വനിതാ ദിനമോ? അങ്ങനെ ഒന്നിന്റെ ആവശ്യമുണ്ടോ? ഇങ്ങനെ നിരവധി ചോദ്യങ്ങൾ പലർക്കും ഉണ്ടാകും. അവർ തിരിച്ചറിയണം ഈ ദിവസം പിറന്നതിന്റെ ചരിത്രം… 1908ല്‍ പതിനയ്യായിരത്തിലധികം വരുന്ന സ്ത്രീ തൊഴിലാളികള്‍ ന്യൂയോര്‍ക്ക് നഗരഹൃദയത്തിലൂടെ ഒരു പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു. ജോലി സമയത്തില്‍ കുറവ് വരുത്തുക, ശമ്പളത്തില്‍ ന്യായമായ വര്‍ധന വരുത്തുക, വോട്ട് ചെയ്യാനുള്ള അവകാശം നല്‍കുക എന്നിവയായിരുന്നു സമരക്കാരുടെ ആവശ്യം. ഈ പ്രക്ഷോഭമായിരുന്നു ലോക വനിതാദിനത്തിന് വഴിവിളക്കായത്.
ദിനത്തെ ഒരു അന്തര്‍ദേശീയ ദിനമാക്കി മാറ്റുക എന്ന ആശയം മുന്നോട്ടുവച്ചത് ക്ലാരാ സെറ്റ്കിന്‍ എന്ന ജര്‍മന്‍ മാര്‍ക്‌സിസ്റ്റ് തത്വചിന്തകയാണ്. 1910ല്‍ ഡെന്മാര്‍ക്കിലെ കോപ്പന്‍ ഹേഗനില്‍ നടന്ന അന്താരാഷ്ട്ര സ്ത്രീ തൊഴിലാളി കോണ്‍ഗ്രസിലാണ് ക്ലാര ഇങ്ങനെയൊരു കാര്യം നിര്‍ദ്ദേശിക്കുന്നത്.തുടര്‍ന്ന് കോണ്‍ഗ്രസില്‍ പങ്കെടുത്തിരുന്ന 17 രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ ആ ആശയത്തെ ഐക്യകണ്‌ഠേന അംഗീകരിച്ചു. 1911ല്‍ ആസ്ട്രിയയിലും ഡെന്മാര്‍ക്കിലും ജര്‍മനിയിലും സ്വിറ്റ്‌സര്‍ലന്‍ഡിലുമാണ് ലോക വനിതാ ദിനം ആദ്യമായി ആഘോഷിക്കപ്പെട്ടത്.
കൃത്യമായ ഒരു തീയതി ആയിരുന്നില്ല ആദ്യമൊക്കെ ലോകവനിതാദിനം ആഘോഷിക്കപ്പെട്ടിരുന്നത്. 1917ല്‍ റഷ്യയിലെ ഒരു കൂട്ടം സ്ത്രീകള്‍ ‘ബ്രഡ് ആന്‍ഡ് പീസ്’ എന്ന മുദ്രാവാക്യവുമായി നടത്തിയ നാല് ദിവസത്തെ സമരത്തിനൊടുവില്‍ സാര്‍ ചക്രവര്‍ത്തി മുട്ടുമടക്കി സ്ത്രീകള്‍ക്ക് വോട്ടവകാശം നല്‍കുന്നതോടെയാണ് ലോകമെങ്ങും ഒരേദിവസം വനിതാദിനം ആഘോഷിക്കുന്ന സാഹചര്യമുണ്ടായത്.1975 ലാണ് ഐക്യരാഷ്ട്ര സഭ ലോകവനിതാ ദിനത്തെ അംഗീകരിക്കുന്നത്. 1996 മുതല്‍ ഓരോ വര്‍ഷവും ഓരോ തീമും ഐക്യരാഷ്ട്ര സഭ നിര്‍ദ്ദേശിച്ചു. ആദ്യത്തെ തീം, ‘Celebrating the Past, Planning for the Future’ എന്നതായിരുന്നു.
