ആറ്റിങ്ങൽ: 16 വയസ്സുകാരിയെ കടത്തിക്കൊണ്ടുപോയി ആറ് ദിവസം കൂടെ താമസിപ്പിച്ച് ലൈംഗിക അതിക്രമത്തിന് വിധേയയാക്കിയ സംഭവത്തിലെ പ്രതിയെ കോടതി ശിക്ഷിച്ചു. വെമ്പായത്തിന് സമീപം താമസക്കാരനായ അപ്പു എന്ന് വിളിക്കുന്ന അഖിൽ ജിത്തിനെയാണ് ആറ്റിങ്ങൽ പോക്‌സോ കോടതി കുറ്റക്കാരനായി കണ്ടെത്തിയത്. വിചാരണ നേരിട്ട പ്രതിക്ക് 20 വർഷം കഴിഞ്ഞ തടവും 50000 രൂപ പിഴ ശിക്ഷയും കോടതി വിധിച്ചു. സ്ത്രീകൾക്കും കുട്ടികൾക്കും എതിരെയുള്ള അതിക്രമങ്ങൾ സംബന്ധിച്ച കേസുകളിൽ വിചാരണ നടത്തുന്ന ആറ്റിങ്ങൽ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോർട്ട് (പോക്സോ) കോടതി ജഡ്ജ് ടി.പി പ്രഭാഷ് ലാൽ ആണ് കേസിൽ പ്രതിക്ക് ശിക്ഷ വിധിച്ചത്.
2016 കാലയളവിലാണ് കേസിനാസ്പദമായ സംഭവം. പെയിന്റിങ് പണിക്ക് എത്തിയ 22 വയസ്സുകാരനായ പ്രതി വിദ്യാർത്ഥിനിയായ പെൺകുട്ടിയുമായി പരിചയത്തിൽ ആവുകയും വിവാഹ വാഗ്ദാനം നൽകി വീട്ടിൽ നിന്നും വിളിച്ചുവരുത്തി കൂട്ടിക്കൊണ്ടു പോവുകയായിരുന്നു. പെൺകുട്ടിയെ കാണാനില്ല എന്ന് പരാതിയുടെ അടിസ്ഥാനത്തിൽ കഠിനംകുളം പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷിച്ചതിൽ പെൺകുട്ടിയെ കണ്ടെത്തി പോലീസ് മുമ്പാകെയും മജിസ്ട്രേറ്റ് മുമ്പാകെയും പെൺകുട്ടി മൊഴി നൽകിയതിന്റെ അടിസ്ഥാനത്തിലാണ് പ്രതിക്കെതിരെ അന്വേഷണം നടത്തി കോടതിയിൽ കുറ്റപത്രം സമർപ്പിക്കപ്പെട്ടത്.
18 വയസ്സിൽ താഴെയുള്ള കുട്ടിയോട് കഠിനതരമായ ലൈംഗിക അതിക്രമം നടത്തിയ കുറ്റത്തിന് ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പ് പ്രകാരവും പോക്സോ നിയമത്തിലെ വകുപ്പ് പ്രകാരവും പ്രതി കുറ്റക്കാരൻ ആണെന്ന് കണ്ടെത്തുകയായിരുന്നു. പ്രതിക്കെതിരെ ചുമത്തപ്പെട്ട ഇന്ത്യൻ ശിക്ഷാനിയമത്തിലെ വകുപ്പ് പ്രകാരമുള്ള ബലാത്സംഗം കുറ്റം തെളിയിക്കപ്പെട്ട പ്രകാരം 10 വർഷം കഠിനതടവും 25000 രൂപ പിഴ ശിക്ഷയും പ്രതിക്ക് കോടതി വിധിച്ചു. പിഴ ഒടുക്കുന്ന സാഹചര്യത്തിൽ 10000 രൂപ നഷ്ടപരിഹാരം എന്ന നിലയിൽ അതിജീവിതയ്ക്ക് നൽകണമെന്ന് കോടതി ഉത്തരവായി. പിഴ ഒടുക്കാത്ത സാഹചര്യത്തിൽ ആറ് മാസം കൂടി കഠിന തടവ് അനുഭവിക്കണം. പ്രതി പോക്സോ നിയമത്തിൽ വ്യവസ്ഥ ചെയ്യപ്പെട്ട വകുപ്പ് പ്രകാരം കഠിനതരമായ ലൈംഗിക അതിക്രമത്തിന് വിധേയയായി എന്നത് തെളിയിക്കപ്പെട്ട സാഹചര്യത്തിൽ 10 വർഷം കഠിനതടവും 25000 രൂപ പിഴ ശിക്ഷയും പ്രതിക്ക് കോടതി വിധിച്ചു. പിഴ ഒടുക്കുന്ന സാഹചര്യത്തിൽ 10000 രൂപ നഷ്ടപരിഹാരം എന്ന നിലയിൽ അതിജീവിതയ്ക്ക് നൽകണമെന്ന് കോടതി ഉത്തരവായി. പിഴ ഒടുക്കാത്ത സാഹചര്യത്തിൽ ആറ് മാസം കൂടി കഠിന തടവ് അനുഭവിക്കണം. ജയിലിൽ കിടന്ന റിമാൻഡ് കാലം ശിക്ഷയിൽ ഇളവുണ്ടെന്നും കോടതി ഉത്തരവായി. പ്രതി പോക്സോ നിയമ പ്രകാരവും, ഇന്ത്യൻ ശിക്ഷാനിയമത്തിലെ വകുപ്പ് പ്രകാരവും ഉള്ള കുറ്റം ചെയ്തതായി കണ്ടെത്തി വ്യത്യസ്ത നിയമപ്രകാരമുള്ള കുറ്റങ്ങൾക്ക് പ്രത്യേകം ശിക്ഷ വിധിച്ചുവെങ്കിലും കോടതി രണ്ട് നിയമപ്രകാരമുള്ള കുറ്റങ്ങൾക്കുമുള്ള ശിക്ഷ ഒരേ കാലാവധിയിൽ അനുഭവിച്ചാൽ മതിയെന്ന് വിധി ന്യായത്തിൽ ഉണ്ട്. കടയ്ക്കാവൂർ പൊലീസ് ഇൻസ്പെക്ടർ ആയിരുന്ന ജി.ബി. മുകേഷ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ച കേസിൽ പ്രോസിക്യൂഷൻ 14 സാക്ഷികളെ വിസ്തരിക്കുകയും 19 രേഖകൾ ഹാജരാക്കുകയും ചെയ്തു. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. എം.മുഹസിൻ ഹാജരായി.