലെ പുരാതനമായ ശാർക്കര ഭഗവതി ക്ഷേത്രം. കാളിയൂട്ടിലൂടെ പ്രസിദ്ധമായ മഹാക്ഷേത്രം. ജടായുവിന്റെ ചിറകിന്റെ കീഴിലുള്ള സ്ഥലമെന്ന അർത്ഥത്തിൽ ചിറകിൻകീഴ് എന്ന് ആദ്യം ഈ സ്ഥലത്തിന് പേരുണ്ടായി എന്നും അത് പിന്നീട് ചിറയിൻകീഴ് എന്നായി മാറിയെന്നും അതല്ല പൗരാണികകാലത്ത് വിജനമായ ഈ പ്രദേശത്ത് ധാരാളം ചിറകളുണ്ടായിരുന്നുന്നെന്നും ചിറയുടെ കീഴ്പ്രദേശമായിരുന്നതുകൊണ്ട് ചിറയിൻകീഴ് എന്ന പേരുണ്ടായി എന്നും പറയപ്പെടുന്നു. ക്ഷേത്രത്തിൽ നിന്നും അധികം അകലത്തിലല്ലാതെ ഇപ്പോഴും ചിറയുണ്ട്. അനന്തര ചിറ അത്തരത്തിലൊന്നാണ്. ക്ഷേത്രത്തിലേക്കുള്ള വഴിയിൽ സഭവിള ആശ്രമം എന്നൊരു ബോർഡുണ്ട്. അവിടെനിന്നും കുറച്ച് അകലെയായി ഒരു കുന്നിൻപ്രദേശം. ശ്രീനാരായണഗുരു ഇടയ്ക്കിടെ വന്നിരിക്കാറുണ്ടായിരുന്ന സ്ഥാനം ഈ മനോഹരസ്ഥലത്താണ് ആശ്രമം സ്ഥിതിചെയ്യുന്നത്. അനശ്വരനടനായ പ്രേംനസീറിന്റെയും പ്രശസ്ത നാടകകൃത്ത് ജി.ശങ്കരപിള്ളയുടെയും ചിത്രകാരനായ ചിറയിൻകീഴ് ശ്രീകണ്ഠൻ നായരുടെയും കാളിയൂട്ടിന് പ്രധാന പങ്കുവഹിക്കുന്ന പൊന്നറ നാരായണപിള്ളയുടെയും ജന്മങ്ങളാൽ അനുഗൃഹീതമാണ് ചിറയിൻകീഴ്.
ചുറ്റും തണൽവീഴ്ത്തുന്ന ആൽമരങ്ങൾ. നാലുമൂലയിലും കളിത്തട്ടുകൾ വലിയ നടപന്തലും സ്വർണ്ണധ്വജവും ബലിക്കൽപ്പുരയും നാലമ്പലവും വേലപ്പന്തലുമുണ്ടിവിടെ. ശ്രീകോവിലിൽ വടക്കോട്ട് ദർശനമേകുന്നു ഭഗവതി-ഭദ്രകാളി ഗണപതി, വീർഭദ്രൻ, യക്ഷി, നാഗം എന്നീ ഉപദേന്മാർ പ്രത്യേകം കോവിലുകളിലുണ്ട്. മൂന്നു പൂജയുണ്ട്. തന്ത്രം തരണനെല്ലൂരാണ്. പായസ്സവും, മുഴുക്കാപ്പും പ്രധാന വഴിപാടുകൾ. കുട്ടികൾക്കായി ഉരുൾവഴിപാടുമുണ്ട്. പണ്ട് ഈ നാട് ജനവാസം കുറഞ്ഞപ്രദേശമായിരുന്നു. അക്കാലത്ത് അമ്പലപ്പുഴ ഭാഗത്തുനിന്നും വന്ന ഏതാനും ശർക്കര വ്യാപാരികൾ ഇവിടെയുണ്ടായിരുന്നു . വഴിയമ്പലത്തിൽ വിശ്രമിച്ചു ക്ഷീണമകറ്റിയശേഷം ശർക്കരകുടങ്ങളുമെടുത്ത് അവർ യാത്ര തുടരാൻ ഒരുങ്ങവെ കുടങ്ങളിൽ ഒന്ന് ഇളകാതെയായി. അവർ ബലം പ്രയോഗിച്ച് ഉയർത്താൻ ശ്രമിച്ചപ്പോൾ കുടം പിളർന്ന് ശർക്കര ഒഴുകുകയും അതിൽ ഒരു വിഗ്രഹം പ്രത്യക്ഷപ്പെടുകയും ചെയ്തു.വഴിയമ്പലം വൃത്തിയാക്കാൻ എത്തിയ ഒരു വൃദ്ധ ഇതു കാണുകയും നാട്ടിലെ പ്രധാനിയെ വിവരം അറിയിക്കുകയും ചെയ്തു. പിന്നീട് അവർ ക്ഷേത്രം പണിത് വിഗ്രഹം പ്രതിഷ്ഠിക്കുകയാണുണ്ടായത്.
ശർക്കരകുടത്തിൽ നിന്നും ഉയിർകൊണ്ട ദേവി ശർക്കരദേവി എന്ന് അറിയിപ്പെട്ടു. പിന്നീട് ശാർക്കരദേവി എന്നായി. വില്വമംഗലം സ്വാമിയാരുമായി ബന്ധപ്പെട്ട മറ്റൊരു ഐതിഹ്യവുമുണ്ട്. ക്ഷേത്രത്തിനടുത്തുള്ള ഒരു മഠത്തിൽ കളിച്ചുകൊണ്ടുനിന്നിരുന്ന കുട്ടികളുടെ കൂട്ടത്തിൽ ഒരു ബാലികയെ കാണാതെയായി. വീട്ടുകാർ അന്വേഷണത്തിലുമായി. അപ്പോഴാണ് സ്വാമിയാർ അവിടെ എത്തിയത്. കുട്ടി ശർക്കര കുടത്തിൽ ഒളിച്ചതാണെന്നു പറഞ്ഞ് വില്വമംഗലസ്വാമിയാർ അവരെ സമാധാനിപ്പിച്ചു. അതുകൊണ്ടാണ് വ്യാപാരികളുടെ ഒരു കുടം ഉറച്ചുപോയതെന്നും അദ്ദേഹം പറഞ്ഞു. ശാർക്കര ക്ഷേത്രത്തിലെ കാളിയൂട്ട് ഉത്സവം പ്രസിദ്ധം ആണ്. കുംഭമാസത്തിലെ മൂന്നാമത്തെ അല്ലെങ്കിൽ അവസാനത്തെ വെള്ളിയാഴ്ചയാണ് കാളിയൂട്ട്. മാർത്താണ്ഡവർമ്മ മഹാരാജാവാണ് കാളിയൂട്ടിന് തുടക്കംകുറിച്ചതെന്നാണ് ഐതിഹ്യം.
മാർത്താണ്ഡവർമ്മ രാജാവ് ഒരു നേർച്ച നേർന്നു. യുദ്ധത്തിൽ ജയിച്ചാൽ ശാർക്കരയിൽ കാളിയൂട്ട് നടത്താമെന്നായിരുന്നു ആ നേർച്ച. യുദ്ധം ജയിച്ചതിനെതുടർന്ന് മഹാരാജാവ് ഏർപ്പെടുത്തിയ ചടങ്ങാണ് കാളിയൂട്ട്. ഈ ചടങ്ങു കൊട്ടാരത്തിന്റെ അധീനതയിൽ രാജകീയ ചടങ്ങായി വർഷംതോറും നടത്തി വരുകയും ചെയ്തു. 1748 ലാണ് (കൊല്ലവർഷം 923) ഈ ചടങ്ങ് ആരംഭിച്ചത് എന്നാണ് ചരിത്രം.ഒൻപത് ദിവസം നീളുന്ന ആചാരനുഷ്ടാനങ്ങൾ നിറഞ്ഞതാണ് ചടങ്ങാണിത് ഒന്നാം ദിവസം കുറികുറിക്കൽ ചടങ്ങ് ആണ്. അന്നേ ദിവസം ക്ഷേത്രത്തിനു തെക്ക് വശത്തുള്ള തുള്ളൽപുരയിൽ കാളി നാടകത്തിന്റെ ബാക്കി ചടങ്ങുകളായ വെള്ളാട്ടം കളി, കുരുത്തോലയാട്ടം, നാരദർ പുറപ്പാട്, നായർ പുറപ്പാട്, ഐരാണിപ്പറ പുറപ്പാട്, കണിയാർ പുറപ്പാട്, പുലയർ പുറപ്പാട് തുടങ്ങിയ ചടങ്ങുകൾ സുബ്രമണ്യവള്ളി സ്വയവരം വരെയുള്ള ചടങ്ങുകൾക്ക് ശേഷം ചിറയിൻകീഴും പരിസര പ്രദേശങ്ങളും ഉൾപ്പെടെ നടത്തുന്ന മുടിയുഴിച്ചിൽ ചടങ്ങ് നടക്കും. അന്നത്തെ സാമൂഹികാചാരങ്ങളെ ആക്ഷേപഹാസ്യത്തിലൂടെ അവതരിപ്പിക്കുന്നതാണ് കാളി നാടകത്തിന്റെ ഇതിവൃത്തം നാഗകെട്ട് കൊത്തിയ മുടിചൂടിയ ദേവിമാർ ദാരികനെ തേടി തെക്ക് വടക്ക് ദിശയിലേക്ക് തിരിക്കുന്നു. ഈ സമയം ഭക്ത ജനങ്ങൾ ദേവിയെ നിറപറയും നിലവിളക്കുമായി സ്വീകരിക്കുന്നു. തൊട്ടടുത്ത ദിവസമായ വെള്ളിയാഴ്ച വൈകുന്നേരം കാളിയൂട്ടിലെ ഏറ്റവും പ്രാധാന്യമേറിയ ചടങ്ങായ നിലത്തിൽ പോര് നടക്കും. ക്ഷേത്രത്തിന്റെ കിഴക്ക് വശത്തുള്ള വിസ്തൃതമായ പറമ്പിൽ ഇരുവശങ്ങളിലുമായി പ്രത്യേകം തയ്യാറാക്കിയ പറണുകൾ ഈ ചടങ്ങിന്റെ പ്രത്യേകതയാണ്. പ്രതീകാത്മകമായി കുലവാഴ വെട്ടി ദാരിക നിഗ്രഹം കഴിഞ്ഞെത്തുന്ന ദേവി മുടിതാളം ആടി ഭകതർക്ക് നന്മയുടെ പുതിയ വിത്തുകൾ നൽകുന്നതോടെ കാളിയൂട്ട് പരിസമാപ്തികൊള്ളും. തിന്മയുടെമേൽ നന്മയുടെ വിജയമാണ് കാളിയൂട്ടിന്റെ ആശയം.
ഭദ്രകാളിയുടെ ദാരികനിഗ്രഹം കഥയാണ് കാളിയൂട്ടിന്റെ പുരാവൃത്തം. ശാർക്കര കാളിയൂട്ടിന‌് ഒമ്പതുദിവസത്തെ ചടങ്ങുകൾ ഉണ്ട്. പൊന്നറപ്പണിക്കർ വർഗസ്ഥാനികളായ പതിനാറരപ്പേരുടെ സാന്നിധ്യത്തിലാണ് ചടങ്ങുകൾ. ക്ഷേത്രത്തിന്റെ തെക്കുഭാഗത്ത് തുള്ളൽപ്പുര എന്ന സ്ഥാനത്തിനു സമീപം കാവൽമാടം എന്ന പേരിൽ പുരകെട്ടിയുണ്ടാക്കുന്നു. ചില ക്ഷേത്രങ്ങളിൽ പള്ളിക്കാമാടം എന്ന പേരിൽ ഈ പുര അറിയപ്പെടുന്നു. ഒന്നാം ദിവസം ക്ഷേത്രത്തിലെ പതിവുപൂജകൾക്കുശേഷം ശ്രീകോവിലിൽനിന്ന‌് ദേവിയെ ദീപം തെളിയിച്ച നിലവിളക്കിൽ ആവാഹിച്ച് കാവൽമാടപ്പുരയിൽ എഴുന്നള്ളിച്ചിരുത്തുന്നു. ദേവിക്ക് ഇരുവശങ്ങളിലുമായി രാജാവിന്റെ പ്രതിനിധിയും എട്ടുവീട്ടിൽപിള്ളമാരുടെ പ്രതിനിധിയും ഉപവിഷ്ടരാകുന്നു.