“സുസ്ഥിര നാളെക്കായി ലിംഗ സമത്വം ഇന്ന്” എന്നതാണ് 2022 ലെ അന്താരാഷ്ട്ര വനിതാദിനത്തിന്റെ വിഷയമായി യുഎൻ പ്രഖ്യാപിച്ചിരിക്കുന്നത്. ലിംഗ സമത്വം എന്ന ആശയത്തിൽ ഊന്നി മാത്രമേ ഇനിയങ്ങോട്ട് ലോകത്തിനു മുന്നേറാൻ കഴിയൂ എന്നത് തിരിച്ചറിയാതെ പോവുന്നത് ബുദ്ധിശൂന്യതയാണ്. കോവിഡ് എന്ന മഹാമാരി ഉണ്ടാക്കിയ വിടവിനെ കുറിച്ച് ആശങ്കയോടെ മാത്രമേ നോക്കി കാണാനാവൂ. 2021ലെ വേൾഡ് ഇക്കണോമിക് ഫോറത്തിന്റെ ഗ്ലോബൽ ജെൻഡർ ഗ്യാപ് റിപ്പോർട്ട് അനുസരിച്ചു ലിംഗപരമായ അസമത്വങ്ങൾ കോവിഡിന് മുൻപുള്ള കണക്കനുസരിച്ചു 99.5 വർഷങ്ങൾ കൊണ്ട് മാത്രമേ നികത്താനാവൂ എന്നായിരുന്നു. എന്നാൽ കോവിഡിന് ശേഷം ഇത് വർധിച്ചു 135.6 വർഷങ്ങൾ കൊണ്ടേ തുല്യത കൈവരിക്കാൻ സാധിക്കൂ എന്ന് പഠനറിപ്പോർട്ട് ചൂണ്ടി കാണിക്കുന്നു . ഇത് സൂചിപ്പിക്കുന്നത് കോവിഡ് നമ്മളെ ലിംഗ സമത്വത്തിന്റെ വിഷയത്തിൽ എത്ര പുറകോട്ടു നടത്തിയെന്ന ആശങ്കപെടുത്തുന്ന വസ്തുതയാണ്.
ജനജീവിതത്തിന്റെ സമസ്തമേഖലകളെയും തകർത്തെറിഞ്ഞ കൊറോണാ വൈറസിന്റെ പിടിയിൽനിന്ന് ലോകം മോചിതമായി കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഇത്തവണ സാർവദേശീയ വനിതാദിനം ആചരിക്കപ്പെടുന്നത്. ആണവയുദ്ധഭീതി ആശങ്ക പടർത്തുന്ന ആഗോള സാഹചര്യത്തിൽ സ്ത്രീ ജീവിതം ഏറെ ഭീഷണികൾ നേരിട്ടുകൊണ്ടിരിക്കുന്ന അവസ്ഥ സംജാതമാകുമ്പോൾ ഐക്യരാഷ്ട്രസഭയുടെ നാളേക്ക് വേണ്ടി ലിംഗനീതിയിലുറച്ച് ഇന്ന് എന്ന മുദ്രാവാക്യം എത്രത്തോളം ഫലപ്രാപ്തിയിൽ എത്തിക്കാൻ കഴിയും എന്ന് ആശങ്കയാണ് സ്ത്രീ സമൂഹത്തിന്റെ മുന്നിലുള്ളത്.
എല്ലാ മേഖലയിലും സ്ത്രീകൾ പറന്നെത്തിയെങ്കിലും ഇന്നും അവരിൽ ചിലർ ഒഴിവാക്കലുകളും ഒറ്റപ്പെടുത്തലുകളും അനുഭവിക്കുന്നുണ്ട് എന്നത് ഒരു സത്യമാണ്. കേവലം ഒരു ദിവസത്തിൽ മാത്രം ഒതുക്കി നിർത്താതെ വനിതകളെ എന്നെന്നും ഉൾക്കൊള്ളാനും സ്നേഹിക്കാനുമുള്ള മനസും നമുക്കുണ്ടാവണം. എങ്കിലേ അവർ സ്വതന്ത്രമായി പറക്കുകയുള്ളു…
യുദ്ധം; കാരണവും അനന്തരഫലവും
https://www.facebook.com/varthatrivandrumonline/videos/1141350856613373