ഇംഫാൽ: കഴിഞ്ഞ മാസം മണിപ്പൂരിൽ പൊട്ടിപ്പുറപ്പെട്ട കലാപത്തിലെ വസ്തുതകൾ പരിശോധിക്കാൻ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. റിട്ടയേഡ് ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘമായിരിക്കും കലാപത്തെക്കുറിച്ച് അന്വേഷിക്കുക. മണിപ്പൂർ ഗവർണർ അനസൂയ ഉനെയ്കയുടെ കീഴിൽ സമാധാന സമിതിക്കും രൂപം നൽകി. സംസ്ഥാനത്തെ രാഷ്ട്രീയ സമുദായ, സാമൂഹ്യസംഘടന പ്രതിനിധികൾ സമിതിയിൽ അംഗങ്ങളാകും. സംഘർഷവുമായി ബന്ധപ്പെട്ട ആറ് കേസുകൾ സി.ബി.ഐക്കു കൈമാറും. പക്ഷപാത രഹിതമായി അന്വേഷണം പൂർത്തിയാക്കുമെന്നും കലാപത്തിനു കാരണക്കാരായവരെ ഒരു കാരണവശാലും വെറുതെ വിടില്ലെന്നും അമിത് ഷാ പറഞ്ഞു. നാലു ദിവസത്തെ സന്ദർശനം തുടരുന്നതിനിടെയാണ് കേന്ദ്രമന്ത്രിയുടെ പ്രഖ്യാപനം.
മണിപ്പൂരിൽ പൊലീസ് തലപ്പത്ത് മാറ്റം. സി.ആർ.പി.എഫ് മുൻ ഇൻസ്‌പെക്ടർ ജനറൽ രാജിവ് സിംഗിനെ പൊലീസ് മേധാവിയായി നിയമിച്ചു. ത്രിപുര കേഡർ ഐ.പി.എസ് ഉദ്യോഗസ്ഥനാണ് രാജിവ് സിംഗ്. നിലവിലെ പൊലീസ് മേധാവി പി.ഡോംഗലിനെ ആഭ്യന്തര വകുപ്പിലേക്ക് മാറ്റി. സംസ്ഥാനത്ത് ഏറ്റുമുട്ടിയ ഇരു സമുദായങ്ങൾക്കു പുറത്തുനിന്നുള്ള ഉദ്യോഗസ്ഥനെയാണ് പുതിയ പൊലീസ് മേധാവിയാക്കിയിരിക്കുന്നത്. സ്ഥിതിഗതികൾ കൂടുതൽ വഷളാകാതിരിക്കാൻ കൂടിയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നീക്കം. സംഘർഷം പൊട്ടിപ്പുറപ്പെട്ടതിനു പിന്നാലെ സംസ്ഥാന സർക്കാരിന്റെ സുരക്ഷ ഉപദേഷ്ടാവായി സി.ആർ.പി.എഫ് മുൻ മേധാവി കുൽദീപ് സിംഗിനെ കേന്ദ്രം നിയമിച്ചിരുന്നു.