ആലപ്പുഴ: ചെങ്ങന്നൂരിൽ ജനലഴികൾ അഴിച്ച് മാറ്റി വീടിനകത്തു കടന്ന് മോഷണം. 20 പവൻ സ്വർണവും 10,000 രൂപയുമാണ് മോഷണം പോയത്. മുളക്കുഴ ഊരിക്കടവ് സ്വദേശി റോജി കുര്യന്റെ വീട്ടിലാണ് മോഷണം നടന്നത്.
സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.ഇന്ന് പുലർച്ചെ നാലരയോടെയായിരുന്നു മോഷണം നടന്നത്. റോജിയുടെ ഭാര്യ ഡെയ്സി അടുക്കള ഭാഗത്ത് വെട്ടം കണ്ടു ബഹളം വെച്ചെങ്കിലും മോഷ്ടാവ് രക്ഷപ്പെട്ടു.
വീടിന്റെ പിൻഭാഗത്തുകൂടി ജനലഴികൾ മുറിച്ചുമാറ്റിയാണ് കള്ളൻ വീടിനകത്തു കടന്നത്. സംഭവത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് പണവും സ്വർണ്ണവും നഷ്ടപ്പെട്ടതായി കണ്ടെത്തിയത്.
ഫോറൻസിക് വിദഗ്ദരും ഡോഗ് സ്ക്വാഡ് സംഭവസ്ഥലത്തെത്തി പരിശോധന നടത്തി. കഴിഞ്ഞ ദിവസം വീടന് സമീപത്ത് സംശയാസ്പദമായി രണ്ട് പേരെ കണ്ടിരുന്നതായി വീട്ടുകാർ പറഞ്ഞു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് വിശദമായ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു