കോഴിക്കോട്: പൊലീസിനെ ആക്രമിച്ചു കടന്ന പ്രതി 37 വർഷത്തിനുശേഷം അറസ്റ്റിൽ. 1986 ആഗസ്റ്റ് ആറിന് മാവൂർ റോഡിൽ പൊലീസുകാരെ ആക്രമിച്ചു പരിക്കേൽപിച്ച പന്നിയങ്കര കെണിയപറമ്പത്ത് അബ്ദുൽ ഗഫൂറിനെയാണ് (58) നടക്കാവ് ഇൻസ്പെക്ടർ പി.കെ. ജിജീഷ് അറസ്റ്റ് ചെയ്തത്. ഇയാൾ കോടതിയിൽ പാസ്പോർട്ടും മറ്റു രേഖകളും ഹാജരാക്കി ജാമ്യത്തിൽ ഇറങ്ങുകയും പിന്നീട് കോടതിയിൽ ഹാജരാകാതെ വിവിധ സ്ഥലങ്ങളിൽ ഒളിവിൽ താമസിച്ചുവരുകയുമായിരുന്നു. നടക്കാവ് സബ് ഇൻസ്പെക്ടർ പി. ലീല, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ എം.വി. ശ്രീകാന്ത്, പി.കെ. ബൈജു, സി. ഹരീഷ് കുമാർ, യു.സി. വിജീഷ്, പ്രഭാഷ് എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.