ലോക്സഭാ തിരഞ്ഞെടുപ്പ് 7 ഘട്ടങ്ങളിലായി; വോട്ടെടുപ്പ് ഏപ്രിൽ 19 മുതൽ ജൂൺ 1 വരെ; വോട്ടെണ്ണൽ ജൂൺ 4ന്
ലോക്സഭാ തിരഞ്ഞെടുപ്പ് ഏഴു ഘട്ടങ്ങളിലായി നടത്തുമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ. ആദ്യഘട്ടം ഏപ്രിൽ 19നാണ്. രണ്ടാംഘട്ട വോട്ടെടുപ്പ് നടക്കുന്ന ഏപ്രിൽ 26നാണ് കേരളം വിധിയെഴുതുന്നത്. മൂന്നാം ഘട്ടം: മേയ് 7, നാലാംഘട്ടം: മേയ് 13, അഞ്ചാംഘട്ടം: മേയ് 20, ആറാംഘട്ടം: മേയ് 25, ഏഴാംഘട്ടം: ജൂൺ ഒന്ന്. ജൂൺ നാലിന് ഫലം പ്രഖ്യാപിക്കും. കേരളം ഉൾപ്പെടെ 22 സംസ്ഥാനങ്ങളിൽ ഒറ്റഘട്ടമായാണ് വോട്ടെടുപ്പ്. ഉത്തർപ്രദേശ്, ബിഹാർ, ബംഗാൾ എന്നിവടങ്ങളിൽ ഏഴു ഘട്ടത്തിലും വോട്ടെടുപ്പുണ്ട്. 543 ലോക്സഭാ മണ്ഡലങ്ങളിലാണു തിരഞ്ഞെടുപ്പ് നടക്കുന്നത്.
ആന്ധ്രപ്രദേശ്, ഒഡീഷ, അരുണാചൽപ്രദേശ്, സിക്കിം എന്നിവിടങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പു തീയതികളും പ്രഖ്യാപിച്ചു. ആന്ധ്രപ്രദേശ്, ഒഡീഷ സംസ്ഥാനങ്ങളിൽ മേയ് 13നും അരുണാചൽപ്രദേശ്, സിക്കിം സംസ്ഥാനങ്ങളിൽ ഏപ്രിൽ 19നുമാണ് വോട്ടെടുപ്പ്. ജൂൺ 4ന് ഫലം പ്രഖ്യാപിക്കും. ഇതോടൊപ്പം വിവിധ സംസ്ഥാനങ്ങളിലായി 26 നിയമസഭാ മണ്ഡലങ്ങളിൽ ഉപതിരഞ്ഞെടുപ്പും നടക്കും. എന്നാൽ ജമ്മു കശ്മീരിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കില്ല. ഡൽഹി വിജ്ഞാൻ ഭവനിലെ വാർത്താസമ്മളനത്തിൽ മുഖ്യ കമ്മിഷണർ രാജീവ് കുമാറാണ് തീയതികൾ പ്രഖ്യാപിച്ചത്.