രാജാവും പിള്ളയും ഇരുന്ന ശേഷം വെള്ളാട്ടം കളി ആരംഭിക്കുന്നു. കാളിയൂട്ടിന്റെ ആദ്യത്തെ ഏഴുദിവസങ്ങളിൽ അനുഷ്ഠാനപൂർവം പൊന്നറപ്പണിക്കർസ്ഥാനികളായ പതിനേഴുപേർ ഒരാൾ പൊക്കമുള്ള ചുട്ടുകറ്റയുടെ വെളിച്ചത്തിൽ വെള്ളാട്ടംകളിയും കുരുത്തോലതുള്ളലും നടത്തുന്നു. മൂന്നു വെളുത്ത വസ്ത്രങ്ങൾ ഇതിന‌് ഉപയോഗിക്കുന്നു. ഉടുക്കാനും തലയിൽകെട്ടാനും വീശിക്കളിക്കാനും. വാദ്യത്തിന്റെ താളത്തിനനുസരിച്ച് മൂന്നാമത്തെ വെളുത്തവസ്ത്രത്തിന്റെ ഒരറ്റം കൈകളിൽ ഉയർത്തിപ്പിടിച്ച് വീശിയും ഇളക്കിയും കളിക്കാർ ചുവടുവയ്ക്കുന്നു. മൂന്നാംദിവസം നാരദർ അരങ്ങിലെത്തുന്നു. ശിവനിർദേശാനുസരണം ദേശവാർത്തകൾക്കും സ്ഥലനിരീക്ഷണത്തിനായിട്ടുമാണ് വരവെന്ന് നാരദരുടെ സംഭാഷണത്തിൽനിന്നു മനസ്സിലാക്കാം. നാടോടിനാടകങ്ങളിലേതുപോലെ ചോദ്യോത്തര രീതിയാണ‌്. ഓ… ഓ… എന്നിങ്ങനെ നീട്ടിയുച്ചരിച്ചുകൊണ്ട് നാട്ടുകാര്യസ്ഥനോട് നാട്ടിലെ വിശേഷങ്ങൾ ചോദിച്ചറിയുന്നു. വെള്ളാട്ടത്തിനും കുരുത്തോലതുള്ളലിനും ശേഷമാണ് നാലാം ദിവസം അനുഷ്ഠാനത്തിന്റെ ഭാഗമായി കാവലുടെനായർ രംഗത്തു പ്രവേശിക്കുന്നത്. ശിവൻ നന്ദികേശനെ കാളിയൂട്ടുപുരയിലേക്ക് മേൽനോട്ടത്തിന‌് അയക്കുന്നതായിട്ടാണ് ഐതിഹ്യം.
ദേശസംരക്ഷകനായ കാവലുടെനായർ സാമൂഹ്യ വിമർശനം നടത്തുന്നു.അന്നത്തെ നായർ സമുദായത്തിലുണ്ടായിരുന്ന ബഹുഭാര്യാത്വത്തെ കഠിനമായി വിമർശിക്കുന്നു. അഞ്ചാംദിവസം കളത്തിലെത്തുന്ന ബ്രാഹ്മണത്വം നിറഞ്ഞ ഓലമ്പള്ളി, ഉഗ്രമ്പള്ളി എന്നീ കഥാപാത്രങ്ങളാണ് ഐരാണിപ്പറ ഇളയതും ഐരാണിപ്പറ മൂത്തതും. ആറാം ദിവ സം വെള്ളാട്ടവും കുരുത്തോലതുള്ളലും കഴിയുമ്പോൾ കണിയാരും കുറുപ്പും പ്രവേശിക്കുന്നു. നനയർ, കാന്തർ എന്നീ പേരുകളിലറിയപ്പെടുന്ന ഈ കഥാപാത്രങ്ങളും ശിവനിർദേശാനുസരണം വന്ന ദൈവജ്ഞർ. സ്ഥലത്തെ വാലായ്മകൾ പ്രശ്നംവച്ച് പരിഹാരം നിർദേശിക്കുകയാണ് ഇവരുടെ കർത്തവ്യം. പുലയർപുറപ്പാട് ഏഴാം ദിവസത്തെ അനുഷ്ഠാനമാണ്. ഏഴുപുലയരും തമ്പുരാനുമടക്കം എട്ടുകഥാപാത്രങ്ങളാണ് പുറപ്പാടിൽ. പണിക്കന്മാരാണ് ഇതിൽ വേഷം ഇടുന്നത്. വില്വമംഗലം സ്വാമിയാരെ ഭയന്ന് ഭദ്രകാളി അനന്തശയനം കാട്ടിൽനിന്ന‌് ഒളിച്ചോടിവരുന്നവഴി പുലയിവേഷമെടുത്ത് പുലയരോടൊപ്പമിരുന്നു പുലയാട്ടുപറഞ്ഞു രസിച്ചതിന്റെ അനുസ്മരിക്കലാണ് പുലയർ പുറപ്പാടിന്റെ പിന്നിലുള്ള ഐതിഹ്യം. ശാർക്കരദേവിയെ പ്രതിഷ്ഠിച്ച വില്വമംഗലം സ്വാമിയാരെ അനുസ്മരിക്കുന്ന ചടങ്ങാണിത്. കാളിയൂട്ടിന്റെ ഗുരുവായ കോന്തിപ്പണിക്കരച്ചന്റെ പുറപ്പാടും ഈ ദിവസം തന്നെ നടക്കുന്നു. എട്ടാം ദിവസം ദാരികാന്വേഷണാർഥം ഭദ്രകാളിയും ദുർഗയും ദേശസഞ്ചാരം ചെയ്യുന്നു. ഭദ്രകാളി വടക്കോട്ടും ദുർഗ തെക്കോട്ടും യാത്രയാകുന്നു. പ്രത്യേകരീതിയിലുള്ള വേഷങ്ങളണിഞ്ഞ് ഓരോ വീട്ടിലും കയറിയിറങ്ങുന്ന ഭദ്രകാളിയെയും ദുർഗയെയും നിറപറയും നിലവിളക്കുംവച്ച് വീട്ടുകാർ സ്വീകരിക്കുന്നു.
ദാരികവധം അരങ്ങേറുന്ന കാളിയൂട്ട് ഒമ്പതാം ദിവസം വൈകിട്ട‌് അഞ്ചിന‌് ആരംഭിക്കുന്നു. പൊന്നറപ്പണിക്കന്മാരുടെ നേതൃത്വത്തിൽ നടക്കുന്ന ചടങ്ങുകൾ ഒമ്പതോടെ സമാപിക്കും. മറ്റ് അനുഷ്ഠാനകലകളിൽനിന്നു വ്യത്യസ്തമായി രണ്ടു പറണുകൾ കാളിയൂട്ടിനായി നിർമിക്കുന്നു. ഭൂമിയിലും പാതാളത്തിലുമായാണ് കാളിദാരികസംഘർഷം പുരാവൃത്തത്തിൽ കാണുന്നത്. ദാരികന്റെ ഒരു തുള്ളി രക്തം ഭൂമിയിൽ വീണാൽ ആയിരം ദാരികന്മാർ ജന്മംകൊള്ളുമെന്നും അതിനാൽ വേതാളത്തിന്റെ നാവിന്മേലിട്ടാണ് ദാരികനെ നിഗ്രഹിച്ചതെന്നും പുരാവൃത്തം പറയുന്നുണ്ട്.രക്തം മുഴുവൻ വേതാളം നുണഞ്ഞ് ഇറക്കുന്നതിനാൽ ഭൂമിയിൽ പതിക്കുന്നില്ല. പറണ് ഭൂമിയിൽനിന്ന‌് ഉയർന്നു നിൽക്കുന്ന വേതാളത്തിന്റെ നാവിനെയും അനുസ്മരിപ്പിക്കുന്നു.
22 കോൽ 16 അംഗുലം പൊക്കമുള്ള നാലുതെങ്ങുകൾ പന്ത്രണ്ടും എട്ടും അടിദീർഘ ചതുരത്തിൽ കുഴിച്ചുനിർത്തി മുകളിൽ തട്ടുകെട്ടും. വലിയ പറണിന്റെ തെക്കുഭാഗത്ത് ഉദ്ദേശം 52 കോൽ അകലെ ദാരികന് കയറി ഇരിക്കുന്നതിനായി കമുകിൻ തടിയിൽ ചെറിയ പറണു നിർമിക്കും. പറണുകൾ നിർമിക്കാനാവശ്യമായ തടി തണ്ടാർ സമുദായക്കാരും പറണുകെട്ടാനുള്ള വടം ക്രൈസ്തവരുമാണ‌് നൽകുക. പറണു കൾ തല്ലിക്കൂട്ടി നിർമിക്കാനുള്ള അവകാശം ആശാരിമാർക്കാണ‌്. വലിയ പറണിലെ പൂജ കഴിഞ്ഞാലുടൻ ഭദ്രകാളി ദാരികനോടു യുദ്ധത്തിനു വരുന്നതായി ശംഖധ്വനി മുഴക്കി വിളിച്ചറിയിക്കും. ഭദ്രകാളി പറയുന്നതിന്റെ എതിർഭാഗം ദാരികൻ ചെറിയ പറണിൽ കയറിയിരുന്നു വിളിച്ചുപറയും. ഗാനരൂപത്തിലുള്ള ഈ ചൊല്ലുകൾ പറണിൽതോറ്റം എന്നറിയപ്പെടുന്നു. പറണിന് ഇത്രയധികം പ്രാധാന്യമുള്ളതുകൊണ്ടാണ് കാളിയൂട്ടിനെ പറണേറ്റ് എന്നു വിളിച്ചുവരുന്നത്.
യുദ്ധം; കാരണവും അനന്തരഫലവും
https://www.facebook.com/varthatrivandrumonline/videos/1141350856613373